ന്യൂദല്‍ഹി: വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. രാജ്യവ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി 25 ശതമാനം സൗജന്യ സീറ്റുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം.
അണ്‍എയ്ഡഡ് സ്വകാര്യ ന്യൂനപക്ഷ സ്കൂളുകളിലൊഴികെ സര്‍ക്കാര്‍, അണ് എയ്ഡഡ് സ്വകാര്യ സ്കൂളുകളില്‍ നിയമം ഒരേപോലെ ബാധകമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാരില്‍നിന്ന് ഗ്രാന്റോ സഹായമോ കിട്ടാത്ത അണ് എയിഡഡ് സ്വകാര്യ സ്കൂളുകള്‍ക്കും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമില്ലെന്ന വിയോജിപ്പ് ജസ്റ്റിസ് രാധാകൃഷ്ണന് രേഖപ്പെടുത്തിയെങ്കിലും ജസ്റ്റിസ് കപാഡിയയും സ്വതന്ത്രകുമാറും അതിനോട് യോജിച്ചില്ല. അണ് എയ്ഡഡ് സ്വകാര്യ സ്കൂളുകള്‍ക്ക് കൂടി നയമം ബാധകമാക്കണമെന്ന നിലപാട് ഇവര്‍ സ്വീകരിക്കുകയും ചെയ്തു.
വിധി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നിയമനിര്മാണത്തെത്തുടര്ന്ന് നടത്തിയ അഡ്മിഷനുകള്‍ക്ക് ഇത് ബാധകമായിരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധിക്ക് മുന്‍കാ ല പ്രാബല്യം ഉണ്ടായിരിക്കില്ല എന്നര്‍ത്ഥം. നിയമത്തിലെ വ്യവസ്ഥകള്‍ ശരിവെച്ച സുപ്രീംകോടതി കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമമായി അതിനെ കണക്കാക്കണമെന്ന് പറഞ്ഞു.
സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ സ്വയംഭരണാധികാരത്തോടെ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് സ്ഥാപനങ്ങള്‍ നടത്താന്‍ അധികാരം നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) ജി ലംഘിക്കുന്നതാണ് വിദ്യാഭ്യാസ അവകാശ നിയമമെന്ന് ചൂണ്ടിക്കാട്ടി ചില സ്വകാര്യ അണ് എയ്ഡഡ് സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി.
മാസങ്ങള്‍ നീണ്ട വാദങ്ങളില്‍, സമൂഹത്തിലെ സാമൂഹ്യവും സാമ്പത്തികവുമായ ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവരുടെ ഉന്നമനമാണ് നിയമം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ സൊസൈറ്റി ഫോര്‍ അണ് എയ്ഡഡ് പ്രൈവറ്റ് സ്കൂള്‍സ് ആയിരുന്നു മുഖ്യഹര്‍ജിക്കാര്‍. 6-14 പ്രായത്തിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസം നല്കാന് നിര്‍ദ്ദേശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ അവകാശനിയമം കൊണ്ടുവന്നിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന നിലപാടിലായിരുന്നു ഹര്‍ജിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: