തിരുവനന്തപുരം: സി.പി.എമ്മിലെ വിഭാഗീയതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ശെല്വരാജെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ശെല്‍വരാജിന്റെ രാജിയുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചുവെന്ന പിണറായി വിജയന്റെ പ്രസ്താവന ശെല്‍വരാജിന്റെ രാജിയോടെ പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജിയുടെ പ്രതിഫലനം പിറവം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകും.
എം.എല്‍.എമാര്‍ക്ക് പോലും രക്ഷയിലാത്ത പാര്‍ട്ടിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും ചെന്നിത്തല ചോദിച്ചു. ശെല്‍വരാജിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശെല്‍വരാജിന്റെ രാജി സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങള്‍ നിയന്ത്രണാതീതമായെന്നാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സിപിഎം അടക്കമുളള എതിര് പാര്‍ട്ടികളുടെ പ്രതിസന്ധികളെ ആശ്രയിച്ചല്ല പിറവത്തെ യു.ഡി.എഫിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യു.ഡി.എഫിന്റെ ഐക്യവുമാണു തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം.
പിറവത്തു യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് ജയിക്കും. പിറവത്തു ജയിക്കാനുളള കരുത്തു യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: