ന്യൂദല്‍ഹി: വന്‍ വിവാദമായ സ്പെക്ട്രം അഴിമതിക്കേസിലെ മുഖ്യ പ്രതിയും ഡിഎംകെ നേതാവുമായ എ.രാജക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 15 മാസം നീണ്ട ജയില്‍വാസത്തിനുശേഷമാണ് രാജ പുറത്തിറങ്ങുന്നത്. ടെലികോം വകുപ്പിന്റെ ഓഫീസില്‍ പോകരുതെന്നും കോടതിയുടെ അനുമതിയില്ലാതെ തമിഴ്നാട് സന്ദര്‍ശിക്കരുതെന്നും രാജയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
40ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക സിബിഐ ജഡ്ജി ഒ.പി.സെയ്നി രാജക്ക് ജാമ്യം അനുവദിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിലെ സാക്ഷികളെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് 14 പേജുള്ള ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂട്ടുപ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ രാജയെ മാത്രം തടഞ്ഞുവെച്ചതുകൊണ്ട് പ്രത്യേക ഗുണമൊന്നുമില്ലെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. രാജ ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. കേസിലെ മുഴുവന്‍ തെളിവുകളും രേഖാമൂലം കോടതിയുടെ കസ്റ്റഡിയിലുണ്ടെന്നും കര്‍ശന നിയന്ത്രണങ്ങളും വ്യവസ്ഥകളും സഹിതമാണ് പ്രതിക്ക് ജാമ്യം നല്‍കിയിരിക്കുന്നതെന്നും ജഡ്ജി പ്രതികരിച്ചു. ജാമ്യത്തിനുള്ള വ്യവസ്ഥയായി പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും രാജയോട് ആവശ്യപ്പെട്ടു.
വിവിധ കോടതികളില്‍നിന്നായി 13 കൂട്ടുപ്രതികളും ജാമ്യത്തിലിറങ്ങിയ കാര്യം ചൂണ്ടിക്കാട്ടിയാണ് രാജ പ്രത്യേക കോടതിയെ സമീപിച്ചത്. അറസ്റ്റിന്ത്തുടര്‍ന്ന് കഴിഞ്ഞ 15മാസമായി രാജ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
രാജക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ മറ്റുള്ളവരെപ്പോലെ ഇദ്ദേഹത്തിന് ജാമ്യം കൊടുക്കരുതെന്ന് സിബിഐ ആവശ്യപ്പെട്ടു. സ്പെക്ട്രം ഇടപാടില്‍ രാജ വഴിവിട്ട് സഹായിച്ചതിന് പ്രത്യുപകാരമായി ഷാഹിദ് ബല്‍വയുടെ ഡിബി ഗ്രൂപ്പില്‍നിന്ന് ഡിഎംകെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവി 200 കോടി രൂപ കോഴ വാങ്ങിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. സ്പെക്ട്രം കുംഭകോണവുമായി ബന്ധമുള്ള ചില കമ്പനികളില്‍നിന്ന് രാജയും കൂട്ടരും വേറെ 200 കോടി രൂപയും കോഴ വാങ്ങിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി ആരോപിച്ചിട്ടുണ്ട്.
സ്പെക്ട്രം കേസിലെ മുഖ്യപ്രതിയായ രാജക്ക് ജാമ്യം കിട്ടിയതില്‍ ഡിഎംകെ നേതൃത്വം സന്തുഷ്ടി രേഖപ്പെടുത്തി. രാജ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും മുതിര്‍ന്ന നേതാവ് ടി.ആര്.ബാലു വാര്‍ത്താ ചാനലുകളോട് പറഞ്ഞു.
രാജക്ക് ജാമ്യം കിട്ടിയതോടെ കേസ് ദുര്‍ബലമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജയലളിത അഭിപ്രായപ്പെട്ടു. എയര്‍സെല്‍-മാക്സിസ് പ്രശ്നം പരാമര്‍ശിക്കവെ സുപ്രീംകോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: