ചെറുതോണി (ഇടുക്കി): 102 അയ്യപ്പഭക്തരുടെ അതിദാരുണമായ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ ജില്ലാ പോലീസ് മേധാവിയുടെ ഗൂഢാലോചനയും ക്രമരഹിത ഇടപെടലുകളുമാണെന്ന് ആക്ഷേപം. ജസ്റ്റിസ് വി.ആര്. ഹരിഹരന് നായരെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണത്തെ വഴിതിരിച്ചുവിടാനും പോലീസ് കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തിയ ഇടപെടലുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. റവന്യൂ, വനം, പോലീസ് വകുപ്പുകളെ ഒരേപോലെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ സംഭവസമയത്ത് സുരക്ഷാ ക്രമീകരണങ്ങളുടെയും ക്രമസമാധാന പാലനത്തിന്റെയും പൂര്‍ണ്ണ ചുമതലയുള്ള ജില്ലാ പോലീസ് മേധാവിക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടാകാത്തതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പോലീസിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
പുല്ലുമേട്ടില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ഡിജിപിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കുലറായി ഡിജിപി എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.
പുല്ലുമേട് ദുരന്തം നടന്ന 2010 ജനുവരി 14 ന് തലേന്ന് കൂടുതല്‍ പോലീസുകാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ അശോക്കുമാര് സിംഗ് എസ്പിക്ക് ഫാക്സ് സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെയും ഡിജിപിയുടെയും കലക്ടറുടെയും മുന്നറിയിപ്പുകളെ ജില്ലാ പോലീസ് മേധാവി ഗൗരവമായി എടുത്തില്ല. അപകടത്തിനിടയാക്കിയ സുരക്ഷാ ക്രമീകരണങ്ങളുടെ പാളിച്ചയുടെ തുടക്കം ഇവിടെ നിന്നാണ്.
150 പോലീസുകാരെ മാത്രമാണ് അന്നേ ദിവസം പുല്ലുമേട് മേഖല ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. ഇവരാകട്ടെ പുല്ലുമേടിന്റെ സമീപപ്രദേശങ്ങളായ കുമളി, വണ്ടിപ്പെരിയാര്‍, കത്തിച്ചകവല, വള്ളക്കടവ്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. എട്ട് കേന്ദ്രങ്ങള്‍ക്കായി 150 പോലീസ് മാത്രം. എന്നാല്‍ 310 പോലീസുകാരെ അന്നേദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചതായി പുതിയ രേഖയുണ്ടാക്കി ഹരിഹരന് നായര്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ദുരന്തദിവസം ഇടുക്കി എ.ആര് ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ പോലും ഭീഷണിപ്പെടുത്തി ഡെയ്ലി ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പുവയ്പ്പിച്ചത് വിവാദമായിരുന്നു.
ജില്ലാ സൂപ്രണ്ടിന്റെ ഭീഷണിക്ക് വഴങ്ങി ഇവരില്‍ ചില പോലീസുകാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ജസ്റ്റിസ് ഹരിഹരന് നായര്‍ക്ക് മുന്‍പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും പോലീസ് മേധാവിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടിരുന്നു. പുല്ലുമേട് ദുരന്തത്തിന് ശേഷം കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായി സ്ഥലംമാറിപോയ ജില്ലാ പോലീസ് മേധാവി ജോര്‍ജ്ജ് വര്‍ഗ്ഗീസ് അന്വേഷണ ചുമതല നല്‍കിയത് തന്റെ കീഴുദ്യോഗസ്ഥനായ ഡിവൈഎസ്പിക്കായിരുന്നു. മേലുദ്യോഗസ്ഥനായ എസ്.പി കീഴുദ്യോഗസ്ഥനെക്കൊണ്ട് തനിക്കനുകൂലമായി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജസ്റ്റിസ് ഹരിഹരന് നായരെ ജുഡീഷ്യല്‍ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്.
അപകടം മണത്ത എസ്.പി ജോര്‍ജ്ജ് വര്‍ഗ്ഗീസ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ മുഖ്യമന്ത്രിയുമായും ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി ഇടുക്കിയിലേക്ക് വീണ്ടും നിയമനം വാങ്ങുകയായിരുന്നു. വീണ്ടും ഇടുക്കിയിലെത്തിയ എസ്.പി തനിക്കനുകൂലമായി രേഖകള്‍ എല്ലാം പുനഃക്രമീകരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇടുക്കി ജില്ലാ പോലീസ് അസോസിയേഷന് കൂടി കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ കയ്യില്‍ വന്നതോടെ കാര്യങ്ങള്‍ വീണ്ടും എളുപ്പമായി. ഇത്തവണ മകരവിളക്ക് ദിനമായ 2012 ജനുവരി 14 ന് 2000 അധികം പോലീസുകാരെ പുല്ലുമേട്ടില്‍ നിയോഗിച്ചിരുന്നത് ഇതേ പോലീസ് മേധാവി തന്നെയാണ്.
പുല്ലുമേട് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രതിസ്ഥാനത്ത് നിന്ന് രക്ഷപ്പെടുന്നതിനും വീണ്ടും ഇടുക്കി എസ്.പിയായി ജോര്‍ജ്ജ് വര്‍ഗ്ഗീസ് എത്തിയതെന്നാണ് ആക്ഷേപം.
എം.പി.ശ്രീനിവാസന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: