ചെന്നൈ: പെട്രോള്‍ വില കുത്തനെ കൂട്ടിയതില്‍ യു.പി.എ ഘടകകക്ഷിയായ ഡി.എം.കെയും പ്രക്ഷോഭത്തിലേക്ക്. വില വര്‍ധന ഭാഗീകമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30 ന് തമിഴ്നാട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
വിലക്കയറ്റവും നാണയപ്പെരുപ്പവും മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് വിലവര്‍ധനയെന്ന് ഡി.എം.കെ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 30ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.
അതിനിടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ അറിയിച്ചു. എ.ഐ.എ.ഡി.എം.കെയെ അധികാരത്തിലെത്തിച്ച പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ജയലളിത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി അകാരണവും അന്യായവും അംഗീകരിക്കാനാകാത്തതുമാണെന്ന് ജയലളിത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയോട് നേരത്തെ വിഷയം ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രം വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. തമിഴ്നാട്ടില്‍ 65,140 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ഒരു മാസം വേണ്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിഹിതം 52,806 കിലോ ലിറ്റര്‍ ആയും മെയില്‍ 44,580 കിലോലിറ്റര്‍ ആയും ഒരു കാരണവുമില്ലാതെ വെട്ടിക്കുറയ്ക്കുകയായിരുന്നു.
ഇതിനു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ 39, 429 കിലോലിറ്ററായി വിഹിതം കുറച്ചതായും ജയലളിത ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: