ന്യൂദല്‍ഹി: 2008 മുതല്‍ ആന്റികറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത 147 അഴിമതിക്കേസുകളില്‍ 116 എണ്ണത്തില്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. 27എണ്ണം കോടതിയില്‍ വിചാരണയിലാണ്. ഒന്ന് സിബിഐ അന്വേഷണത്തിന് വിട്ടു. മൂന്ന് കേസുകള്‍ റദ്ദാക്കി. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് പ്രസ്തുത വിശദീകരണം.
രാജ്യത്ത് 116 കേസുകളില്‍ 220 ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുകയാണ്. ദല്‍ഹിയിലെ വിവിധ വകുപ്പില്‍ ജോലിചെയ്യുന്നവരാണ് 39 ഉദ്യോഗസ്ഥര്‍. ദല്‍ഹി പോലീസിലുള്ള 30 പേരും ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 47 പേരും അന്വേഷണം നേരിടുന്നുണ്ട്. ഇതിന് പുറമെ ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റിയിലെ പതിനൊന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ എട്ട് കേസുകളുണ്ട്. ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലെ പത്തൊന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് വീതം കേസുകള്‍ നിലവിലുണ്ട്. ആദായനികുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടക്കുന്നതുമായ കേസിന്റെ വിശദാംശങ്ങളായിരുന്നു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. 2008 മുതല്‍ 2010 വരെ രജിസ്റ്റര്‍ ചെയ്ത 108 കേസുകളില്‍ അന്വേഷണം നടക്കേണ്ടതുണ്ട്. സാമ്പത്തികവും ഔദ്യോഗികവുമായ ക്രമക്കേടുകള്‍ക്കാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണം. ലോകനായ്ക് ജയപ്രകാശ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലും സാമ്പത്തിക അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. കമ്പോളവിലയെക്കാളും ഉയര്‍ന്ന വിലക്ക് കമ്പനികളില്‍നിന്നും മരുന്നും ഉപകരണങ്ങളും വാങ്ങിയെന്ന് പറയുന്നു. ലോകനായക് ജയപ്രകാശ് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി 2004-2005 വര്‍ഷത്തെ രേഖകള്‍ പിടിച്ചെടുക്കുകയായിരുന്നു.
ആശുപത്രി അധികൃതരും വിതരണക്കാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന കാരണം സര്‍ക്കാര്‍ ഖജനാവിന് ഭീമമായ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നു. 2009 സപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആശുപത്രി അധികൃതരും വിതരണക്കാരും പ്രതികളാണ്. രേഖകളില്‍ തിരുത്തലുണ്ടാക്കി 19.44 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ചാര്‍ജ് ചെയ്ത കേസിെന്റ അന്വേഷണവും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: