ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എ.പി.ജെ. അബ്ദുള്‍ കലാം വ്യക്തമാക്കി. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് കലാം വിശദീകരിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മത്സരിക്കാന്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്നും കലാം വ്യക്തമാക്കി. തനിക്ക് നല്കിയ പിന്തുണയ്ക്ക് അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച മമത ബാനര്‍ജിയോടും കലാം നന്ദി അറിയിക്കുന്നുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരമുണ്ടാകുകയാണെങ്കില്‍ കലാം പിന്മാറുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
യു.പി.എയുടെ സ്ഥാനാര്‍ഥിയായി പ്രണാബ് മുഖര്‍ജിയെ നിശ്ചയിച്ചതോടെയാണ് മത്സരം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായത്. കലാമിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ബി.ജെ.പി പരിശ്രമം നടത്തിയിരുന്നു. സൂധീന്ദ്ര കുല്‍ക്കര്‍ണിയെ ഇന്ന് രണ്ടു തവണ ദൂതനായി വിട്ട് ചര്‍ച്ച നടത്തിയ ശേഷം എല്‍.കെ. അദ്വാനി ഫോണില്‍ ബന്ധപ്പെട്ടും ചര്‍ച്ച നടത്തിയിരുന്നു.
കലാമിന് പിന്തുണയുമായി മമത ബാനര്‍ജി ശക്തമായി രംഗത്തെത്തിയിരുന്നു. പ്രണാബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച യു.പി.എ സഖ്യത്തെ വെല്ലുവിളിച്ചായിരുന്നു കലാമിന് മമത പിന്തുണ അറിയിച്ചത്. കലാം പിന്മാറിയതോടെ മമതയുടെ രാഷ്ട്രീയ നിലപാടും ഇനി ശ്രദ്ധേയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: