ന്യൂദല്‍ഹി: ആരുഷി-ഹേമരാജ് വധക്കേസുമായി ബന്ധപ്പെട്ട് നൂപുര്‍ തല്‍വാറിനെതിരെ ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നൂപുറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് സിബിഐ വ്യക്തമാക്കി.
കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് നൂപുറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം പ്രത്യേക സിബിഐ ജഡ്ജി അലഹബാദ് ഹൈക്കോടതിയോട് നൂപുര്‍ തല്‍വാറിനെ 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നൂപുര്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അവര്‍ക്കെതിരെ ഇപ്പോള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് 26 ന് സുപ്രീംകോടതിയില്‍ നടന്ന വിസ്താരത്തിനുശേഷം അതു സംബന്ധിച്ചുള്ള ഉത്തരവ് മാര്‍ച്ച് 27 ന് പുറപ്പെടുവിക്കാനിരിക്കെ ചില പ്രത്യേക കാരണങ്ങളാല്‍ അന്ന് കോടതിയില്‍ എത്തിച്ചേരാനാവുകയില്ലെന്ന് നൂപുറിന്റെ അഭിഭാഷകര്‍ പറയുന്നു. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 14 ലേക്ക് മാറ്റി. നൂപുറും ഭര്‍ത്താവ് രാജേഷ് തല്‍വാറും നാലുവര്‍ഷമായി കേസിന്റെ വിചാരണ നേരിട്ടുവരികയാണ്.
2008 മെയിലാണ് സ്വന്തം വസതിയില്‍ ആരുഷി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അവരുടെ ജോലിക്കാരന് ഹേമരാജിന്റെ മൃതദേഹം പിന്നീട് ടെറസിനുമുകളില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് പോലീസിന്റെ അന്വേഷണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണ ചുമതല സിബിഐയെ ഏല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തല്‍വാര്‍ ദമ്പതികളുടെ പേര് ഉണ്ടായിരുന്നില്ല. അവര്‍ക്കെതിരെ ധാരാളം തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഗാസിയാബാദ് കോടതി അവര്‍ക്കെതിരെയുള്ള വിചാരണ മുന്നോട്ടു കൊണ്ടുപോകുവാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: