തിരുവനന്തപുരം : സര്‍വ്വാഭീഷ്ടദായിനിയായ ആറ്റുകാലമ്മയുടെ പുണ്യഭൂമിയില്‍ ആത്മസമര്‍പ്പണത്തിന്റെ നിവേദ്യം നിറകലങ്ങളില്‍ അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ഐശ്വര്യവും പ്രത്യാശയും നിറഞ്ഞ ഭാവിക്കുവേണ്ടി വ്രതശുദ്ധമായ മനസുമായി 35 ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ അടുപ്പുകൂട്ടി പൊങ്കാലഅര്പ്പിച്ചപ്പോള് അനന്തപുരി യാഗഭൂമിയായി മാറി.
കുംഭത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേര്‍ന്ന് പൊങ്കാലനാളായ ഇന്നലെ രാവിലെ പാട്ടുപുരയില്‍ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടി തീര്‍ന്നതോടെ പൊങ്കാലയ്ക്ക് അടുപ്പുവെട്ടി. തുടര്‍ന്ന് സഹ മേല്‍ശാന്തി കേശവന് തിരുമേനി പാട്ടുപുരയിലും ക്ഷേത്ര പരിസരത്തും പുണ്യാഹം തളിച്ചു. 10.15 ഓടെ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ദേവീനടയില്‍ നിന്നും പകര്‍ന്ന ദീപം ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരി മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് നല്കി. മേല്‍ശാന്തി ചെറിയ തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും അടുപ്പുകളിലേക്ക് ദീപം പകര്‍ന്നശേഷം സഹമേല്‍ശാന്തി വൈക്കം എം.എന്‍ നാരായണന് നമ്പൂതിരി കൈമാറി. ഈ ദീപം പച്ചപന്തലിന് മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നതോടെ വായ്ക്കുരവകളും ദേവീസ്തുതികളും ലക്ഷോപലക്ഷം കണ്ഠങ്ങളില്‍ നിന്നുയര്‍ന്നു. ചെണ്ടമേളത്തിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും ശബ്ദമേളത്തില് ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു തുടങ്ങി.
പുലര്‍ച്ചെ പെയ്ത മഴ ആശങ്കയുണര്ത്തിയിരുന്നെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഭക്തിയുടെ അന്തരീക്ഷം പൊങ്കാല പുണ്യത്തിന്റെ അഗ്നി ജ്വലിപ്പിച്ചു നിര്‍ത്തി.
പണ്ടാര അടുപ്പിലേക്ക് ദീപം പകര്‍ന്ന് ചടങ്ങിന് സാക്ഷിയാകാന്‍ പ്രമുഖരെത്തിയിരുന്നു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എം.പി., വി. ശിവന്‍കുട്ടി എം.എല്‍.എ, മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാര്‍, കളക്ടര്‍ ടി.എന്‍. സതീശ്, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
തിളച്ച പൊങ്കാലക്കലങ്ങള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ ഭക്ത മനസ്സുകള്‍ ആനന്ദ നിര്‍വൃതിയിലായി. വെള്ളച്ചോറും, തെരളിയും, മണ്ടപ്പുറ്റും തുടങ്ങിയ ദേവിയുടെ ഇഷ്ട വിഭവങ്ങള്‍ തയ്യാറായി. പിന്നീട് നീണ്ട കാത്തിരിപ്പ്.
ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു പൊങ്കാല നിവേദ്യം. തിടപ്പള്ളികളിലെ അടുപ്പിലാണ് ആദ്യം തീര്‍ത്ഥം തളിച്ചത്. തുടര്‍ന്ന് പണ്ഡാര അടുപ്പില്‍ പൊങ്കാല നിവേദിച്ചതോടെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിയുടെ ഹെലിക്കോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടന്നു. തുടര്‍ന്ന് 250 ശാന്തിക്കാരുടെ നേതൃത്വത്തില്‍ പൊങ്കാല കലങ്ങളില്‍ തീര്‍ത്ഥം തളിച്ചതോടെ ഒരാണ്ടത്തെ പുണ്യം മുഴുവന്‍ ഹൃദയത്തിലേറ്റുവാങ്ങി വീണ്ടും വരാന്‍ അനുഗ്രഹം ചൊരിയണമേയെന്ന പ്രാര്‍ത്ഥനയോടെ ഭക്തലക്ഷങ്ങള്‍ അനന്തപുരിയോട് യാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: