കൊടകര : പന്ത്രണ്ടു ദിനരാത്രങ്ങളെ മന്ത്രമുഖരിതമാക്കിയ അതിരാത്ര മഹായാഗം യാഗശാല അഗ്നിക്കു സമര്‍പ്പിച്ചതോടെ അവസാനിച്ചു. ഇദം ന മമ എന്ന സങ്കല്പത്തോടെ എല്ലാ ഹവിസ്സുകളും അഗ്നിയില്‍ സമര്‍പ്പിച്ച് അവസാനം യാഗശാലയാകുന്ന യജ്ഞശരീരവും ദഹിപ്പിച്ച് യാഗയജമാനനാകുന്ന ആത്മാവിനെ മുക്തനാക്കി യാഗശാലയില്‍ നിന്നും പകര്‍ന്നെടുത്ത അഗ്നിയെ യജമാനന്റെ ജീവന്റെ ഭാഗമാക്കി അതിനിഷ്ഠയോടെ ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കുന്ന അതിദിവ്യമായ അനുഷ്ഠാനമാണ് അതിരാത്രം.
കേരളത്തില്‍ മുമ്പ് നടത്തപ്പെട്ടിട്ടുള്ള യാഗങ്ങളിലും അതിരാത്രത്തിലും നിന്നും വിത്യസ്തമായിരുന്നു സാഗ്നിക അതിരാത്രം. ഹൈന്ദവവിശ്വാസികളെ കൂടാതെ ഇതര മതവിഭാഗങ്ങളില്‍ നിന്നുള്ള സാധാരണക്കാരും പുരോഹിതന്മാര് പോലും ഭക്തിവിശ്വാസത്തോടെ യാഗശാല സന്ദര്‍ശിക്കുകയുണ്ടായി. ശങ്കരാചാര്യന്മാര് മുതല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക ആചാര്യന്മാര്,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പലപ്പോഴായി യാഗശാലയിലെത്തി ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. നിരവധി വിദേശികളും ഗവേഷണകുതുകികളും, ശാസ്ത്രവിദ്യാര്ത്ഥികളുമെല്ലാം യാഗശാലയിലെ നിത്യസന്ദര്‍ശകരായിരുന്നു.
ഇന്നലെ രാത്രിയില്‍ ദീക്ഷയെടുത്തതിനുശേഷം ആദ്യമായി യജമാനനും പത്നിയും തൊട്ടടുത്ത പുഴയില്‍ കുളിച്ച് വെള്ളത്തില്‍ വരുണേഷ്ടി ചെയ്തതിനുശേഷം യാഗശാലയില്‍ തിരിച്ചെത്തി ഉദയനേഷ്ടി എന്ന ഹോമം നടത്തി. മൈത്രാവരുണേഷ്ടി പശു ഇഷ്ടിയായി ചെയ്തതിനുശേഷം ചിതിയുടെ താഴെ സക്തുഹോമവും ചെയ്തു. അതിനുശേഷം അധ്വര്യു ചിത്യാഗ്നിയില് വിമോകഹോമം നടത്തി ദഗ അഗ്നീ, നീ ജലത്തില്‍ ലയിക്കുക, ജലമേ നീ സമുദ്രത്തില്‍ ലയിക്കുക എന്നു പ്രാര്‍ത്ഥിച്ച് ഒരാഹുതി കൊണ്ട് അഗ്നിയെ മോചിപ്പിക്കുന്നു. അപ്പോള്‍ യജമാനന് അഗ്നിയോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. മണ്ണിലടങ്ങിയ തീ ഭൂമിയില്‍ പ്രവേശിപ്പിച്ചു.
അഗ്നേ നീയാണ് ജീവന്റെ പ്രേരണ, ഞാന്‍ മനസ്സുകൊണ്ട്, തപസ്സുകൊണ്ട്, ദീക്ഷകൊണ്ട്, ഉപസത്തുക്കളെകൊണ്ട്, അവഭൃഥസ്നാനം കൊണ്ട്, സ്വാഹാകാരം കൊണ്ട് നിന്നെ സ്വന്തമാക്കിയിരിക്കുന്നു. എന്നുപ്രാര്ത്ഥിച്ചതിനുശേഷം അദ്ദേഹം മൂന്ന് അഗ്നികളെയും ചമതയിലേക്കാവാഹിച്ച് യാഗശാലക്കു പുറത്തുകടന്നു. ഈ സമയത്ത് പരികര്‍മ്മികള്‍ യാഗശരീരമാകുന്ന യാഗശാല അഗ്നിക്കിരയാക്കി. വഴിയില്‍ ഒരു സ്ഥലത്ത് അരണി കടഞ്ഞ് തീയുണ്ടാക്കി അധ്വര്യു അതില്‍ ഒരു പൂര്‍ണാഹുതി ചെയ്തു. യജമാനന് മൂന്നഗ്നിയും എടുത്തുകൊണ്ട് ജീവിതം മുഴുവന്‍ ഈ അഗ്നിയെ ഉപാസിക്കാനായിക്കൊണ്ട് ഗൃഹത്തിലേക്ക് മടങ്ങിയപ്പോള്‍ പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ഒരു മഹായാഗം പരിസമാപിച്ചു.
ശ്രീധരന് കളരിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: