കൊച്ചി: ചേര്‍ത്തലയ്ക്ക് സമീപം കടലില്‍ മത്സ്യബന്ധനത്തിനിടെ ചരക്ക് കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തിയതായി സൂചന. ആലപ്പുഴയ്ക്ക് സമീപത്ത് കടലില്‍ 50 മീറ്റര്‍ ആഴത്തിലാണ് തകര്‍ന്ന ബോട്ടിന്റേതെന്ന് കരുതപ്പെടുന്ന വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ബോട്ട് തകര്‍ന്ന പ്രദേശത്ത് വെള്ളത്തിനടിയിലെ വസ്തുക്കള്‍ കണ്ടെത്താന്‍ ശേഷിയുള്ള സൈഡ് സ്കാന്‍ സൊണാര്‍ ഘടിപ്പിച്ച നേവിയുടെ ഐഎന്‍എസ് സര്‍വേക്ഷക് കപ്പല്‍ ആണ് ബോട്ടിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് മുങ്ങല്‍ വിദഗ്ദ്ധര്‍ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചു മുതലാണ് ബോട്ട് കണ്ടെത്താന്‍ നാവിക സേന തിരച്ചില്‍ തുടങ്ങിയത്.
അതിനിടെ ഗോവയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എം.വി പ്രഭുദയ എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡും പ്രത്യേക അന്വേഷണ സംഘവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം അപകടത്തെ തുടര്‍ന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് മത്സ്യബന്ധനത്തിന് പോയ ഡോണ്‍ എന്ന ബോട്ട് ചേര്‍ത്തല തീരത്തുവെച്ച് ചരക്ക് കപ്പലില്‍ ഇടിച്ചത്. സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം അരമണിക്കൂറോളം വെള്ളത്തില്‍ പൊങ്ങികിടന്ന ശേഷമാണ് ബോട്ട് തഴ്ന്നതെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: