അങ്കമാലി: ദേശീയപാത 47ഉം എംസി റോഡും സംഗമിക്കുന്ന അങ്കമാലി പട്ടണത്തിന്റെ ഗതാഗതകുരിക്കിന് പരിഹാരമായ അങ്കമാലി ബൈപാസിന്റെ ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി 5ന് രാവിലെ 11ന് അങ്കമാലി വ്യാപാരഭവനില്‍ ആലോചനയോഗം നടക്കുമെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അറിയിച്ചു. അങ്കമാലി പ്രദേശത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക ബഹുജനസംഘടനകള്‍, റെസിഡന്റ് അസ്സോസിയേഷനുകള്‍ തുടങ്ങിയവയാണ് ആലോചനയോഗത്തില്‍ പങ്കെടിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ശബരി റെയില്‍പ്പാത, പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പള്ളി-വാഴച്ചാല്‍, ഏഴാറ്റുമുഖം, കോടനാട്, മഹാഗണിത്തോട്ടം, മണപ്പാട്ടുചിറ, തീര്‍ത്ഥാടനകേന്ദ്രങ്ങളായ കാലടി, മലയാറ്റൂര്‍, തിരുവൈരാണിക്കുളം, കാഞ്ഞൂര്‍ എന്നീ പ്രദേശങ്ങളുടെ സാമീപ്യം കൊണ്ട് അങ്കമാലിയില്‍ ഗതാഗതകുരുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ മണിക്കൂറോളം വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍പ്പെട്ട് കിടക്കുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാധ്യത പഠനം നടത്തി അലൈന്‍മെന്റിന് അംഗീകാരം ലഭിച്ച് ബഡ്ജറ്റില്‍ ആയിരം കോടി രൂപയുടെ ബൈപാസ് സ്കീമില്‍ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന അങ്കമാലി ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍നിന്നും അങ്കമാലി ബൈപ്പാസിനെ ഒഴിവാക്കിയിരുന്നു. ഇത് ബൈപ്പാസിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രസ്തുത ബൈപാസിനെ അങ്കമാലിയ്ക്ക് ഒരു ഗുണവും ലഭിക്കാത്ത രീതിയില്‍ നടപ്പിലാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് അങ്കമാലിയുടെ വികസനത്തെ ബാധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണാലത്ത് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് സംസ്ഥാന പൊതുമേഖല സംരംഭമായ കിറ്റ്കോ മുഖാന്തിരം സാധ്യത പഠനം നടത്തി അലൈന്മെന്റ് അംഗീകരിച്ച് 2010 ജൂലൈ 12 ന് സര്‍ക്കാരിന് സമര്‍പ്പിച്ചതിനുശേഷമാണ് ബഡ്ജറ്റില്‍ തുക വകയിരുത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്മെന്റിനെകൊണ്ട് അംഗീകരിപ്പിച്ച് ആയിരം കോടി ബൈപ്പാസ് സ്കീമില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞുവെങ്കിലും ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം മന്ത്രി കെ. എം. മാണി അവതരിപ്പിച്ച പുതുക്കിയ കഴിഞ്ഞ ബഡ്ജറ്റില്‍ നിന്നും ഈ പദ്ധതിയെ ഒഴിവാക്കുകയായിരുന്നു.
കരയാംപറമ്പില്‍ നിന്ന് ആരംഭിച്ച് അങ്ങാടിക്കടവ് പാലത്തിന് പടിഞ്ഞാറ് വശത്തോടുകൂടി സെന്റ് ജോര്‍ജ് ബസിലിക്കാ പള്ളിയുടെ പടിഞ്ഞാറുഭാഗം ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ എത്തുന്നതാണ് ഒന്നാംഘട്ട അലൈന്മെന്റ്. 2.82 കി. മീ. ഉള്ള ഈ അലൈന്മെന്റില് മൂന്ന് കെട്ടിടങ്ങള്‍ മാത്രമാണ് ഈ പദ്ധതിപ്രകാരം ഒഴിവാക്കപ്പെടുന്നത്. ഈ പദ്ധതി അംഗീകരിച്ച് ബൈപാസ് നിര്‍മ്മാണം ആരംഭിച്ചാല്‍ സര്‍ക്കാരിന് ഏറ്റവും ചെലവുകുറഞ്ഞ പദ്ധതിയായിരിക്കും. ഇത് അട്ടിമറിച്ചുകൊണ്ട് കരിയാട് മേയ്ക്കാട് വഴിയാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് അങ്കമാലി ബൈപ്പാസിന്റെ ഉദ്ദേശങ്ങളെ തന്നെ പരാജയപ്പെടുത്തും. തന്നെയുമല്ല സാധ്യത പഠനങ്ങളും എസ്റ്റിമേറ്റും ഈ പദ്ധതി നടപ്പിലാക്കാതിരിക്കാനെ സഹായിക്കുകയുള്ളൂ. നാളിതുവരെ സ്കെച്ചിലും പ്ലാനിലും ഒതുക്കിനിറുത്തിയിരുന്ന അങ്കമാലി ബൈപാസ് എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനാവശ്യമായ തുകയും മറ്റും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബഹുജനകണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: