തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷക്കുശേഷം ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ.് പുറത്തു നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലഭിക്കാതെ വന്നാല്‍ ലോഡ്ഷെഡിംഗ് വേണ്ടിവരും. മുല്ലപ്പെരിയാര്‍ പ്രശ്നത്തെത്തുടര്‍ന്നു ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചതിനാല്‍ വെള്ളം വളരെ കുറഞ്ഞ അവസ്ഥയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അനെര്‍ട്ടിനു കീഴില്‍ 2000ത്തോളം വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയുണ്ട്. ഇവയില്‍നിന്നും ഫൈനല്‍ പ്രൊഡക്റ്റായി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യുതി വകുപ്പിന് 3000 കോടിരൂപയുടെ റവന്യൂ കമ്മിയുണ്ട്. ഇതുകൂടി പരിഗണിച്ചേ പുതിയ സെക്ഷന്‍ ഓഫീസുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. 3000 ത്തോളം വിദ്യാലയങ്ങളില്‍ ‘നാളേക്കിത്തിരി ഊര്‍ജം’ പദ്ധതി ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ലാഭിക്കുന്നതിനെക്കുറിച്ചു കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി പുറത്തു നിന്നും കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിദ്യാര്‍ഥികളും അംഗവൈകല്യമുള്ളവരുമുള്ള വൈദ്യുതീകരിക്കാത്ത വീടുകളില്‍ സൂര്യജ്യോതി പദ്ധതിപ്രകാരം സൗരറാന്തല്‍ സൗജന്യമായി നല്കാന് ആലോചനയുണ്ട്. എല്ലാ ജില്ലയിലും ഓരോ മുനിസിപ്പാലിറ്റിയില്‍ 100 സൗര തെരുവുവിളക്കുകള്‍ വീതം സ്ഥാപിക്കാനും 2600 വീടുകളില്‍ സൗരോര്‍ജ പാനലും ഇന്‍വെര്‍ട്ടറും സ്ഥാപിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു കൂടാതെ അടുത്ത വര്‍ഷം സോളാര്ഹോം എന്ന പേരില്‍ വീടിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്കു നല്‍കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെ പൊതുകടം 2420.50 കോടി രൂപയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 16.56 ലക്ഷം ഗാര്‍ഹിക വൈദ്യുതി കണക്ഷനുകളും 65728 കാര്‍ഷിക കണക്ഷനുകളും നല്‍കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം 256693 പുതിയ കണക്ഷനുകള്‍ നല്‍കും. ഫെബ്രുവരി 29 വരെയുള്ള കണക്കനുസരിച്ച് 46246 അപേക്ഷകളില്‍ കണക്ഷനുകള്‍ നല്‍കാനുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും നമ്പര്‍ ലഭിക്കാത്ത വീടുകള്‍ക്കു വൈദ്യുതി കണക്ഷന് ലഭ്യമാക്കും. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കണക്ഷന് ആവശ്യമുള്ള കെട്ടിടത്തിന്റെ മേല്‍ വിലാസത്തിലുള്ള റേഷന്‍കാര്‍ഡ്, ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി കാര്‍ഡ് ഇവയിലേതെങ്കിലുമുണ്ടെങ്കില് ചില നിബന്ധനകള്‍ക്കു വിധേയമായി കണക്ഷന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: