മലപ്പുറം/കണ്ണൂര്‍: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യം ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ എങ്ങനെ അവതരിപ്പിക്കണമെന്നതിനെക്കുറിച്ച് തിരുമാനിക്കാന് ഇന്നലെ പാണക്കാട് അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു. യുഡിഎഫ് യോഗം ഇന്നു ചേരാനിരിക്കെ വ്യക്തമായ നിലപാടെടുക്കാനും അഞ്ചാം മന്ത്രിക്കാര്യത്തില്‍ ഉറച്ചുനില്ക്കാനും യോഗം തീരുമാനിച്ചു. യുഡിഎഫ് യോഗ തീരുമാനം കണ്‍വീനര്‍ പ്രഖ്യാപിച്ച ശേഷം യോഗത്തിന്റെ വിശദാംശങ്ങള്‍ പാണക്കാട് തങ്ങളെ അറിയിക്കുകയും അതോടെ അന്തിമ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എന്നാല്‍ അഞ്ചാം മന്ത്രിക്കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ചാം മന്ത്രിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മുസ്ലീംലീഗിന് ഇപ്പോഴും ശുഭപ്രതീക്ഷയാണുള്ളത്. ഇന്നത്തെ യുഡിഎഫ് യോഗത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ. സന്തോഷകരമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഇതുവരെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പലതും തെറ്റാണെന്നും സത്യമായത് ഇന്നറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രിക്കാര്യം ചര്‍ച്ചചെയ്യാന്‍ ഹൈക്കമാന്‍ഡുമായി മുസ്ലീംലീഗ് സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മന്ത്രിക്കാര്യത്തിന്റെ പേരില്‍ ഇപ്പോള്‍ രാഷൃടീയ പ്രതിസന്ധിയൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, പി. കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ പി.വി. അബ്ദുല്‍ വഹാബ്, കുട്ടി അഹമ്മദ്കുട്ടി, പി.എം.എ. സലാം, ടി.എ. അഹമ്മദ് കബീര്‍, കെ.എം. ഷാജി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.ഐ. തങ്ങള്‍, പി.കെ.കെ. ബാവ, ടി.പി.എം. സാഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി മുസ്ലീം ലീഗിലും യുഡിഎഫിലും രൂക്ഷമായ തര്‍ക്കങ്ങള്‍ തുടരവെ ഇന്നലെ കാലത്ത് കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും അതീവരഹസ്യമായി അരമണിക്കൂറിലേറെ നേരം ചര്‍ച്ച നടത്തി. ജില്ലയില്‍ വിവിധ പരിപാടികള്‍ക്കെത്തിയ ഇരുവരും കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിലായിരുന്നു പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചര്‍ച്ച നടത്തിയത്. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുഖത്തുണ്ടായിരുന്ന പിരിമുറക്കവും അസംതൃപ്തിയും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്നതിന്റെ വ്യക്തമായ സൂചനയായി.
അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീര്‍ വിഭാഗത്തിന്റെ കടുംപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ലീഗിന്റെ നിലപാടില്‍നിന്നും കോണ്‍ഗ്രസ് പിന്നോട്ടു പോയാല്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും ആ തീരുമാനം യുഡിഎഫിന്റെ ശൈഥില്യത്തിന് കാരണമായാല്‍ തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ലെന്നുവരെ കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചതായാണ് സൂചന. പെട്ടെന്നൊരു തീരുമാനമരുതെന്നും ഹൈക്കമാന്റിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാന്യമായ ഒരൊത്തുതീര്‍പ്പ് ഫോര്മുലയുണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് വ്യക്തമാക്കിയതായും പറയപ്പെടുന്നു.
മന്ത്രിക്ക് പകരം അതിനുതുല്യമായ മേറ്റ്ന്തെങ്കിലും സ്ഥാനങ്ങളോ ഒഴിവു വരുന്ന രാജ്യസഭാ സീറ്റോ നല്കി ലീഗിനെ അനുനയിപ്പിക്കാമെന്നാണ് കോണ്ഗ്രസ്സിനുള്ളിലുണ്ടായിട്ടുളള ധാരണയെന്നും അറിയുന്നു. ഇത്തരത്തിലൊരു ഒത്തുതീര്‍പ്പിന് ലീഗിലൊരു വിഭാഗം തയ്യാറാണെങ്കിലും മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കുമെന്ന് ഉറപ്പു നല്കിയ മറുവിഭാഗം മന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തിപ്പെടില്ലെന്നുറപ്പാണ്.
കണ്ണൂരിലെ വിവിധ പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി ഹൈക്കമാന്റുമായി എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ഹൈക്കമാന്റുമായി ചര്‍ച്ച തുടരുന്നുണ്ട്. ഇന്ന് യുഡിഎഫ് നേതൃയോഗവും തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ലീഗ് യുഡിഎഫ് വിട്ടുപോകുമെന്ന വിശ്വാസം കോണ്‍ഗ്രസ് നേതൃത്വത്തിനില്ലാത്ത സാഹചര്യത്തില്‍ ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം അനുവദിക്കുന്നത് സാമുദിയിക സന്തുലിതാവസ്ഥക്ക് ദോഷകരമാവുമെന്നതിനാല് വിട്ടുവീഴ്ച ചെയ്യേണ്ടെന്നു തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും നിലപാടെന്ന് വ്യക്തമായ സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: