ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന്സിംഗിന് വീണ്ടും കത്തയച്ചു. കേന്ദ്രസേനയെ വിന്യസിക്കാത്തപക്ഷം തമിഴ്നാട് സര്‍ക്കാര്‍ പോലീസിനെ അണക്കെട്ടിന് കാവല്നിര്ത്തുമെന്നും ജയലളിത കത്തില്‍ അറിയിച്ചു. ശാക്തീകരണ സമിതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം തയ്യാറാകുന്നില്ലെന്നും കേരളം തമിഴ്നാടിന്റെ ഉദ്യോഗസ്ഥരെ ബോര്‍ഹോളുകള്‍ അടയ്ക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നതായും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പ്രശ്നങ്ങളില്‍ കേരളത്തിന്റെ വൈമനസ്യഭാവത്തോട് കൂട്ടുപിടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം നിരാകരിക്കുകയാണെങ്കില്‍ തമിഴ്നാടിന് സ്വന്തം പോലീസ് സേനയെ അണക്കെട്ടിന് ചുറ്റും കാവല്‍ നിര്‍ത്തേണ്ടിവരുമെന്ന മുന്നറിയിപ്പും കത്തില്‍ നല്‍കുന്നുണ്ട്. ബോര്‍ഹോളുകള്‍ അടയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്നും കേരളം ഒഴിഞ്ഞുമാറുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തെ ഉപദേശിക്കണമെന്നും കേരളം ഒഴിഞ്ഞുമാറുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ അധികൃതരെ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ അനുവദിക്കണമെന്നും ജയലളിത ആവശ്യപ്പെടുന്നു.
മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പ് ഹോളുകള്‍ അടച്ചുതീര്‍ക്കണം. അല്ലാത്തപക്ഷം അത് ഡാമിനെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിന്ദ്യമായ നിലപാട് കേരളം തുടരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
“സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബോര്‍ഹോളുകള്‍ നിര്‍മിച്ചത്. സുരക്ഷാ പരിശോധനക്കായി സുര്‍ക്കി ശേഖരിക്കാന്‍ ആയിരുന്നു ഇത്. പരിശോധനക്കുശേഷം അവ അടക്കാന്‍ ഉന്നതാധികാരസമിതി അനുമതി നല്‍കിയിട്ടും കേരളം അനുവദിക്കുന്നില്ല. വര്ഷകാലത്തിന് മുമ്പ് ബോര്‍ഹോളുകള്‍ അടയ്ക്കേണ്ടതുണ്ട്. അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താനെത്തുന്ന എഞ്ചിനീയര്‍മാരെ കേരളം പോലീസിനെ ഉപയോഗിച്ച് തടയുകയാണ്,” കത്തില്‍ ജയ പരാതിപ്പെടുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കഴിഞ്ഞയാഴ്ച ഹര്‍ത്താലിന്റെ മറവില്‍ തമിഴ്നാട് നടത്തിയ ശ്രമം കേരളം തടഞ്ഞിരുന്നു. ഇത് മൂന്നാംതവണയാണ് തമിഴ്നാട് ഇതിന് ശ്രമിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ നിര്‍ദ്ദേശപ്രകാരം അണക്കെട്ടിന്റെ ബലക്ഷയ പരിശോധനകള്‍ക്കായി സുര്‍ക്കി ശേഖരിക്കാന്‍ നിര്‍മ്മിച്ച ബോര്ഹോളുകളാണ്, പഠനഫലം വരുന്നതിന് മുമ്പ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തമിഴ്നാട് ശ്രമിക്കുന്നത്.
ഉന്നതാധികാരസമിതിയുടെ രേഖാമൂലമുള്ള തീരുമാനം ഉണ്ടായശേഷം മാത്രം ബോര്‍ഹോള്‍ അടച്ചാല്‍ മതിയെന്ന നിലപാടാണ് കേരളത്തിന്റേത്. ഡാമില്‍ കൂടുതല്‍ ബലക്ഷയ പരിശോധനകള്‍ നടക്കുന്നത് തടയുന്നതിനൊപ്പം, ബോര്‍ഹോളുകളില്‍ കോണ്‍ക്രീറ്റിനൊപ്പം കമ്പികൂടി ഇറക്കി ഡാം ബലപ്പെടുത്തുകകൂടി ചെയ്യുകയാണ് തമിഴ്നാടിന്റെ ലക്ഷ്യമെന്ന് കേരളം സംശയിക്കുന്നു. ഡാം വീണ്ടും ബലപ്പെടുത്തിയതായി സുപ്രീംകോടതിയില്‍ വാദിക്കാന്‍ തമിഴ്നാടിന് ഇതിലൂടെ കഴിയുകയും ചെയ്യും. നേരത്തെ നടത്തിയ ബോര്‍ഹോള്‍ പരിശോധനയില്‍ അണക്കെട്ടിന്റെ പല ഭാഗങ്ങളും സുര്‍ക്കി ഒലിച്ചുപോയി പൊള്ളയായി മാറിയതായി കണ്ടെത്തിയിരുന്നു.
അതേസമയം, ശാസ്ത്രപരിശോധനകളെ ഭയക്കുന്നതുകൊണ്ടാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടാകുന്നതെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: