തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിയമസഭാസമിതി റിപ്പോര്‍ട്ട് മാര്‍ച്ച് 8ന് നിയമസഭയില്‍ വയ്ക്കും. വി.എ.അരുണ്‍കുമാറിന്റെ വിവാദ നിയമനവും സ്ഥാനക്കയറ്റവും അന്വേഷിക്കുന്ന നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട് പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ധൃതിയില്‍ തയ്യാറാക്കുന്നത്. ആരോപണകാലയളവില് മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് ഉപതെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഇന്നലെ സമിതിയോഗം ചേര്‍ന്നപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പണം വൈകിപ്പിക്കാനുള്ള തന്ത്രമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചത്. ഇന്നലെ തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശ്യം. മൊഴിപകര്‍പ്പ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വീണ്ടും യോഗംചേരാന്‍ തീരുമാനിക്കുകയായിരുന്നു.
ഐസിടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്. മതിയായ യോഗ്യതയില്ലാതെ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്. മോഡല്‍ ഫിനിഷിങ് സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. സ്പേസ് എന്ന സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് നല്കിയ സഹായങ്ങള്‍ എന്നീ നാലുകാര്യങ്ങളാണ് സമിതി അന്വേഷിച്ചത്.
ഈ നാല് കാര്യങ്ങളിലും നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടികള്‍ ഉണ്ടായെന്നാണ് സമിതിയുടെ കണ്ടെത്തല്‍. സമിതി ഇതുവരെ നടത്തിയ തെളിവെടുപ്പുകള്‍ വി. എസ് അച്യുതാനന്ദനും അരുണ്‍കുമാറിനും എതിരായിട്ടുള്ളതാണ്. ഐടി വകുപ്പിന്റെ മുന്‍ സെക്രട്ടറിമാരായ ടി. ബാലകൃഷ്ണന്, ശ്രീനിവാസന്, കെ. സുരേഷ്കുമാര്‍, അജയകുമാര്‍ മുന്‍ വിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണ്‍, ഇപ്പോഴത്തെ സെക്രട്ടറി കെ.എം ഏബ്രഹാം ഐ എച്ച് ആര് ഡി ഡയറക്ടര്‍ സയ്യിദ് അന്‍വര്‍ അലി, ഐഎച്ച്ആര്‍ഡി മുന്‍ ഡയറക്ടര്‍ ഡോ.വി. സുബ്രഹ്മണി തുടങ്ങിയവരെല്ലാം സമിതിക്ക് മുമ്പാകെ ഹാജരായി നല്കിയ തെളിവുകള്‍ ഇരുവര്ക്കുമെതിരാണ്. നിയമസഭാ സമിതി ആവശ്യപ്പെട്ടതനുസരിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും സമിതിക്ക് മൊഴി നല്‍കിയിരുന്നു. സമിതിയുടെ അവസാന തെളിവെടുപ്പായിരുന്നു ഇത്. അന്ന് വി.എസിന് എതിരായ മൊഴിയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ എം.എ ബേബി നല്‍കിയത്.
മന്ത്രിസഭാംഗമായിരുന്ന എം.എ ബേബി മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് അച്യുതാനന്ദന് സ്വീകരിച്ച നടപടികളെ പിന്തുണക്കുന്ന രീതിയില്‍ സമിതിയ്ക്ക് മുമ്പാകെ മൊഴി നല്‍കാതിരുന്നത് ശ്രദ്ധേയമായി. അരുണ്‍കുമാറിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്ന് തെളിയിക്കുന്നതും എം.എ. ബേബി ഒപ്പിട്ടതുമായ ഫയല്‍ നിയമസഭാ സമിതിയുടെ പക്കലുണ്ട്. ഇതിനെ സാധൂകരിക്കുന്നതായി ഫലത്തില്‍ എം.എ. ബേബിയുടെ മൊഴിയും. ഇത് വി.എസിന് തിരിച്ചടിയാണ്.
അരുണ്‍ കുമാറിനെതിരെ 2011 ജൂലായ് പന്ത്രണ്ടിന് പി.സി. വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അതേപ്പറ്റി നിയമസഭാ സമിതി അന്വേഷിക്കട്ടെ എന്ന് വി.എസ്.അച്യുതാനന്ദന് നിയമസഭയില്‍ പറയുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സംയുക്ത നിയമസഭാ സമിതി രൂപീകരിക്കുകയായിരുന്നു.
അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ച കാര്യം മാത്രമാണ് നിയമസഭാസമിതി അന്വേഷിക്കട്ടെ എന്ന് താന്‍ നിയമസഭയില്‍ പറഞ്ഞതെന്നും മറ്റ് കാര്യങ്ങള്‍ അതിന്റെ അന്വേഷണ പരിധിയില്‍ വരുന്നില്ലെന്നും കഴിഞ്ഞ തെളിവെടുപ്പില്‍ സമിതി മുമ്പാകെ വി.എസ്. പറഞ്ഞു. സ്പീക്കര്‍ നാല് കാര്യങ്ങളാണ് സമിതിയുടെ അന്വേഷണത്തിന് വിട്ടിരിക്കുന്നതെന്ന് സ്പീക്കറുടെ ഉത്തരവ് ചൂണ്ടിക്കാട്ടി ചെയര്മാന് നിലപാടെടുത്തു.
വി.ഡി. സതീശന് ചെയര്‍മാനായ സംയുക്ത നിയമസഭാ സമിതിയില്‍ ഭരണപക്ഷത്ത് നിന്ന് കെ.ശിവദാസന്‍ നായര്‍, അബ്ദുറഹ്മാന് രണ്ടത്താണി, എം.വി ശ്രേയാംസ് കുമാര്‍ , തോമസ് ഉണ്ണിയാടന് എന്നിവരും പ്രതിപക്ഷത്ത് നിന്ന് പി.കെ ഗുരുദാസന്, എസ്. ശര്‍മ്മ, സി.കെ നാണു, മുല്ലക്കര രത്നാകരന് എന്നിവരും അംഗങ്ങളാണ്. പ്രതിപക്ഷത്ത് നിന്നുള്ള നാല് പേരും എതിര്‍ത്താലും തെളിവുകളുടെ അടിസ്ഥാനത്തില്‍ വി.എസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ ഭൂരിപക്ഷ തീരുമാനപ്രകാരം സമിതിയ്ക്ക് കഴിയും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: