കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി സ്വകാര്യട്രസ്റ്റുകള്ക്ക് കൈമാറാനുള്ള വിവാദ തീരുമാനം മരവിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് വൈസ് ചാന്‍സലറോട് ശുപാര്‍ശ ചെയ്തു.സര്‍വ്വകലാശാലയുടെ ഏക്കര്‍കണക്കിന് ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പതിച്ചു നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.സിന്‍ഡിക്കേറ്റ് അംഗമായ ആര്.എസ് പണിക്കരുടെയും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെയും ശക്തമായ എതിര്‍പ്പും തീരുമാനം മരവിപ്പിക്കാന്‍ കാരണമായി. വിസിയുമായി കൂടിയാലോചന നടത്തിയ ശേഷം വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
ഭൂമി ദാനം സംബന്ധിച്ച എല്ലാ അനന്തര നടപടികളും നിര്‍ത്തിവയ്ക്കണമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിനായി അടിയന്തര സിന്‍ഡിക്കേറ്റ് വിളിച്ചു ചേര്‍ക്കണമെന്നും വിസിയോട് ആവശ്യപ്പെട്ടതായി സിന്‍ഡിക്കേറ്റംഗങ്ങള്‍ പറഞ്ഞു. പതിനാലംഗ സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളായ ആര്.എസ്. പണിക്കര്‍, ജി.സി. പ്രശാന്ത് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ നിന്നുംവിട്ടു നിന്നു. തൊട്ടുപിറകെ പത്രസമ്മേളനം വിളിച്ച ആര്.എസ് പണിക്കര്‍ സിന്‍ഡിക്കേറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചതെന്നും ഇല്ലെങ്കില്‍ ഭൂമിദാനവുമായി മുന്നോട്ട് പോകുമായിരുന്നെന്നും ആര്.എസ് പണിക്കര്‍ ചൂണ്ടിക്കാട്ടി.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ഭൂമി പതിച്ചു നല്കാന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.ആദ്യം മുതല്ക്കുതന്നെ എന്റെ ആശങ്ക ഞാന്‍ യോഗങ്ങളില്‍ ഉന്നയിച്ചിരുന്നു. വിസിയുടെ കടുംപിടുത്തമാണ് ഈ തീരുമാനങ്ങള്‍ക്കു പിന്നില്‍. ഇതേ ആവശ്യവുമായി മറ്റ് സ്വകാര്യ ട്രസ്റ്റുകളും സര്‍വകലാശാലയെ സമീപിച്ചാല്‍ അവര്‍ക്കും ഭൂമി നല്കേണ്ടിവരില്ലേയെന്നും പണിക്കര്‍ ചോദിച്ചു.
കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 31 ഏക്കര്‍ ഭൂമിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് വിട്ടുകൊടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എജ്യുക്കേഷണല്‍ ട്രസ്റ്റിനും ലീഗ് മന്ത്രിമാരുടെ ബന്ധുക്കള്‍ ഭാരവാഹികളായ ബാഡ്മിന്റണ്‍ ട്രസ്റ്റ്, കേരള ഒളിംബിക് അസോസിയേഷന് എന്നിവയ്ക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനനേതാവും സിന്‍ഡിക്കേറ്റംഗവുമായ ആര്.എസ്. പണിക്കര്‍ ഇതിനെതിരെ രംഗത്തുവന്നു. വിദ്യാര്‍ത്ഥി സംഘടനകളും മറ്റ് രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധവുമായി എത്തി. ഭൂമി വിതരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വിസിയെയും സിന്‍ഡിക്കേറ്റിനെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് പരാതിയും അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: