കൊച്ചി/കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സിയിലെ സുപ്രധാന തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. മെര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ അന്വേഷണത്തിലാണ് കപ്പലിലെ നിര്‍ണായക രേഖയായ വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ (വിഡിആര്‍) നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വെടിവെപ്പിനെക്കുറിച്ചും സംഭവം നടക്കുമ്പോള്‍ കപ്പല്‍ തീരത്തുനിന്നും എത്ര ദൂരത്തായിരുന്നുവെന്നും ക്യാപ്റ്റന്റെ നിര്‍ദ്ദേശങ്ങളും സംഭാഷണങ്ങളും വിഡിആറില്‍ ഉണ്ടാകും. വിമാനത്തിലെ ബ്ലാക്ക്ബോക്സിന് സമാനമാണ് കപ്പലിലെ വിഡിആര്‍. എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്യാപ്റ്റന്‍ വിഡിആര്‍ ലോക്ക് ചെയ്ത് അധികൃതര്‍ക്ക് കൈമാറണമെന്നാണ് നിയമം. അതല്ലെങ്കില്‍ മറ്റ് വിവരങ്ങള്‍ വിഡിആറില്‍ ശേഖരിക്കുകയും തെളിവുകള്‍ നഷ്ടപ്പെടുകയും ചെയ്യും. വെടിവെപ്പ് കേസില്‍ നിര്‍ണായക തെളിവായി മാറുന്ന ഈ രേഖകള്‍ ക്യാപ്റ്റന്‍ തന്നെ നശിപ്പിച്ചിരിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്.
തെളിവ് നശിപ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ക്യാപ്റ്റനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ പോലീസിന് കഴിയും. എന്നാല്‍ പോലീസ് ക്യാപ്റ്റനെ ചോദ്യംചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. ക്യാപ്റ്റനെ പ്രതി ചേര്‍ക്കാതിരുന്ന പോലീസ് നടപടിക്കെതിരെ നേരത്തെതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്നാണ് വിഡിആര്‍ നഷ്ടമായതിലൂടെ തെളിയുന്നത്. അങ്ങനെയാണെങ്കില്‍ ഫോറന്‍സിക് പരിശോധനയില്‍ കാര്യമായ വിവരങ്ങള്കിട്ടാനിടയില്ല. മത്സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് മാറ്റുകയോ അല്ലെങ്കില്‍ വെടിവെച്ച തോക്കില്‍നിന്നും കാര്‍ബണ്‍ പൂര്‍ണമായും നീക്കം ചെയ്തിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
ഇതിനിടെ, മത്സ്യത്തൊഴിലാളികളെ വെടിവെച്ച്കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താനും കേസ് ദുര്ബലമാക്കുന്നതിനുമുള്ള നീക്കം അണിയറയില്‍ തകൃതിയായി. ഇതിന്റെ ഭാഗമാണ് നാവികരുടെ പോലീസ് കസ്റ്റഡി നീട്ടി വാങ്ങിയത്. കസ്റ്റഡി നീട്ടിയില്ലെങ്കില്‍ നാവികര്‍ ജയിലില്‍ കഴിയേണ്ടിവരും. ഇപ്പോള്‍ സിഐഎസ്എഫിന്റെ വില്ലിംഗ്ടണ്‍ ഐന്റിലെ ഗസ്റ്റ്സൗസിലെ ശീതീകരിച്ച മുറിയില്‍ പരമസുഖത്തിലാണ് നാവികര്‍ കഴിയുന്നത്.
അതിനിടെ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റെഫാന്‍ ഡി.മിസ്തുരയും സംഘവും ഇന്നലെ കൊല്ലത്തെത്തി. സര്‍ക്കാരിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു വരവ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം ഇവിടെ എത്തിയതെന്നാണ് വിവരം. ഇന്നലെ വൈകിട്ട് നാലോടെ കൊല്ലത്തെത്തിയ മന്ത്രി തങ്കശേരി ആംഗ്ലോ ഇന്ത്യന്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ പാണ്ഡിത്യമുള്ള ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ ഹോസ്റ്റല്‍ വാര്ഡന് ഫാ.റെജിസണുമായി മന്ത്രി ഒരു മണിക്കൂറോളം ആശയവിനിമയം നടത്തി. വെടിവയ്പ്പിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളും മറ്റ് വിശദവിവരങ്ങളും സംഘം ആരാഞ്ഞു.
ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റു മരിച്ച മൂതാക്കര സ്വദേശി ജലസ്റ്റിന്റെ കുടുംബാംഗങ്ങളോട് സഹതാപമുണ്ടെന്നും ഭാര്യയെയും മക്കളെയും നേരില്‍ സന്ദര്‍ശിച്ച് അവരുമായി ചര്‍ച്ചകള്‍ നടത്താന്‍ താത്പര്യമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ അതിയായ ഖേദമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും സ്റ്റെഫാന്‍ മിസ്തുര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പിന്നീട് ഇവര്‍ കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെയും സന്ദര്‍ശിച്ചു.
കൊല്ലം പോലീസ് ക്ലബിലെത്തിയായിരുന്നു സന്ദര്‍ശനം. രണ്ടുമിനിട്ട് നാവികരുമായി സംസാരിച്ച ശേഷം സംഘം മടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരമോ ഇന്ന് പള്ളിയില്‍ കുര്‍ബാന വേളയിലോ ജലസ്റ്റിന്റെ കുടുംബാംഗങ്ങളെ കാണാനാണ് മന്ത്രിയും സംഘവും താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ സന്ദര്‍ശനത്തിന് തല്ക്കാലം താല്പര്യമില്ലെന്ന് ജലസ്റ്റിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇന്ന് ജലസ്റ്റിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഇറ്റാലിയന്‍ സംഘം അവസാനവട്ട ശ്രമംകൂടി നടത്തുമെന്നാണ് സൂചന. ഇവര്‍ കൊല്ലം തേവള്ളിയിലെ ഹോട്ടല്‍ റാവീസിലാണ് തങ്ങുന്നത്.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: