ന്യൂദല്‍ഹി: ഇന്തോനേഷ്യന്‍ തീരത്തുണ്ടായ വന്‍ ഭൂചലനത്തിന്റെ ആഘാതം ഇന്ത്യയിലും അനുഭവപ്പെട്ടു. കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി തുടങ്ങി ഒട്ടേറെ നഗരങ്ങള്‍ കുലുങ്ങി.
കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രകമ്പനങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായി. കൊല്‍ക്കത്തയോട് ചേര്‍ന്നുള്ള വടക്കന്‍ 24 പര്‍ഗാനാസിലും വടക്കന്‍ ബംഗാള്‍ നഗരമായ സിലിഗുരിയിലും പ്രകമ്പനങ്ങള്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ മെട്രോ റെയില്‍ സര്‍വീസുകള്‍ ഉച്ചകഴിഞ്ഞ് നിര്‍ത്തിവെക്കുകയും യാത്രക്കാരോട് സ്റ്റേഷനുകള്‍ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അറബിക്കടലില്‍ മുംബൈക്ക് 155 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 12.31 ഓടെയായിരുന്നു ഇതെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ രാജീവ് നായര്‍ പറഞ്ഞു. വടക്കന്‍ മുംബൈയുടെ ചില ഭാഗങ്ങളില്‍ ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചിട്ടില്ല.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ചെറിയ ചലനങ്ങള്‍ ഉണ്ടായി. രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബംഗളൂരില്‍ ചലനം അനുഭവപ്പെട്ടതോടെ വീടുകളില്‍നിന്നും വന്‍ ഓഫീസ് സമുച്ചയങ്ങളില്നിന്നുമെല്ലാം ജനങ്ങള്‍ പരിഭ്രാന്തരായി തെരുവിലിറങ്ങി. ചെന്നൈയില്‍ മറീനാ ബീച്ച് റോഡിന് സമീപമുള്ള മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2004ലെ സുനാമിത്തിരമാലകള്‍ മറീനാ ബീച്ചില്‍ വന്‍ നാശമാണ് ഉണ്ടാക്കിയത്.
ദക്ഷിണ ആസാമിലെ ബരാക് താഴ്വര, ഗുവാഹത്തി, സമീപ പ്രദേശങ്ങള്‍ അപ്പര്‍ ആസാം ജില്ലകളായ തിന്‍സുകിയ, ദിബ്രുഗഢ്, സിബ്സാഗര്‍, ജോര്‍ഹത്ത്, ലോവര്‍ ആസാമിലെ ചില ജില്ലകള്‍ എന്നിവിടങ്ങളിലെല്ലാം ഉച്ചകഴിഞ്ഞ് 2.16 മുതല്‍ 20 സെക്കന്റുകള്‍ ഇടവിട്ട് ചലനങ്ങള്‍ ഉണ്ടായതായി ഷില്ലോങ്ങിലെ സീസ്മോളജിക്കല്‍ സെന്റര്‍ വക്താവ് അറിയിച്ചു. ഇന്ത്യ നല്കിയ സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തീരത്തോട് ചേര്‍ന്ന് വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്ര മേഖല വീണ്ടും സുനാമി ഭീതിയിലമര്‍ന്നു. തീരദേശ രാജ്യങ്ങള്‍ സുനാമി മുന്നറിയിപ്പ് കൂടി നല്‍കിയതോടെ ജനങ്ങള്‍ ഭയചകിതരായി വീടുകളും ഓഫീസുകളും വിട്ട് പുറത്തിറങ്ങി.
സുമാത്രാ ദ്വീപിന്റെ വടക്കന്‍ മുനമ്പായ ബാന്ദ അസെ നഗരത്തിന് 308 മെയില്‍ (500 കി.മീറ്റര്‍) തെക്ക് പടിഞ്ഞാറാണ് 20.5 മെയില്‍ (33 കി.മീറ്റര്‍) ആഴത്തില്‍ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. തായ് തലസ്ഥാനമായ ബാങ്കോക്കില്വരെ ഭൂചലനം അനുഭവപ്പെട്ടു.
2004 ഡിസംബര്‍ 26ന് രണ്ടരലക്ഷത്തോളം പേരുടെ മരണത്തിന് വഴിതെളിച്ച ഭൂചലനമുണ്ടായത് ഏകദേശം ഇതേ പ്രദേശത്തുതന്നെയാണ്. റിക്ടര്‍ സ്കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുമാത്രയിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളിലേക്കും അടിച്ചുകയറിയ സുനാമിത്തിരമാലകളില്പ്പെട്ടാണ് ഏറെ മരണങ്ങളും ഉണ്ടായത്. തായ്ലന്റ്, ശ്രീലങ്ക, ഇന്ത്യ എന്നിവ ഉള്‍പ്പെടെ 13 ഇന്ത്യന്‍ മഹാസമുദ്ര രാജ്യങ്ങളെ സുനാമി ബാധിച്ചിരുന്നു. 30 കിലോമീറ്റര്‍ ആഴത്തില്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍വരെ നീളുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. ശ്രീലങ്കയിലും തെക്കന്‍ തായ് റിസോര്‍ട്ട് ദ്വീപായ ഫുക്കേതിലുമെല്ലാം സുനാമിത്തിരമാലകള്‍ വന്‍ നാശമാണ് വിതച്ചത്. തായ്ലന്റില് ഇത്തവണ സുനാമി ഭീഷണിയില്ലെന്ന് തായ് മീറ്റിയോറൊളജിക്കല് ഡിപ്പാര്‍ട്ട്മെന്റ് ഉപമേധാവി സോംചായ് ബെയ്മോങ്ങ് പറഞ്ഞു. വേണ്ടിവന്നാല്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ആന്‍ഡമാന്‍ തീരത്ത് തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, മ്യാന്മര്, തായ്ലന്റ്, മാലിദ്വീപ് മറ്റ് ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍, മലേഷ്യ, പാക്കിസ്ഥാന്, സോമാലിയ, ഒമാന്‍, ഇറാന്, ബംഗ്ലാദേശ്, കെനിയ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍ എന്നിവക്കെല്ലാം ബാധകമായ സുനാമി ജാഗ്രതാ നിര്‍ദ്ദേശം ഹവായിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു. ഇന്തോനേഷ്യന്‍ തീരത്തുണ്ടായ ഭൂചലനത്തിന്റെ തീവ്രത ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം സുനാമിക്ക് വഴിതെളിക്കാന്‍ സാധ്യതയുള്ളതാണെന്നായിരുന്നു മുന്നറിയിപ്പ്. മലേഷ്യയിലെ ഉയര്‍ന്ന കെട്ടിടങ്ങള്‍ ഒരു മിനിറ്റിലേറെ വിറച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇന്തോനേഷ്യയുടെ അസെ പ്രവിശ്യയില്‍ രണ്ട് വന്‍ ഭൂചലനങ്ങള്‍ ഉണ്ടായെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തേത് 14.2 മെയില്‍ ആഴത്തില്‍ 8.6 രേഖപ്പെടുത്തി. രണ്ടാമത്തേത് 10.2 മെയില്‍ ആഴത്തില്‍ 8.2ഉം രേഖപ്പെടുത്തി. ആളപായമോ ഗുരുതരമായ മറ്റ് നാശങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: