ന്യൂദല്‍ഹി: ഇന്ത്യയില്‍ നടന്ന ഒരു ഭീകരാക്രമണത്തിലും പാക്കിസ്ഥാന് പങ്കില്ലെന്ന് പാക് വിദേശകാര്യസെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി വ്യക്തമാക്കി. ഇന്ത്യ തയ്യാറാണെങ്കില്‍ ഭീകരാക്രമണത്തെക്കുറിച്ച് സംയുക്തമായി അന്വേഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭരണകൂടം പങ്കുവഹിച്ചതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി പി.ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ജിലാനി ഇത്തരത്തില്‍ പ്രതികരിച്ചത്. സെക്രട്ടറിതല ചര്‍ച്ചക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് സര്‍ക്കാരിന്റേയും ജനങ്ങളുടേയും സമാധാനത്തിന്റേയും നന്മ ആഗ്രഹിച്ചുകൊണ്ടുള്ള സന്ദേശമാണ് താന്‍ നല്‍കിയത്. ജമ്മുകാശ്മീര്‍ വിഷയവും വ്യാപാര ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തു. വളരെ സമാധാനപരമായ അന്തരീക്ഷത്തിലാണ് എല്ലാ വിഷയങ്ങളും തങ്ങള്‍ ചര്‍ച്ച ചെയ്തത്. സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ വലിയ പുരോഗതി ഉള്ളതായും ജിലാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും അയല്‍ക്കാര്‍ മാത്രമല്ല സാര്‍ക്ക് രാജ്യങ്ങളിലെ പങ്കാളികള്‍ കൂടിയാണ്. ഇരു രാഷ്ട്രങ്ങളിലേയും വിശ്വാസം കെട്ടിപ്പടുക്കുന്നതിന് ആത്മാര്‍ത്ഥമായും പ്രാധാന്യത്തോടെയും പരിശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനെതിരെ വളരെ പ്രാധാന്യത്തോടെയാണ് പാക്കിസ്ഥാന് പോരാടുന്നത്. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് ആത്മാര്‍ത്ഥമായി തങ്ങള്‍ പ്രവര്‍ത്തിക്കും. ഭീകരവാദത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് ജിലാനി പറഞ്ഞു.
ഇന്ത്യാ-പാക് ബന്ധത്തിന്റെ അടിസ്ഥാനം തന്നെ മുംബൈ ഭീകരാക്രമണ കേസിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി വ്യക്തമാക്കി. ചര്‍ച്ച ഫലപ്രദമായിരുന്നു. ഇരു രാജ്യങ്ങളും സമാധാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുവാന്‍ പ്രതിജ്ഞാബദ്ധമാണ്. ഭീകരവാദത്തിനെതിരെ സംയുക്തമായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബു ജുണ്ടാലില്നിന്നാണ് പാക് ഭരണകൂടം പങ്കുവഹിച്ചിട്ടുള്ളതായി തെളിവ് ലഭിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭരണകൂടത്തിന് പങ്കുള്ളതായി ആദ്യ സൂചന ലഭിച്ചത് പിടിയിലായ ഭീകരന് കസബിനെ ചോദ്യം ചെയ്തപ്പോഴാണ് അന്ന് പാക്കിസ്ഥാന് ആ വാര്‍ത്ത തള്ളിക്കളഞ്ഞിരുന്നു.
സെപ്തംബറില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ഇരു രാഷ്ട്രങ്ങളുടേയും സെക്രട്ടറി തല ചര്‍ച്ചയില്‍ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി ചര്‍ച്ച നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ നേരത്തെ അറിയിച്ചിരുന്നു. പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിനെ വിട്ടയക്കുന്നത് സംബന്ധിച്ച വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ല.
പിടിയിലായ അബു ജുണ്ടാലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയതായി രഞ്ജന്‍ മത്തായി അറിയിച്ചു. എന്നാല്‍ ഭീകരാക്രമണത്തില്‍ പാക് ചാര സംഘടനയായ ഐഎസ്ഐക്ക് പങ്കില്ലെന്ന് ജലീല്‍ വ്യക്തമാക്കി. സെക്രട്ടറിതല ചര്‍ച്ചക്കായി ജിലാനിയും സംഘവും ചൊവ്വാഴ്ചയാണ് ദല്‍ഹിയിലെത്തിയത്. രണ്ടുദിവസത്തെ സെക്രട്ടറിതല ചര്‍ച്ച ഇന്നലെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: