കോഴിക്കോട്: ഒഞ്ചിയത്ത് സിപിഐ ഒഴിച്ചുള്ള എല്‍ഡിഎഫ് എംഎല്‍എമാരുടെ സന്ദര്‍ശനത്തിന് തണുത്ത പ്രതികരണം. സിപിഐ എംഎല്‍എ ഇ.കെ.വിജയന് അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് സന്ദര്‍ശനത്തില്‍ നിന്ന് വിട്ട് നിന്നതും ഒഞ്ചിയത്തെ തണുത്തപ്രതികരണവും ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ഒറ്റപ്പെട്ടുപോയ സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐ നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ്.
ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ട ദിവസം ദീര്‍ഘനേരം ഒഞ്ചിയത്തെ വീട്ടില്ചെലവഴിച്ച സിപിഐയുടെ നാദാപുരം എംഎല്‍എ ഇ.കെ.വിജയന് പാര്‍ട്ടിതീരുമാനപ്രകാരമാണ് സന്ദര്‍ശനത്തില്‍ നിന്നും വിട്ടുനിന്നത്. കൊലപാതകത്തിനെതിരെ ഉണ്ടായ ജനവികാരം കണക്കിലെടുത്താണ് സിപിഐ ഈ തീരുമാനമെടുത്തത്. സിപിഐ സംസ്ഥാന നേതാക്കളായ കെ.ഇ. ഇസ്മയില്‍, പന്ന്യന്രവീന്ദ്രന് എന്നിവരുടെ പ്രസ്താവനകളും സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. ഇന്നലെ രാവിലെ മുതല്‍ നടന്ന സന്ദര്‍ശനത്തില്‍ കുണ്ടമംഗലം എംഎല്‍എയായ പിടിഎ റഹീമും പങ്കെടുത്തില്ല. മറ്റ് ഘടകക്ഷി എംഎല്‍എമാരായ സി.കെ.നാണുവും എ.കെ.ശശീന്ദ്രനും പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പരസ്യമായി സിപിഎമ്മിനെ പിന്തുണച്ച് രംഗത്ത് വരാത്തതും സിപിഎം കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്.
ഒഞ്ചിയത്തും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വീടും സന്ദര്‍ശിച്ച് തങ്ങളുടെ മുഖം രക്ഷിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം റവല്യൂഷണറി മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ കടുത്ത നിലപാടില്‍ തകരുകയായിരുന്നു. കൊലപാതകികളെ അതിഥികളായി സ്വീകരിക്കുന്ന പാരമ്പര്യം ഒഞ്ചിയത്തിനില്ലെന്നും ചന്ദ്രശേഖരന്റെ വീട്ടിലേക്ക് വന്നാല്‍ വിവരമറിയും എന്ന കടുത്തഭാഷയിലുള്ള പ്രതികരണമാണ് സിപിഎം നേരിടേണ്ടിവന്നത്. ചന്ദ്രശേഖരന്റെ വീടിനടുത്ത്വരെ എത്തിയ എംഎല്‍എ സംഘം ചന്ദ്രശേഖരന്റെ വീട്ടില്‍ കയറാതെ തിരിച്ചുപോവുകയായിരുന്നു. കൊലപാതകം നടക്കുന്നതിന് മുമ്പ് വീട്വിട്ടൊഴിഞ്ഞ പ്രമുഖ നേതാക്കളടക്കമുള്ള സിപിഎമ്മുകാരെ ഒഞ്ചിയത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും ഈ സന്ദര്‍ശനത്തിന്റെ പിന്നിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇത്തരം വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. എളമരം കരീമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിന്റെ വരവോടെ ഇവരെയും പുനരധിവസിപ്പിക്കാമെന്നായിരുന്നു സിപിഎം കരുതിയത്. എന്നാലിതും വിജയംകണ്ടില്ല.
ഇന്നലെ രാവിലെ നാദാപുരം റോഡില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയ സംഘത്തിനെ സ്വീകരിക്കാന്‍ വളരെകുറച്ചു സിപിഎമ്മുകാരെ എത്തിയിരുന്നുള്ളൂ. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പത്രസമ്മേളനം നടത്തി സന്ദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎം അണികളില്‍ സൃഷ്ടിച്ച പ്രതിഷേധത്തിന് മുമ്പില്‍ സിപിഎം നേതൃത്വം ഒറ്റപ്പെടുകയാണ്.
ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഇപ്പോഴും വന്‍ജനപ്രവാഹമാണ്. കോഴിക്കോട് ജില്ലയിലെ സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നുള്ള യുവാക്കളും വനിതാപ്രവര്‍ത്തകരും അണമുറിയാതെ വീട്ടിലെത്തി കുടുംബത്തെ സമാശ്വസിപ്പിക്കുന്നു. പഴയകാല സിപിഎം നേതാക്കളുടെ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ അടക്കം ഇത്തരത്തില്‍ സന്ദര്‍ശിക്കുന്നത് സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇടതുസഹയാത്രികരായ സാംസ്കാരിക പ്രവര്‍ത്തകരും യുവബുദ്ധിജീവികളും ചന്ദ്രശേഖരന്റെ വീട്ടിലെത്തുന്നുണ്ട്.
ഇടതുപക്ഷ എം എല്‍ എമാരുടെ സന്ദര്‍ശനത്തില്‍ യുക്തിയില്ലാത്തതിനാലാണ് അതില്‍ നിന്നും സി പി ഐ വിട്ടുനിന്നതെന്ന് സി പി ഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം. ചന്ദ്രശേഖരന്റെ കൊലപാതകമാണ് ഇപ്പോഴത്തെ പ്രധാനവിഷയം. കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍ കയറാതെയുള്ള സന്ദര്‍ശനം ശരിയല്ല. ആ യുക്തിരാഹിത്യം കാരണമാണ് സന്ദര്‍ശനത്തില്‍ നിന്ന് സി പി ഐ വിട്ടുനിന്നത്. വധത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിക്കപ്പെടുന്ന കാലത്തോളം ഇടതുമുന്നണി പ്രതിരോധത്തിലാവുമെന്നും കൊടിയുടെ നിറം നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: