തിരുവനന്തപുരം : ഒരു മന്ത്രികൂടി വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തില്‍ ഒരു തീരുമാനത്തിലെത്താനാകാതെ കെപിസിസി യോഗം പിരിഞ്ഞു. നേതാക്കള്‍ പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിടുകയായിരുന്നു. അഞ്ച് മന്ത്രിമാരെ സ്വയം പ്രഖ്യാപിച്ച ലീഗിന്റെ നടപടിയേയും അത് നേടിയെടുക്കാനായി ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളേയും രൂക്ഷമായ രീതിയിലാണ് കെപിസിസി യോഗത്തില്‍ വിമര്‍ശിച്ചത്.
സംസ്ഥാനത്ത് മുസ്ലീം ലീഗിന്റെ ധാര്‍ഷ്ട്യമാണ് നടക്കുന്നതെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ലീഗിന്റെ അപ്രമാദിത്തം അംഗീകരിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. ഭരണത്തിലും ലീഗിന്റെ മേധാവിത്തമാണ് നിലനില്‍ക്കുന്നത്. ലീഗിന്റെ സമ്മര്ദ്ദങ്ങള്ക്കെല്ലാം വഴങ്ങിയാല്‍ മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം കേരളത്തിലെ സാമുദായിക സമവാക്യം തകര്‍ക്കും.
അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് ഇതിന് വഴങ്ങരുതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിര്‍വാഹക സമിതിയില്‍ സംസാരിച്ച പ്രമുഖ നേതാക്കളെല്ലാം ലീഗിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങേണ്ടെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ലീഗിന് ഒരു മന്ത്രിപദം കൂടി നല്കിയാല് പ്രബലവിഭാഗം പാര്ട്ടിക്കെതിരാകുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അഭിപ്രായപ്പെട്ടു. ലീഗിന് ഇനി വഴങ്ങിയാല്‍ കോണ്‍ഗ്രസ്സിന്റെ അവസാനത്തെ മുഖ്യമന്ത്രി എന്ന സ്ഥാനം ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുമെന്ന് ആര്യാടന് പറഞ്ഞു.
കേരളഭരണം ലീഗിന്റെ കൈയിലാണെന്ന് വരരുത്. എം.ഐ.ഷാനവാസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എം.എ വാഹിദ്, കെ.മുരളീധരന്, എം.എം ഹസ്സന്, ടി.എന്‍ പ്രതാപന്, സി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
നെയ്യാറ്റിന്‍കരയില്‍ കൂറുമാറിവന്ന ശെല്‍വരാജിനെ മത്സരിപ്പിക്കരുതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് യോഗത്തില്‍ ആവശ്യപ്പെട്ടു. ശെല്‍വരാജ് തന്നെ മത്സരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ലീഗിന്റെ ആവശ്യത്തെക്കുറിച്ച് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇന്ന് ദല്‍ഹിക്ക് പോകും. ലീഗിന്റെ ആവശ്യം കെപിസിസി യോഗം ഗൗരവമായി ചര്‍ച്ച ചെയ്തുവെന്ന് പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അവയെല്ലാം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കെപിസിസി അധ്യക്ഷന്‍ തയ്യാറായില്ല. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ്. എല്ലാ ഘടകകക്ഷികളും ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ചര്‍ച്ചകളിലൂടെ അവ പരിഹരിക്കുകയാണ് പതിവ്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ ലീഗിന്റെ ആവശ്യത്തില്‍ തീരുമാനം ഉണ്ടാവും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: