വടകര: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്ത കൂത്ത്പറമ്പ് ഏരിയാകമ്മറ്റി ഓഫീസ് സെക്രട്ടറിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് എം.വി. ജയരാജന് വടകര ഡിവൈഎസ്പി ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് നടത്തി. കൂത്ത്പറമ്പ് ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി പേരാവൂര്‍ തോലമ്പ്ര സി. ബാബുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു കുത്തിയിരിപ്പ്. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളില്‍ ചിലരെ ഒളിപ്പിച്ച് താമസിപ്പിക്കാന്‍ സൗകര്യമൊരുക്കി എന്നാണ് ബാബുവിനെതിരെയുള്ള കേസ്.
പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാബുവിനെ ചോദ്യം ചെയ്തത്. ഏതുവിധേനയും ഇയാളെ മോചിപ്പിക്കാന്‍ ജയരാജന് ശ്രമം നടത്തിയപ്പോഴെല്ലാം ചോദ്യം ചെയ്യലിനു ശേഷം വിട്ടുതരാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ നീണ്ടപ്പോള്‍ ജയരാജന് വീണ്ടും കുത്തിയിരിപ്പ് തുടര്‍ന്നു. ബാബുവിനെ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസില്‍ അന്വേഷണസംഘം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി രണ്ടുപേരുടെ ആള് ജാമ്യത്തില്‍ വിട്ടയച്ചത്.
ഇതിനിടെ, റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്ന് പേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികളെ കുണ്ടമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജസിംകാര്‍ഡ് ചമച്ച കേസില്‍ അറസ്റ്റിലായ കുഞ്ഞിപ്പള്ളി പുറത്തെ തയ്യില്‍ ജാബിര്‍(25)നെ അടുത്തമാസം ഒന്ന് വരെ റിമാന്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.
സിപിഎം കുന്നോത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിനെ 14 ദിവസത്തേക്കും കൂത്തുപറമ്പ് പാട്യം കിഴക്കയില്‍ ഷനോജിനെ നാല് ദിവസത്തേക്കുമാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകികളുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി മനോജിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. നേരത്തെ അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ മനോജിന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്.
ടി.പി. ചന്ദ്രശേഖരനെ വധിച്ചതിന്റെ മൂന്നാംദിവസം കൊടി സുനി നിര്‍ദ്ദേശിച്ചതനുസരിച്ച് ഓര്‍ക്കാട്ടേരിയിലെത്തി കെ.സി രാമചന്ദ്രനില്‍നിന്ന് ക്വട്ടേഷന്‍ തുക കൈപ്പറ്റിയത് മുന്‍ ബ്രാഞ്ച് സെക്രട്ടറി മനോജാണെന്നാണ് പോലീസ് പറയുന്നത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മനോജ് നേരത്തെ പല രാഷ്ട്രീയ സംഘട്ടന കേസുകളിലും പ്രതിയാണ്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ടി.കെ. രജീഷിനെ ചൊക്ലിയില്‍നിന്ന് ബൈക്കില്‍ രക്ഷപ്പെടുത്തിയതിനാണ് ഷനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് വ്യാജതിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് വ്യാജസിംകാര്‍ഡ് നിര്‍മ്മിച്ചുനല്‍കിയത് കുഞ്ഞിപ്പള്ളി പുറത്തെ തയ്യില്‍ ജാബിര്‍ ആണ്. കൊലപാതകം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
കൊടി സുനിയടക്കമുള്ള ക്വട്ടേഷന്‍ സംഘവുമായി മനോജിന് പങ്കുള്ളതായും, കൂട്ടുപ്രതികള്‍ക്കു ഒളിച്ചു താമസിക്കുന്നതിനുള്ള സൗകര്യം ഇയാള്‍ ചെയ്തുകൊടുത്തെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ഗൂഢാലോചനയില്‍ ആദ്യംമുതല്‍ തന്നെ ഇയാള്‍ക്കു പങ്കുണ്ടെന്നു വ്യക്തമായതായും പോലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ മനോജിനെ 14 ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വേണമെന്നും , ഷനോജിനെ നാലുദിവസത്തേയ്ക്കും കസ്റ്റഡിയില്‍ വേണമെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഗൂഢാലോചനയില്‍ പങ്കില്ലെന്നും, സിംകാര്‍ഡുകള്‍ മറ്റു പ്രതികള്‍ക്ക് വ്യാജ അഡ്രസ്സുനല്കി എടുത്തുകൊടുത്തു എന്നുള്ളതുമാണു ജാബിറിനെതിരായ കുറ്റം. അത് ആര്‍ക്കൊക്കെയെന്നു പ്രതി ചോദ്യംചെയ്യലില്‍ പോലീസിനോടു നേരത്തെ വ്യക്തമാക്കിയിരുന്നതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വേണമെന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടില്ല.
കൊലപാതകം, സ്ഫോടകവസ്തു കൈവശം വെയ്ക്കല്‍, എന്നിവയ്ക്കുപുറമെ ഐ.പി.സി 120(ബി), 141, 143, 148, 118, 201 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മനോജിനെതിരെയും, ഷനോജിനെതിരെയും റിമാന്റ് നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. ജാബിറിനെതിരെ ഐ.പി.സി 468 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകീട്ട് 4.15 നാണ് പ്രതികളെ കനത്ത സുരക്ഷയില്‍ കുണ്ടമംഗലം കോടതിയില്‍ എത്തിച്ചത്. ഇതിനിടെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ട സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്, കോടിയേരി ആനന്ദത്തില്‍ രജിത്ത്, അഴിയൂര്‍ കോട്ടമലക്കുന്നു ദീപു എന്ന ദിപിന്,അഴിയൂര്‍ രമ്യാനിവാസില്‍ രമീഷ് എന്നിവരെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും. ഇതില്‍ രവീന്ദ്രനെ കൂടുതല്‍ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണു അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: