കൊല്‍ക്കത്ത: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുമായും ഹിലരി കൂടിക്കാഴ്ച നടത്തും. കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയ ശേഷമേ ഹിലരി ദല്‍ഹിയിലെത്തൂ.
അടുത്ത മാസം നടക്കുന്ന ഇന്ത്യ-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഹിലരി ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശ് സന്ദര്‍ശനത്തിനു ശേഷം കൊല്‍ക്കത്തയിലെത്തിയ ഹിലരി നാളെ വൈകിട്ടോടെ മാത്രമേ ദല്‍ഹിയിലെത്തൂ. നാളെ രാവിലെ റൈറ്റേഴ്സ് ബില്‍ഡിംഗിലെത്തി മമതാബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം ഉള്‍പ്പെടെയുളള കാര്യങ്ങളെക്കുറിച്ചു മമത ബാനര്‍ജിയുമായി അവര്‍ ചര്‍ച്ച നടത്തും.
ചില്ലറ വ്യാപാര രംഗത്തു വിദേശ നിക്ഷേപം അനുവദിക്കാനുളള യു.പി.എ സര്‍ക്കാര്‍ നീക്കത്തെ മമത ശക്തമായി എതര്‍ത്തിരുന്നു. മമതയുമായുള്ള ചര്‍ച്ചയില്‍ തീസ്ത നദീജല തര്‍ക്കവും ഉന്നയിച്ചേക്കും. രവീന്ദ്രനാഥ ടാഗോറിന്റെ 180മതു ജന്മദിനാഘോഷ പരിപാടിയില്‍ ഹിലരി പങ്കെടുക്കും. ചൊവ്വാഴ്ച പ്രധാനമന്ത്രി, എസ്.എം കൃഷ്ണ, സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരുമായി ഹിലരി ചര്‍ച്ച നടത്തും.
ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയ്‌ക്കണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും ഹാഫിസ് സയിദ് വിഷയവും വ്യാപാര വാണിജ്യ രംഗത്തെ സഹകരണവും ചര്‍ച്ചാവിഷയമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: