ന്യൂദല്‍ഹി: മൊബെയില്‍ സിംകാര്‍ഡുകള്‍ അനുവദിക്കുന്നതിന് മുമ്പ് ടെലികോം സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളെ വ്യക്തമായി തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സംയുക്ത വിദഗ്ധസമിതിക്ക് സുപ്രീംകോടതി രൂപം നല്കി.
വാര്‍ത്താവിനിമയ വകുപ്പിലേയും ടെലികോം നിയന്ത്രണ, അതോറിറ്റിയിലേയും (ട്രായ്) ഉദ്യോഗസ്ഥരടങ്ങുന്ന പാനല്‍ മൂന്ന് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. സിംകാര്‍ഡുകള്‍ അനുവദിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് അവിശേക് ഗോയങ്ക എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്. വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സിംകാര്‍ഡുകള്‍ ഉപയോഗിച്ച് മുംബൈയിലും ദല്‍ഹിയിലും മറ്റുമുണ്ടായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: