ന്യൂദല്‍ഹിഃ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാമെന്നും തമിഴ്നാടിന് വെള്ളം കൊണ്ടുപോകാന്‍ പുതിയ ടണലുകള്‍ നിര്‍മ്മിക്കാമെന്നുള്ള നിര്‍ദ്ദേശം റിപ്പോര്‍ട്ടിലുണ്ട്.
എട്ട് അധ്യായങ്ങളിലായി 260 പേജുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് അടുത്തമാസം നാലിന് പരിഗണിക്കും. ഏപ്രില്‍ 30നു കാലാവധി അവസാനിക്കാനിരിക്കെയാണു സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിലവിലെ ഡാമില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനോട് സമിതി യോജിക്കുന്നില്ല. പുനെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസെര്‍ച്ച് സ്റ്റേഷന് വിദഗ്ധര്‍ അണക്കെട്ടില്‍ നടത്തിയ സുര്‍ക്കി പരിശോധനാ ഫലവും ഉള്‍പ്പെടുത്തിയാണു സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടില്‍ സംതൃപ്തനാണെന്ന് ഉന്നതാധികാര സമിതിയിലെ കേരളാ പ്രതിനിധി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന്, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസെര്‍ച്ച് സ്റ്റേഷന്, ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ, ഭാഭ അറ്റോമിക് റിസെര്‍ച്ച് സെന്റര്‍, കേന്ദ്ര ജല കമ്മീഷന് എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ അണക്കെട്ടില്‍ പരിശോധനകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: