മലയാള സിനിമ പുതിയ കാലത്തിലൂടെ കടന്നു പോകുകയാണ്. മാറ്റത്തിന്റെ കാറ്റ് മലയാള സിനിമയില്‍ വീശിത്തുടങ്ങിയിട്ട് വളരെ കുറച്ചുകാലങ്ങളേ ആയിട്ടുള്ളു. നമ്മുടെ സിനിമയില്‍ മാന്ദ്യവും പ്രതിസന്ധിയും ബാധിച്ചിരിക്കുകയായിരുന്നു. മാന്ദ്യത്തില്‍ നിന്നു കരയറാന്‍ പലതരത്തിലുള്ള വിദ്യകളും പരീക്ഷിച്ചു നോക്കെയെങ്കിലും ഒന്നും ഫലവത്തായിരുന്നില്ല. അതെല്ലാം ചെപ്പടി വിദ്യകളായിരുന്നു. ചെപ്പടിവിദ്യകള്‍ കൊണ്ടൊന്നും കാര്യമില്ലെന്ന തിരിച്ചറിവുണ്ടായിട്ട് കുറച്ചു നാളുകള്‍ മാത്രം.
തമിഴ് സിനിമയില്‍ മാറ്റത്തിന്റെ കാറ്റ് മലയാള സിനിമയ്ക്കു മുന്നേ തന്നെ വീശിത്തുടങ്ങിയിരുന്നു. അതിമാനുഷികഭാവങ്ങളുള്ളതും താരകേന്ദ്രീകൃതവുമായ സിനിമകളായിരുന്നു അവിടെ ഒരു കാലത്ത് നിറഞ്ഞോടിയിരുന്നത്. എന്നാല്‍ അവിടുത്തെ പ്രബുദ്ധരായ പ്രേക്ഷകര്‍ വളരെപ്പെട്ടന്നു തന്നെ അത്തരം സിനിമകളെ വെറുത്തു. അവര്‍ പുതിയ ചലച്ചിത്രങ്ങളുണ്ടാകാന് ആഗ്രഹിച്ചു. 2007ല്‍ ‘പരുത്തിവീരന്’ എന്ന പുത്തന്ഭാവ സിനിമ വന്നപ്പോള്‍ അവര്‍ അതിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതും അതിനാലാണ്. അമീര്സുല്ത്താന്റെ പരുത്തിവീരനു പിന്നാലെ പുതുഭാവ സിനിമകള്‍, അല്ലെങ്കില്‍ പുത്തന്‍തലമുറ സിനിമകള്‍ ധാരാളമായി തമിഴില്‍ വന്നു തുടങ്ങി. (പുതുഭാവ സിനിമകളെന്നുപറയുന്നതാകും കൂടുതല്‍ ശരി.) സുബ്രഹ്മണ്യപുരമുള്പ്പടെയുള്ള ചലച്ചിത്രങ്ങള്‍ തമിഴ് സിനിമയുടെ ആസ്വാദന നിലവാരത്തെയും ഭാവത്തെയും ആകെ മാറ്റി മറിച്ചു. തമിഴില്‍ സിനിമയില്‍ അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവം സംഭവിക്കുകയായിരുന്നു. അക്കാലത്തും മലയാളസിനിമയില്‍ നായകന് വില്ലന്മാരുടെ കൂട്ടത്തെ ഒറ്റയ്ക്കു നേരിടുകയും പ്രേക്ഷകന് ദഹിക്കാത്ത ഭാഷ സംസാരിക്കുകയുമായിരുന്നു. നിരൂപകര്‍ അന്ന് മലയാളത്തിലെ സംവിധായകരെ നോക്കിപ്പറഞ്ഞിരുന്നത് നിങ്ങള്‍ തമിഴ് സിനിമയെ കണ്ടു പഠിക്കാനാണ്. തമിഴിലെ മാറ്റത്തിന്റെ കാറ്റ് മലയാള സംവിധായകര്‍ക്ക് പാഠമായെങ്കിലെന്ന് കേരളത്തിലെ സിനിമാ ആസ്വാദകരും ആശിച്ചിരുന്നു.
2011ല്‍ പുറത്തു വന്ന രാജേഷ്പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയാണ് കേരളത്തിലേക്ക് ‘മാറ്റം’ കൊണ്ടുവന്നതെന്ന് പറയാം. സൂപ്പര്‍താര സാന്നിധ്യവും ബിഗ്ബജറ്റുമില്ലാതിരുന്നിട്ടും സിനിമ ഉന്നത വിജയം നേടുകയും പ്രേക്ഷകരില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് കുറെ നല്ല സിനിമകള്‍ മലയാളത്തില്‍ സംഭവിച്ചു. സലിം അഹമ്മദിന്റെ ആദാമിന്റെ മകന് അബുവും ആഷിഖ് അബുവിന്റെ സാള്‍ട്ട് എന്‍ പെപ്പറുമെല്ലാം അക്കൂട്ടത്തില്‍ കയറി വന്നതാണ്. കൂട്ടം അതായിരുന്നെങ്കിലും വേറിട്ട സിനിമാനുഭവങ്ങള്‍ സമ്മാനിച്ച സിനിമകളെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാനും സ്വീകരിക്കാതിരിക്കാനും ആയില്ലന്നതാണ് സത്യം. മാന്ദ്യത്തിന്റെ ഉച്ചസ്ഥായിയില്‍ കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഒഴിഞ്ഞു കിടന്നപ്പോള്‍, സിനിമാക്കാരും പ്രേക്ഷകരും സിനിമാനിരീക്ഷകരുമെല്ലാം പരസ്പരം കുറ്റം പറയുകയും ചെളിവാരിയെറിയുകയും ചെയ്തു. എന്നാല്‍ സിനിമ നന്നാവാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആരുടെയും ചര്‍ച്ചയില്‍ ഉണ്ടായില്ല.
രാജേഷ്പിള്ളയുടെയും ആഷിക് അബുവിന്റെയും സലീംഅഹമ്മദിന്റെയുമെല്ലാം സിനിമകള്‍ ചെപ്പടിവിദ്യകാട്ടി ആളെപ്പിടിക്കുന്നതായിരുന്നില്ല. സിനിമയെ ഗൗരവത്തോടെ സമീപിക്കുകയും ഗൗരവത്തോടെതന്നെ അവതരിപ്പിക്കുകയും ചെയ്യുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. നല്ല ചിന്തയും കഥയും അവരുടെ സിനിമയ്ക്കു മച്ചപ്പെട്ട ഭാവങ്ങള്‍ നല്കി. അതു ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. അവര്‍ക്ക് സിനിമയിലൂടെ ജീവിതം പങ്കുവയ്ക്കാന്‍ സൂപ്പര്‍താരങ്ങളെയോ പരസ്യങ്ങളുടെ കുത്തൊഴുക്കോ വലിയ ബജറ്റോ ഒന്നും ആവശ്യമായിരുന്നില്ല. അവര്‍ മലയാളിയുടെ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയിലൂടെ നല്ല സിനിമയെ പ്രേക്ഷകനു സമ്മാനിച്ചു. 2.5കോടി രൂപ മുതല്‍ മുടക്കി തീയറ്ററിലെത്തിച്ച ട്രാഫിക് എന്ന ചലച്ചിത്രം തീയറ്ററില്‍ നിന്ന് നേടിയത് 7 കോടിയോളം രൂപയാണ്. പിന്നീടിങ്ങോട്ടു മാന്ദ്യമെന്ന വാക്ക് സിനിമ മറന്നു. നല്ല സിനിമയ്ക്ക് ഇടമുണ്ടെന്ന തിരിച്ചറിവില്‍ കൂടുതല്‍ നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെട്ടു.
മലയാള സിനിമയിലെ മാറ്റത്തിനൊപ്പം നില്ക്കാന് മുതിര്‍ന്നവരും പരിചയസമ്പന്നരുമായി ചില സംവിധായകരും ഉണ്ടായത് സിനിമയ്ക്ക് കൂടുതല്‍ സഹായകമായി. ബ്ലസ്സിയും രഞ്ജിത്തും ലാല്‍ജോസുമെല്ലാം അക്കൂട്ടത്തിലുണ്ടായി. ചിലര്‍ പുതുതലമുറ സിനിമകളെന്നു പേരിട്ടു വിളിച്ച ചിത്രങ്ങള്‍ ട്രെന്റായി മാറിയപ്പോള്‍ രഞ്ജിത്തിനെപ്പോലുള്ള സംവിധായകര്‍ അത്തരം ചലച്ചിത്രങ്ങളിലെ തെറ്റുകള്‍ തിരുത്തുന്ന തരത്തിലുള്ള ‘ജീവിതഗന്ധി’ സിനിമകള്‍ വെള്ളിത്തിരയിലെത്തിക്കുന്നതില്‍ വ്യാപൃതരായി. പതുക്കെ പതുക്കെ എല്ലാവര്ക്കും അവര്‍ക്കൊപ്പം നില്‍ക്കേണ്ടിവരുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത്.
2011ലെ മികച്ച സിനിമകള്‍ക്കുള്ള പുരസ്കാരം ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് സിനിമയെക്കുറിച്ചും സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും വീണ്ടും ചിന്തിച്ചത്. ഈ പുരസ്കാരങ്ങളും പുതുഭാവ സിനിമകള്‍ക്കൊപ്പം നില്ക്കുന്നതാകയാല് അതിനു കൂടുതല്‍ പ്രാധാന്യം ഉണ്ടാകുന്നു. മലയാള സിനിമയില്‍ കുറെ വര്‍ഷങ്ങളായി നിലനിന്നിരുന്ന മാന്ദ്യവും ആവര്‍ത്തന വിരസതയും മറികടക്കാന്‍ പുതുതലമുറ ധീരമായ ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചത് 2011ലാണെന്ന് സിനിമാപുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തിയിട്ടുണ്ട്. 2011 മലയാള സിനിമയുടെ പുനര്‍ജനിയുടെ വര്‍ഷമായിരുന്നു. മലയാള സിനിമ 2011നു മുമ്പും ശേഷവും എന്നു വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.
41 സിനിമകളാണ് പുരസ്കാര മത്സരത്തിന് ഇത്തവണ ജൂറിക്കു മുന്നിലെത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയേറെ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു. 41 ചിത്രങ്ങളെ വീണ്ടും വിശകലനത്തിന് വിധേയമാക്കിയപ്പോള്‍ പകുതിയിലേറെ ചിത്രങ്ങള്‍ ഏതാണ്ട് ഒരേ മികച്ച നിലവാരത്തില്‍ മത്സരത്തിനു സജ്ജമായി ജൂറിക്കു മുന്നില്‍ നിന്നു. മുമ്പെങ്ങുമില്ലാതിരുന്ന സാന്നിധ്യമായിരുന്നു അത്. ജൂറിക്ക് പുരസ്കാരം നിര്‍ണ്ണയിക്കുന്നതിന് ഇതു കടുത്ത വെല്ലുവിളികളുയര്‍ത്തി. വരും വര്‍ഷങ്ങളില്‍ മലയാള സിനിമയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന ജൂറിയുടെ പ്രതീക്ഷ മലയാള സിനിമാ പ്രേക്ഷകനിലും വലിയ പ്രതീക്ഷകളാണ് സൃഷ്ടിക്കുന്നത്.
മികച്ച സിനിമയായി ‘ഇന്ത്യന്‍ റുപ്പി’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതില്‍ തര്‍ക്കങ്ങളുടെ തെല്ലും കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കേരളത്തിലെ സാധാരണക്കാരായ ചെറുപ്പക്കാരുടെ ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന സിനിമയെ തിരിച്ചറിയാന്‍ ജൂറി അധ്യക്ഷനായ ഭാഗ്യരാജിന് പ്രയാസപ്പെടേണ്ടിയും വന്നില്ല. പുതുഭാവ സിനിമകള്‍, അല്ലെങ്കില്‍ പുതുതലമുറ സിനിമകളുടെ ഗണത്തിലാണ് ഈ സിനിമയെയും പെടുത്തുന്നതെങ്കിലും ഹൈടെക് ജീവിതത്തിന്റെ പ്രതിസന്ധികളല്ല ഈ സിനിമ ചര്‍ച്ച ചെയ്യുന്നതെന്നതാണ് പ്രത്യേകത. എന്നാല്‍ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് ‘പ്രണയം’ അവതരിപ്പിച്ച ബ്ലസ്സി അര്‍ഹനാകുമ്പോള്‍ അതിനും ജൂറിക്കു നിരത്താന്‍ ന്യായീകരണങ്ങളുണ്ട് എന്നതാണ് പുരസ്കാര നിര്‍ണ്ണയത്തിലെ പ്രത്യേകതയായി കാണേണ്ടത്. പ്രണയവും പ്രണയ നഷ്ടവും ജീവിതവും നന്നായി അവതരിപ്പിക്കാന്‍ ബ്ലസ്സിക്കായി.
നല്ലനടനായി ദിലീപിനെ തെരഞ്ഞെടുത്തപ്പോള്‍ ചിലരെങ്കിലും നെറ്റി ചുളിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തുകൊണ്ട് ദിലീപ് എന്നായിരുന്നു അവരുന്നയിച്ച ചോദ്യം. എന്തുകൊണ്ട് ദിലിപിന് ആയിക്കൂടാ എന്ന മറുചോദ്യത്തിനും ഏറെ പ്രസക്തിയുണ്ട്. ദിലീപ് മിമിക്രിയില്‍ നിന്നാണ് സിനിമയിലേക്കു വന്നത്. എന്നാല്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളൊന്നും സിനിമയില്‍ ചെയ്തിരുന്നത് മിമിക്രിയായിരുന്നില്ലെന്നത് ദിലീപിന്റെ നല്ല സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്കറിയാം. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും പച്ചക്കുതിരയും മാത്രമല്ല ചൂണ്ടിക്കാട്ടപ്പെടുന്നത്. കഥാവശേഷനും അരികെയും ഓര്‍മ്മമാത്രവും വിലയിരുത്തപ്പെടണം. ഇപ്പോള്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയും.
ഓരോ പുരസ്കാരത്തെയും പ്രത്യേകമായി വിശകലനം ചെയ്യാന്‍ തുനിയുന്നില്ല. വിശകലനം അര്‍ഹിക്കുന്നതാണെങ്കില്‍ കൂടി. മലയാള സിനിമ മാറ്റത്തിന്റെ കാറ്റില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനൊപ്പം നില്ക്കുന്ന പുരസ്കാരങ്ങളാണിതെന്നു പറയുന്നതാണ് ശരി. ഇടപെടലുകളെക്കുറിച്ചും നിലവാരത്തെക്കുറിച്ചുമൊക്കെ നിരവധി ചര്‍ച്ചകള്‍ ഇനിയുമുണ്ടായിക്കൊണ്ടിരിക്കും. സിനിമാ പുരസ്കാരപ്രഖ്യാപന ദിവസമായ ഇന്നലെ രാവിലെ മുതല്‍ ചാനല്‍ പ്രഭൃതികള്‍ സ്കൂപ്പായി കാട്ടിക്കൊണ്ടിരുന്ന വാര്‍ത്തയിലെ പുരസ്കാരങ്ങള്‍ ഒന്നുമായിരുന്നില്ല പിന്നീട് പ്രഖ്യാപിക്കപ്പെട്ടത്. ചാനലുകള്‍ നല്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യതയെക്കൂടി ചോദ്യം ചെയ്യപ്പെടുന്നതാണീ സംഭവം. വേണമെങ്കില്‍ അവര്‍ക്ക് ഒരു വാര്‍ത്തകൂടി നല്‍കാം, ‘അവസാനം നിമിഷം പുരസ്കാരങ്ങള്‍ അട്ടിമറിക്കപ്പെട്ടു’ എന്ന്!
നമ്മുടെ സിനിമ ഉയരങ്ങള്‍ കീഴടക്കണമെന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്. ആ ആഗ്രഹത്തിനൊപ്പം നിന്നാണ് ഇത്രയും കുറിച്ചത്. എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം. അതിനെ സ്നേഹത്തോടെയും സഹിഷ്ണുതയോടെയും കേള്‍ക്കുകയുമാകാം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: