കൊച്ചി: കടലിലെ വെടിവയ്പ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ കേരള പോലീസ് പിടിച്ചെടുത്ത ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സിക്കു തീരം വിടാന്‍ ഹൈക്കോടതി അനുമതി. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണു തീരം വിടാന്‍ അനുവദിച്ചത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം കപ്പല്‍ കമ്പനി ഡോള്‍ഫിന്‍ ടാങ്കേഴ്സ് എം.ഡി പിയോ ഷിയാന മൂന്നു കോടി രൂപയുടെ ഡി.ഡി കോടതിയില്‍ സമര്‍പ്പിച്ചു. മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവയ്ക്കുക, ആവശ്യപ്പെടുമ്പോള്‍ കേസിലെ സാക്ഷികളായ നാലു നാവികരെ ഹാജരാക്കുക എന്നീ ഉപാധികളാണു സുപ്രീംകോടതി കപ്പല്‍ വിടുന്നതു നിര്‍ദേശിച്ചത്. വിധി പകര്‍പ്പ് ലഭിച്ചാല്‍ ഇന്നു വൈകിട്ടു തന്നെ കപ്പലിനു കൊച്ചി തീരം വിടാന്‍ സാധിക്കും.
ഉപാധികളോടെ കപ്പല്‍ വിട്ടുനല്‍കാന്‍ ബുധനാഴ്ചയാണു സുപ്രീംകോടതി ഉത്തരവിട്ടത്. കപ്പല്‍ വിട്ടുനല്‍കണമെങ്കില്‍ ഗണ്യമായ തുക കെട്ടിവയ്ക്കണമെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പടെ സാക്ഷിപ്പട്ടികയിലുള്ള പത്ത് പേരെ കേസിന്റെ ആവശ്യത്തിനായി എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതിനാലാണു യാത്രാനുമതി ലഭിച്ചത്.
കപ്പല്‍ തീരം വിടുന്നതു പ്രതി ചേര്‍ക്കപ്പെട്ട ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ നടപടികളെ ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: