ന്യൂദല്‍ഹി: രണ്ട് മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ.സാഗ്മ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്‌ട്രപതി സ്ഥാനത്തേക്ക് യുപിഎയും എന്‍ഡിഎയും സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞ സാഹചര്യത്തിലാണ് യുപിഎ ഘടകകക്ഷിയാണെങ്കിലും എന്‍ഡിഎയോട് അനുഭാവം പുലര്‍ത്തുന്ന സാഗ്മ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്.
വടക്ക് കിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗത്തില്‍നിന്നുള്ള ക്രൈസ്തവ മത വിശ്വാസിയാണ് സാഗ്മ. ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, ഉപരാഷ്‌ട്രപതി കലാം, പാര്‍ട്ടി ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, പ്രമുഖ ടെക്നോക്രാറ്റ് സാംപിട്രോഡ എന്നിവരുടെ പേരുകളാണ് പ്രധാനമായും രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് സാഗ്മയെ ബിജെപി പിന്തുണയ്‌ക്കുമെന്ന പ്രതീക്ഷ എന്‍സിപി വൃത്തങ്ങള്‍ക്കുണ്ട്. ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ സാഗ്മയ്‌ക്ക് ആവശ്യമാണെന്നും പ്രധാനഘടകകക്ഷികളായ ഇവരുടെ പിന്തുണ കേന്ദ്രസര്‍ക്കാരിനെ സാഗ്മയ്‌ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും എന്‍സിപി കരുതുന്നു. അതേസമയം സാഗ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിപൂര്‍ണ പിന്തുണ നല്‍കില്ലെന്നും എന്‍സിപി അറിയിച്ചു. പാര്‍ട്ടി താല്‍പ്പര്യത്തിനനുസരിച്ച് നേതാവ് ശരദ് പവാര്‍ തീരുമാനിക്കുന്നതു പ്രകാരമായിരിക്കും പിന്തുണക്കാര്യവും. രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് പാര്‍ട്ടി ഒരു പേര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതായും സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് അറിയിച്ചു.
1999 ല്‍ സോണിയാഗാന്ധിയുടെ വിദേശപൗരത്വത്തെ വെല്ലുവിളിച്ച് ശരദ്പവാറിനൊപ്പം സാഗ്മയും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് സാഗ്മയ്‌ക്കെതിരെ കര്‍ശന നിലപാടുകളെടുത്തിരുന്നു.
ഹമീദ് അന്‍സാരിയെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ ഇടതുപക്ഷ പിന്തുണയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ഹമീദ് അന്‍സാരിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇടതുപക്ഷമാണ്. എന്നാല്‍ ഇടതുപക്ഷവുമായുള്ള ഏത് സഹകരണത്തിനും എതിര് നിന്നിട്ടുള്ള മമതാബാനര്‍ജി ന്യൂനപക്ഷസമുദായത്തില്‍നിന്നുള്ള ഹമീദ് അന്‍സാരിയുടെ കാര്യത്തില്‍ വെല്ലുവിളിയുയര്‍ത്തുന്നതിന് മുന്‍പ് ഒന്നാലോചിച്ചേക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. മുന്‍കാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ആദ്യമെടുക്കുന്ന തീരുമാനം അന്തിമതീരുമാനമായിരിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ അധികം എതിര്‍ക്കപ്പെടാത്ത പേരുകളിലൊന്ന് പ്രണബ് മുഖര്‍ജിയുടേതാണ്. എന്നാല്‍ മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അത്ര വിശ്വാസം പോരെന്നാണ് കേട്ടുകേള്‍വി. മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും അഭിപ്രായ സമന്വയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: