മീനങ്ങാടി: യാക്കോബായ മലബാര്‍ ഭദ്രാസനത്തിന്റെ മീനങ്ങാടി അരമനയില്‍ വനത്തില്‍ നിന്നും മുറിച്ചുകടത്തിയ തേക്കിന്‍തടി ഉരുപ്പടികളാക്കിയ നിലയില്‍ വനംവകുപ്പ് അധികൃതര്‍ കണ്ടെത്തി.
വ്യാഴാഴ്ച്ച വൈകിട്ട് കോഴിക്കോട് വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മാര്ട്ടിന് ലോവലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരമനയുടെ അടുക്കളഭാഗത്ത് ഉരുപ്പടികളാക്കിയ നിലയില്‍ തടികള്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയും വീഡിയോ റിക്കോര്‍ഡിംഗ് നടത്തുകയും ചെയ്തത്. ഫോറസ്റ്റ് ഓഫീസര്‍ രാമകൃഷ്ണന്, റെയിഞ്ച് ഓഫീസര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വള്ളുവാടിയിലെ 1972 ലെ തേക്ക് പ്ലാന്റേഷനില്‍ നിന്നാണ് മാസങ്ങള്‍ക്കുമുന്‍പ് മൂന്ന് കുറ്റി മരം മുറിച്ചുകടത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രസ്തുത മരം ബത്തേരിയിലെ ജോര്‍ജ്ജിന്റെ ഈര്‍ച്ചമില്ലില്‍ നിന്നും ഉരുപ്പടികളാക്കി റെജി എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘം മീനങ്ങാടി അരമനയിലേക്ക് കൊണ്ടുപോയി എന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധന നടത്തിയത്.
മരം കൊണ്ടുവരാന്‍ ഉപയോഗിച്ച ദീപം എന്ന് പേരുള്ള ഗുഡ്സ്വാഹനവും ഡ്രൈവറേയും വനംവകുപ്പ് കണ്ടെത്തിയിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഇടവകാംഗങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. ഇന്നലെ മൂന്ന് മണിയോടെ ഉരുപ്പടികള്‍ പിടിച്ചെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
അരമനയിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടന്നുചെന്ന് തൊണ്ടിമുതല്‍ കസ്റ്റഡിലെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കര്‍ശന നിര്ദ്ദേശമുള്ളതായിട്ടാണ് അറിയുന്നത്. അരമനയിലെത്തിയ പത്രപ്രവര്‍ത്തകരെ തൊണ്ടിമുതല്‍ കാണിക്കുന്നതിനോ രേഖകള്‍ കാണിക്കുന്നതിനോ അരമന അധികൃതര്‍ തയ്യാറായില്ല. 32 ക്യുബിക് തേക്ക് അരമനയില്‍ ഉണ്ടെന്നും അത് വഴിപാടായി കിട്ടിയതാണെന്നുമാണ് അറിയിച്ചത്. ഫ്ലൈയിംഗ് സ്ക്വാഡ് അരമനയിലെത്തിയെന്ന കാര്യം അരമന അധികൃതര്‍ നിഷേധിച്ചു. എന്നാല്‍ ഉരുപ്പടികള്‍ പിടികൂടുമ്പോള്‍ മരം എവിടെ നിന്നാണ് ലഭിച്ചതെന്ന് കൃത്യമായി അറിയില്ലെന്ന മറുപടിയാണ് അരമനഅധികൃതരില് നിന്നും ഉണ്ടായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വനത്തില്‍ നിന്ന് ഒരു കഷ്ണം മരംമുറിച്ചാല്‍ അവരെ കസ്റ്റഡിയിലെടുക്കുന്ന വനംവകുപ്പ് 40 വര്‍ഷം പഴക്കമുള്ള മൂന്ന് തേക്കിന്‍തടികള്‍ മുറിച്ച് കടത്തിയത് കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ബിഎഡ് കോഴ വിവാദത്തെ തുടര്‍ന്ന് പരിഹാസ്യരായ മലബാര്‍ ഭദ്രാസനത്തിന് കൂനിന്മേല് കുരുവായിട്ടാണ് അരമനയില്‍ നിന്ന് തേക്ക് ഉരുപ്പടികള്‍ പിടിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. ബിഎഡ് കോഴ വിവാദത്തിന് കാരണക്കാരനായ ബിഷപ്പും സെക്രട്ടറിയും അരമനയില്‍ നിന്നും നൂറ് മീറ്റര്‍ അകലംമാറി കുറച്ച് കന്യാസ്ത്രീകളോടൊത്ത് ഇപ്പോള്‍ ഹോംസ്റ്റേ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: