അലഹബാദ്: രാമജന്മഭൂമി വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് വിശദമായ വിവരം നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തോട് പുരാവസ്തുവകുപ്പ് വേണ്ടത്ര സഹകരിച്ചില്ലെന്ന് പരാതി. മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര തര്‍ക്കഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടഞ്ഞുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളാണ് പൊതുതാല്പര്യഹര്ജി നല്‍കിയത്. വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ അതിന്റെ കോപ്പി നല്‍കണമെന്ന് മുഖ്യ വിവരാകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 29 നാണ് പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സത്യാനന്ദമിശ്ര പുരാവസ്തു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ 45 ദിവസമായിട്ടും അഗര്‍വാളിന് മറുപടി ലഭിച്ചില്ല. ഇതാണ് തെളിവെടുപ്പ് സമിതിക്ക് നേരിട്ട് പരാതി നല്കാന് സുഭാഷ് അഗര്‍വാളിനെ പ്രേരിപ്പിച്ചത്.
29-2-2012 ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നല്കിയ നിര്‍ദ്ദേശം പര്യാപ്തമായിരുന്നുവെങ്കിലും തന്റെ അപേക്ഷയോട് വേണ്ട വിധത്തില്‍ സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. തര്‍ക്കമന്ദിരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉല്ഖനനം നടത്തിയത് പുരാവസ്തുവകുപ്പാണ്. ഖാനനം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിക്കണമെന്ന് വിവരാവകാശ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് വേണ്ടി രഹസ്യസ്വഭാവത്തോടെ തയ്യാറാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി നല്കാന് തയ്യാറായില്ല. വിഷയം തെളിവെടുപ്പ് സംഘത്തിന് മുന്നില്‍ എത്തിയപ്പോഴും പുരാവസ്തു വകുപ്പ് തീരുമാനത്തില്‍ ഉറച്ചുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: