ന്യൂദല്‍ഹി: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ദല്‍ഹിയിലെ എസ്കോര്‍ട്ട് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവന്ന സമരം താത്കാലികമായി നിര്‍ത്തി. പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുമെന്നു മാനേജുമെന്റ് അറിയിച്ചതിനെ തുടര്‍ന്നാണിത്.
സമരത്തിനു നോട്ടിസ് നല്കിയ നാലു നഴ്സുമാരെയാണു പിരിച്ചുവിട്ടത്. ആശുപത്രിയില്‍ സംഘടന രൂപീകരിക്കാനുള്ള നഴ്സുമാരുടെ ആവശ്യം തത്വത്തില്‍ അംഗീകരിക്കാനും മാനേജുമെന്റ് തയാറായി. ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും ധാരണയായി. ഇതേത്തുടര്‍ന്നാണു സമരം നിര്‍ത്തിവച്ചത്. എന്നാല്‍ മാനേജുമെന്റ് വാഗ്ദാനത്തില്‍ നിന്നു പിന്മാറിയാല് സമരം വീണ്ടും ആരംഭിക്കുമെന്നു നഴ്സുമാര്‍ വ്യക്തമാക്കി.
ആശുപത്രിയിലെ 1000 നഴ്സുമാരില്‍ 800 പേരും മലയാളികളാണ്. സമരത്തിനു നോട്ടിസ് നല്കിയ മലയാളി നഴ്സ് ജീനയെയാണ് ആശുപത്രി അധികൃതര്‍ ആദ്യം പുറത്താക്കിയത്. ആശുപത്രി കോമ്പൗണ്ടില്‍ സമരം ചെയ്തുവെന്നാരോപിച്ചു നഴ്സുമാരെ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ ചികിത്സാകേന്ദ്രമാണ് എസ്കോര്‍ട്ട് ആശുപത്രി. പതിനഞ്ചു ദിവസം മുന്‍പ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് മാനേജുമെന്റിന് നഴ്സുമാര്‍ കത്തുനല്‍കിയിരുന്നു. ശമ്പള വര്‍ധനയില്ലെങ്കില്‍ സമരം നടത്തുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നഴ്സുമാരുമായി ചര്‍ച്ച നടത്തുന്നതിനോ മറുപടി നല്‍കുന്നതിനോ അധികൃതര്‍ തയാറായില്ല. കഴിഞ്ഞ വര്‍ഷം ശമ്പള വര്‍ധന ആവശ്യപ്പെട്ടു നഴ്സുമാര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതു പ്രകാരം 500 രൂപ മാത്രമാണ് ഈ വര്‍ഷം കൂട്ടി നല്‍കിയത്. ഇതു കുറഞ്ഞത് ആയിരം രൂപയാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: