ന്യൂദല്‍ഹി: ആന്‍ട്രിക്സ്- ദേവാസ് ഇടപാട് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. തങ്ങള്‍ക്കെതിരേ കേന്ദ്രം സ്വീകരിച്ച നടപടി തെറ്റാണെന്നും ഇടപാടു റദ്ദാക്കിയതിനെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുളള വി. നാരായണസ്വാമിക്കാണു കത്തയച്ചിരിക്കുന്നത്. മാധവന് നായരടക്കം നാലു ശാസ്ത്രജ്ഞന്മാര്ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചു സ്പേസ് കമ്മിഷന് അംഗം ആര്. നരസിംഹന് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണു മാധവന് നായരുടെ കത്ത്. തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ശാസ്ത്രജ്ഞന്മാര്ക്കെതിരേ നടപടി ശുപാര്‍ശ ചെയ്യുന്നത് ആയിരുന്നില്ലെന്നു നരസിംഹന് ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതില്‍ നിന്നു മാധവന് നായര്‍, ഇസ്രൊ മുന്‍ ശാസ്ത്രീയകാര്യ സെക്രട്ടറി എ. ഭാസ്കര നാരായണ, ഇസ്രൊയുടെ സാമ്പത്തിക വിഭാഗം ആന്‍ട്രിക്സിന്റെ മുന്‍ എം.ഡി കെ.ആര്. ശ്രീധര മൂര്‍ത്തി, ഇസ്രൊ ഉപഗ്രഹ കേന്ദ്രം മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരെയാണു കേന്ദ്രം വിലക്കിയത്.
ശാസ്ത്രജ്ഞന്മാരെ ബലിയാടാക്കുകയായിരുന്നെന്നും കത്തില്‍ മാധവന് നായര്‍ ആരോപിക്കുന്നു. വഴി തെറ്റിക്കുന്ന നിരവധി അറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിരിക്കുന്ന നടപടിയാണിത്. ഈ സാഹചര്യത്തില്‍ ആന്‍ട്രിക്സ്- ദേവാസ് ഇടപാടു സംബന്ധിച്ചു പുതിയ അന്വേഷണം വേണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ കരാര്‍ റദ്ദാക്കാനിടയായ സാഹചര്യവും നടപടിക്രമങ്ങളും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേവാസ് എന്ന സ്വകാര്യ സ്ഥാപനത്തിന് എസ് ബാന്‍ഡ് സ്പെക്ട്രം നല്കിയ വിവാദത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതിനാണു നടപടി. ഏറ്റവും വിലയേറിയ ഈ സ്പെക്ട്രം ദേവാസിനു നല്‍കിയതില്‍ രണ്ടു ലക്ഷം കോടിയുടെ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രത്യുഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: