തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് വി.ബി.ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിനെ കൊല്ലം ജില്ലാ ജയിലേക്ക് മാറ്റി.
ഇന്നു രാവിലെ 8.50-ഓടെയാണ് കനത്ത പോലീസ് കാവലില്‍ റഷീദിനെ കൊല്ലത്തേക്ക് കൊണ്ട് പോയത്. റഷീദിന്റെ അപേക്ഷ പ്രകാരമാണ് കൊല്ലത്തേക്ക് മാറ്റിയത്. ജയില്‍ എ.ഡി.ജി.പിയാണ് ജയില്‍ മാറ്റത്തിന് അനുമതി നല്‍കിയത്.ഇറ്റാലിയന്‍ നാവികരെ കൊണ്ട് പോയ വാഹനത്തിലാണ് റഷീദിനെയും കൊല്ലം ജയിലിലെത്തിച്ചത്.
പൂജപ്പുരയില്‍ എല്ലാവിധ സൗകര്യങ്ങളോടും റഷീദ് കഴിഞ്ഞിരുന്നെങ്കിലും പലതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അസുഖമൊന്നും ഇല്ലെങ്കിലും ആശുപത്രി ബ്ലോക്കില്‍ റഷീദിനെ താമസിപ്പിച്ചതും വിവാദമായി. തുടര്‍ന്ന് ഇയാളെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചിരുന്നു. അതോടെ തന്റെ തന്ത്രങ്ങളൊന്നും ചെലവാകില്ലെന്ന് കണ്ടാണ് കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റണമെന്ന് റഷീദ് അപേക്ഷ നല്‍കിയത്.
നേരത്തെ കാക്കനാട്ടെ ജയിലിലായിരുന്നു റഷീദിനെ പാര്‍പ്പിച്ചിരുന്നത്. അവിടെ തന്റെ ഇംഗിതങ്ങള്‍ നടക്കാതെ വന്നതോടെയാണ് പൂജപ്പുരയിലേക്ക് മാറ്റണമെന്ന ആവശ്യം റഷീദ് ഉന്നയിച്ചത്. ഇറ്റാലിയന്‍ നാവികര്‍ക്കൊപ്പം റഷീദിനെയും ബോര്‍സ്റ്റല്‍ സ്കൂളിലേക്ക് മാറ്റാന്‍ നീക്കം നടത്തിയിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: