ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപങ്കാളിയായ അബു ജുണ്ടാല്‍ ഭീകരവാദത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് നേപ്പാളില്നിന്നാണെന്ന് പുതിയ റിപ്പോര്‍ട്ട്. ലഷ്കറെ തൊയ്ബ ഭീകരന് മുഹമ്മദ് അസ്ലം എന്ന അസ്ലം കാശ്മീരിയാണ് 2004 ല്‍ നേപ്പാളില്‍വെച്ച് ജുണ്ടാലിന് ആയുധപരിശീലനമുള്പ്പെടെയുള്ളവ സജീവമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2002 ല്‍ ഗുജറാത്തില്‍ നടന്ന ഗോധ്രാ കലാപത്തിനുശേഷം അസ്ലം കാശ്മീരി തന്നെ അവതരിപ്പിച്ചതെന്നും ജുണ്ടാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നും ഗുജറാത്തില്‍നിന്നും നാല് യുവാക്കളെ 2004 ല്‍ അസ്ലം കാശ്മീരിക്ക് കൈമാറിയിരുന്നു. പൂഞ്ച് മേഖലയിലൂടെ കൈമാറിയ ഇവര്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജുണ്ടാലിനെ ചോദ്യം ചെയ്തതില്‍നിന്ന് മനസിലാക്കിയതായി ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനുശേഷം ജുണ്ടാലിന്റെയും ഫയാസ് കാശ്മീരിയുടെയും അടുത്ത് അസ്ലം കാശ്മീരി വീണ്ടും സമീപിക്കുകയും യുവാക്കള്‍ക്ക് ആയുധപരിശീലന നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവരെ വധിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് തന്റെ കൂടെ ചേരണമെന്നും ആയുധപരിശീലനം നല്‍കാമെന്നും അസ്ലം കാശ്മീരി പറഞ്ഞതായി അധികൃതര്‍ ഇന്നലെ അറിയിച്ചു. അസ്ലം കാശ്മീരി വഴിയാണ് താന്‍ പാക്കിസ്ഥാനിലെ ലഷ്കറെ തൊയ്ബയില്‍ ചേര്‍ന്നതെന്നും ഭീകരസംഘടനയില്‍ ചേര്‍ന്നതിന് തങ്ങള്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങള്‍ തെളിവാണെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഡിലുള്ള ഒരു വസതിയില്‍നിന്നാണ് താനും മറ്റ് നാലുപേരുമടങ്ങുന്ന സംഘം നേപ്പാളിലേക്ക് പോയത്. ഇവിടെവെച്ച് ആയുധപരിശീലനവും സ്ഫോടകവസ്തു നിര്‍മ്മാണവും പഠിച്ചുവെന്നും ജുണ്ടാല്‍ വ്യക്തമാക്കി. ഇവിടെനിന്നുള്ള മടക്കയാത്രയില്‍ കൂടുതല്‍ യുവാക്കളെ സ്വാധീനിക്കുകയും ഭീകരവാദ ശൃംഖലയിലേക്ക് കടന്നുവരണമെന്നും അഭ്യര്ത്ഥിച്ചിരുന്നതായ റിപ്പോര്‍ട്ടില്‍ പറയുന്നു.
2006 ഫെബ്രുവരി 19 ന് നടന്ന അഹമ്മദാബാദ് റെയില്വെസ്റ്റേഷന് സ്ഫോടനത്തിന്റെ അന്വേഷണത്തിലാണ് ജുണ്ടാലിന്റെ പങ്കാളിത്തം വ്യക്തമായത്. സ്ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബോംബ് സ്ഥാപിച്ചതിലുണ്ടായ പാകപ്പിഴയിലാണ് തങ്ങളുടെ പദ്ധതി പാളിപ്പോയതെന്നും ഞായറാഴ്ചയായതിനാല്‍ സ്റ്റേഷനില്‍ വളരെക്കുറച്ച് പേര് മാത്രമാണ് ഉണ്ടായിരുന്നതെന്നും അടുത്ത ദിവസമായിരുന്നെങ്കില്‍ ജനസാന്ദ്രത കൂടുതല്‍ ഉണ്ടായിരുന്നേനെയെന്നും ജുണ്ടാല്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞു. 2009 ആഗസ്റ്റ് 25 ന് മഹാരാഷ്ട്രയിലേക്ക് കടക്കുന്നതിനിടെ അറസ്റ്റിലായ അസ്ലം കാശ്മീരിയില്നിന്നാണ് ജുണ്ടാലിന്റെ പങ്ക് കണ്ടെത്താനായത്. സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചത് ജുണ്ടാലാണെന്നും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. അസ്ലം കാശ്മീരിയും ജുണ്ടാലും ഒരുമിച്ച് ചേര്‍ന്നാണ് മഹാരാഷ്ട്രയിലും ഗുജറാത്തിലും ആയുധങ്ങളും മറ്റ് വിവരങ്ങളും കൈമാറിയിരുന്നത്. ഇവിടെനിന്നും 43 കിലോഗ്രാം ആര്‍ഡിഎക്സും 16 എകെ 47 തോക്കുകളും അന്വേഷണ ഏജന്‍സി പിടികൂടിയിരുന്നു. തോക്കുകളും 3200 വെടിയുണ്ടകളും 50 ഓളം ഗ്രനേഡുകളും നാസിക്-ഔറംഗബാദ് ഹൈവേയില്‍നിന്നും പിടികൂടിയിരുന്നു. ജുണ്ടാലും അസ്ലം കാശ്മീരിയുമാണ് ഇതൊക്കെ കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജുണ്ടാലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇപ്പോള്‍ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: