ഹൈദരാബാദ്: െവൈഎസ്ആര് കോണ്‍ഗ്രസ് നേതാവും എംപിയുമായ വൈ.എസ്. ജഗന്മോഹന് റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനും കഡപ്പ എംപിയുമായ ജഗന്മോഹന് സംസ്ഥാനത്തെ അറിയപ്പെടുന്ന ബിസിനസ്സുകാരന് കൂടിയാണ്. വ്യാവസായിക ഇടനാഴിയും വദരവ്, നിസാംപട്ടണം തുറമുഖങ്ങളും ഉള്‍പ്പെടുന്ന വാമ്പിക് പദ്ധതിയില്‍ വന്‍ അഴിമതി നടത്തി സ്വകാര്യനേട്ടമുണ്ടാക്കിയെന്നാണ് ജഗനെതിരെയുള്ള കേസ്. പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ പദ്ധതിക്കായി സ്വകാര്യ കമ്പനിക്ക് നിസ്സാര വിലയ്ക്ക് 28,000 ഏക്കര്‍ ഭൂമി കൈമാറാന്‍ ജഗന് കൂട്ടു നിന്നെന്നാണ് കേസ്. ഇതിനു പകരമായി സ്വകാര്യകമ്പനി ഉടമ നിമഗത പ്രസാദ് ജഗന്റെ വ്യവസായസംരംഭങ്ങളില്‍ 850 കോടി രൂപയുടെ നിക്ഷപം നടത്തിയെന്ന് സിബിഐ ആരോപിക്കുന്നു.
ജഗനും മറ്റ് പന്ത്രണ്ട് പേര്‍ക്കുമെതിരെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. ജഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആന്ധ്ര ഹൈക്കോടതി തള്ളി. ഹാജരാകുന്നതില്‍ നിന്ന് ജൂണ്‍ 15 വരെ തന്നെ ഒഴിവാക്കണമെന്ന അപേക്ഷയും കോടതി പരിഗണിച്ചില്ല. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഏഴ് മണിക്കൂറോളം സിബിഐ ജഗനെ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ സിബിഐ ക്യാമ്പ് ഓഫീസായ ദില്‍കുഷ ഗസ്റ്റ് ഹൗസിലെത്തിയ ജഗനെ ചോദ്യം ചെയ്യുന്നത് സിബിഐ തുടര്‍ന്നു. ഒടുവില്‍ വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു.
2004 ല്‍ വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായതിന് ശേഷം ജഗന്റെ ബിസിനസ്സില്‍ വന്വളര്ച്ചയായിരുന്നു. 356 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്ന് ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എക്സെസ് മന്ത്രി മൊപ്പിദേവി വെങ്കട രമണയെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വൈഎസ്ആര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന വെങ്കട രമണ നിമഗത പ്രസാദ് ഉള്‍പ്പെടെയുള്ളവരെ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
ജഗന്റെ ബിസിനസ്സ് പങ്കാളിയായ വ്യവസായി നിമഗത പ്രസാദ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായ ബ്രഹ്മാനന്ദ റെഡ്ഡി എന്നിവരും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ജഗന്റെ അറസ്റ്റിന്ത്തുടര്‍ന്ന് ആന്ധ്രയില്‍ പൊലീസ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചില പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യത നിലവില്‍ക്കുന്ന ചില പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെ ക്സറ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, സ്വന്തം പാര്‍ട്ടിയുമായി മുന്നോട്ട് പോകുന്ന ജഗനെ വരുതിയില്‍ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ താത്പര്യമാണ് അറസ്റ്റിന് പിന്നിലെന്ന് വൈഎസ്ആര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ജഗന് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിയിരുന്നു. സംസ്ഥാനത്ത് ഒരിക്കല്‍ കൂടി നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ജഗന്റെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: