ആലപ്പുഴ: ‘വല വലിച്ച് മത്സ്യം ബോട്ടിലിട്ട് തരംതിരിച്ച് ഐസ് ഇട്ട ശേഷം വിശ്രമിക്കുന്നതിനിടെയാണ് സ്രാങ്ക് ജസ്റ്റിന് കപ്പല്‍ ബോട്ടിനു നേരെ വരുന്നല്ലോയെന്ന് പറഞ്ഞു തീരും മുന്‍പേ ബോട്ട് തകിടം മറിഞ്ഞു’. ബോട്ടിന് അടിയില്‍പ്പെട്ട തനിക്ക് ശ്വാസം കിട്ടാതെ വന്നപ്പോള്‍ മുകളിലേക്ക് ഉയര്‍ന്നതും തല വന്നിടിച്ചു.
രണ്ടാമത് ഉയര്‍ന്നപ്പോഴും തലയിടിക്കുകയായിരുന്നു. പെട്ടെന്ന് ശക്തിയോടെ കയ്യിട്ടടിച്ച് ചുഴിയില്‍ നിന്ന് വെളിയിലേക്ക് വന്നതാണ് രക്ഷപ്പെടാന്‍ ഇടയായതെന്ന് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജോസഫ് പറഞ്ഞു.
കപ്പലിന്റെ ഓളത്തില്‍ വായില്‍ വെള്ളം കയറി, കണ്ണുകളില്‍ ഇരുട്ടായി. പെട്ടെന്നാണ് വലയുടെ ഫ്ലോട്ടില്‍ കയ്യുടക്കിയത്. അതില്‍ പിടിച്ച് കൈചുറ്റി കഴുത്തില്‍വെച്ച് കിടന്നു. കിടന്നുകൊണ്ട് അലറുകയും കയ്യിട്ട് വെള്ളത്തിലടിക്കുകയും ചെയ്തു. തുടര്‍ന്ന് പരിസരത്തുള്ള ബോട്ടുകാര് വന്ന് കയറിട്ട് തന്നെ രക്ഷപെടുത്തുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന കപ്പല്‍ മുന്നോട്ട് പോയ ശേഷം ബോട്ടിന്റെ വെളിച്ചം കാണാതായതോടെ മറ്റു ബോട്ടുകാര് അപകട സ്ഥലത്തോട്ട് വരികയായിരുന്നു. അതുകൊണ്ടു മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ജോസഫ് പറഞ്ഞു.
ഇതുതന്നെയാണ് മൈക്കിളിനും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞത്. കപ്പല്‍ സൈറന്‍ മുഴക്കിയില്ല. തെക്കുനിന്ന് വടക്കോട്ട് പോകേണ്ട കപ്പല്‍ വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കോട്ട് വന്ന് ഇടിക്കുകയായിരുന്നു. മുപ്പത് വര്‍ഷമായി മത്സ്യബന്ധനം നടത്തുന്ന തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്ന് മൈക്കിള്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട തന്റെ കൈ ബോട്ടിന്റെ കൈവേലിയില്‍ തട്ടിയതോടെ അതില്പ്പിടിച്ചുയര്ന്നതാണ് താന്‍ രക്ഷപ്പെടാന്‍ കാരണമെന്ന് മൈക്കിള്‍ പറഞ്ഞു. രണ്ടുപ്രാവശ്യം ബോട്ടില്‍ വന്ന് തലയിടിച്ചപ്പോഴാണ് ബോട്ട് തകര്‍ന്ന വിവരം തനിക്ക് മനസിലായതെന്ന് മൈക്കിള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: