കോഴിക്കോട്: ഭൂമിദാനം ചെയ്യാന്‍ തീരുമാനമെടുത്തു എന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദുള്‍ സലാം. ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷനും ഒളിമ്പിക് അസോസിയേഷനും ബാഡ്മിന്റണ്‍ ട്രസ്റ്റിനും സര്‍വ്വകലാശാലയുടെ ഭൂമി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടില്ല. സ്പോര്‍ട്സ് മേഖലയുടെ വികസനത്തിന് 92 കോടി രൂപാ ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ സ്പോര്‍ട്സ് കോംപ്ലക്സിലെ വിവിധ പ്രൊജക്ടുകളുടെ നിര്‍മ്മാണത്തിന് പണം സമാഹരിക്കാന്‍ അവരുമായി സഹകരിക്കാനാണ് തീരുമാനിച്ചത്. ഈ സംഘടനകളുടെ തലപ്പത്തുള്ളവര്‍ മുസ്ലിംലീഗ് നേതാക്കളായത് യാദൃച്ഛികം മാത്രമാണ്. ഈ സംഘടനകള്‍ മാത്രമാണ് സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. അവര്‍ക്ക് ഭൂമിദാനം ചെയ്തുവെന്നത് തെറ്റാണ്. സിന്‍ഡിക്കേറ്റിലെ രണ്ട് അംഗങ്ങളുടെ അത്തരത്തിലുള്ള പ്രതികരണം വ്യക്തിപരം മാത്രമാണ്.
ഭൂമിദാനം ശരിയല്ലെന്ന ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനക്ക് താന്‍ മറുപടി പറയേണ്ടതില്ല. ചാന്‍സലറോട് മാത്രമേ കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുള്ളൂ. താന്‍ ഒരു ലീഗ് നേതാവിനെയും മന്ത്രിമാരെയും വിളിക്കാറില്ല. സത്യം മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കുന്നതെന്ന് പറഞ്ഞ വി.സി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കരുതെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. രവീന്ദ്രനാഥ്, കായിക വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.എം. നിയാസ്, ടി. പി. മുഹമ്മദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: