മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദേശീയതയും സൗമ്യജനാധിപത്യവും നമ്മുടെ നിലപാടുകളെ നിര്‍ണയിക്കുന്നത് സ്വഭാവികം. നാം നമ്മെ മാത്രമല്ല തമിഴനെയും കൂടി പരിഗണിക്കുന്നു. അവന്റെ പാടങ്ങളുടെ വരള്‍ച്ചയേയും കൂടി കണക്കിലെടുക്കുന്നു. അവന്റെ സ്വപ്നങ്ങള്‍ക്കുകൂടി ജലം നല്കാന് നാം ഉദാരബദ്ധരാണ്.
നമ്മുടെ ആവാസങ്ങളിലേക്ക് അവന് കടന്നു കയറിയത് ശുദ്ധവിവരക്കേടായി കരുതിയാല്‍ മതി. അതിര്‍ത്തികളടച്ച് നമ്മെ പട്ടിണിയ്ക്കിടാന്‍ അവനെ പ്രേരിപ്പിക്കുന്നത് നാം നട്ട കളകളുടെ വിളവെടുപ്പാണെന്ന് കരുതിയാല്‍ മതി. സ്വന്തം ഉര്‍വ്വരതകളെ തരിശാക്കിയ മലയാളിക്ക് ഒരു പുനര്ചിന്തനത്തിലേക്കണയാന് അടഞ്ഞ അതിര്‍ത്തികള്‍ ഉപകരിക്കട്ടെ. വികലമായ തൊഴില്‍ നയം, അശാസ്ത്രീയത, ജൈവശൈലികളുടെ നിഷേധം, മടി ഇതൊക്കെ ഒരു ജനതയെ കൈനീട്ടാന്‍ ശീലിപ്പിച്ചതിന്റെ കഥയാണ് നമുക്ക് പറയാനുള്ളത്. കേരളത്തിലെയും വംഗദേശത്തേയും വരണ്ട പാടങ്ങള്‍ അദ്ധ്വാനിക്കുന്നവരുടെ സ്വര്‍ഗ്ഗം പണിയാനിറങ്ങിപ്പുറപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ ചരിത്രാവശേഷങ്ങളാണ്. വിപ്ലവത്തിന്റേയും ഭാഗികജനാധിപത്യത്തിന്റേയും പരീക്ഷണ നിലങ്ങള്‍. മലയാളിക്ക് കൊടികുത്തിക്കളിക്കാന്, ഭാവിയില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ ഉള്ള കരുതല്പ്പാടങ്ങള്.
മരണം ചുറ്റിനും പതുങ്ങികളിക്കുന്ന ഒരു ജനത വൈകാരികമായി പ്രതികരിക്കരുതെന്ന് പറയാനാവില്ല. പക്ഷെ അതിനെ സംഘടനകള്‍ പ്രയോഗക്ഷമമായ ഉപകരണങ്ങളാക്കി മാറ്റരുത്. തമിഴന്റെ അവിവേകത്തിന്റെ കനലില്‍ പ്രകോപനത്തിന്റെ കവിള്കാറ്റുകൊണ്ടൂതരുത്. സാര്‍വലൗകികതയുടെ അണയല്ദ്രവം തൂവുകയേ ആകാവൂ. തീവ്രജനായത്ത സംഘടനകള്‍പോലും വിവേകം പുലര്ത്തിയിടത്ത് യുവഗാന്ധിയന്മാരും യുവരാഷ്ട്രവാദികളും ഒരല്‍പ്പം അവിവേകം കാട്ടി.
പ്രതിപക്ഷനേതാവിന്റെ വൈകാരികമായ പ്രസംഗവും നമ്മുടെ പൊതു പാരമ്പര്യത്തില്‍നിന്ന് പുറകോട്ടു നില്ക്കുന്നതായിപ്പോയി. തട്ടകമിടുക്കുകൊണ്ടാവും ബ്രായ്ക്കറ്റ് പാര്‍ട്ടികളുടെ പ്രകടനവും അതിരുവിട്ടു. മറുവശത്ത് ഏകതാന സ്വരൂപമുള്ള ഭരണകൂടമല്ല കട്ടുറുമ്പുകള്‍ കടന്നാക്രമിച്ച ഒരു ജനതയാണെന്ന് തുടക്കത്തില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മറന്നുപോയി. സൗമ്യജനാധിപത്യ സ്ഥാപനങ്ങളോട് വെല്ലുവിളിച്ചുശീലിച്ച നമ്മുടെ പ്രസംഗശൈലി തമിഴന്റെ എരിതീയിലെ എണ്ണയായി. അതിന്റെ പ്രതികരണത്തിന് ജനതയെ വിട്ടുകൊടുത്ത് പലരും പിന്‍വാങ്ങുകയും ചെയ്തു. നീണ്ടുനില്‍ക്കുന്ന ഒരു സംഘര്‍ഷം തമിഴ് തീവ്രവാദ ഗ്രൂപ്പുകളുടെ കേരളത്തിലെ വേരോട്ടത്തില്‍ കലാശിക്കും എന്ന് നാം മറക്കരുത്. ഒരുപക്ഷെ ഈ തര്‍ക്കത്തിന്റെ ഏറ്റവും അപകടകരവും ദീര്ഘസ്വഭാവമുള്ളതുമായ പാര്‍ശ്വതലം കേരളത്തിലെ തമിഴ് വംശജന്റെ വിഘടനവാദമായിരിക്കും. നമ്മുടെ കുമളിയും മൂന്നാറും ഗവിയും ജാഫ്നയും കാശ്മീരുമായി പരിണമിക്കാതിരിക്കട്ടെ. തമിഴ്നാട്ടിലും വിഘടനവാദത്തിന്റെ മയക്കുവെടി ആദ്യം പൊട്ടിച്ചത് കോണ്‍ഗ്രസാണെന്നതും നാമോര്‍മിക്കണം. വിഘടനവാദികളെ തിരുത്താന്‍, ശിക്ഷിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പോലും ശ്രദ്ധിച്ചില്ല. അപലപനീയമാണെന്ന അധരവ്യായാമം മാത്രം. ചിദംബരത്തിന്റെ വിഘടനസ്വഭാവമുള്ളതും സത്യപ്രതിജ്ഞയെ ലംഘിക്കുന്നതുമായ വാക്കുകള്‍ ആഭ്യന്തരമന്ത്രിസ്ഥാനത്തു നിന്നുമുള്ള അദ്ദേഹത്തിന്റെ രാജിയില്‍ കലാശിക്കേണ്ടതായിരുന്നു. പക്ഷെ നമുക്ക് പ്രതീക്ഷയില്ല. അതിനുള്ള കഴിവ് ദേശീയ നേതൃത്വത്തിനോ മന്‍മോഹന്‍സിംഗിനോ ഇല്ല. അതിനുള്ള താല്‍പ്പര്യം സോണിയാ-രാജീവിനുമില്ല. തന്നെ ചൂഴുന്ന അഴിമതിയാല്‍ രാജിവെയ്ക്കേണ്ടി വന്നാല്‍ ഒരു തിരിച്ചുവരവിനുള്ള തട്ടകം തമിഴ്നാട്ടില്‍ ഒരുക്കിവെയ്ക്കുക എന്നതാവണം ചിദംബരത്തിന്റെ ഉദ്ദേശ്യം. ഇവിടെ ഒന്നു വെളിപ്പെട്ടു വരികയാണ്. ദേശീയാധികാരത്തില്‍ ദീര്‍ഘനാള്‍ വിഹരിച്ചിട്ടും സാര്‍വദേശീയതയുടെ സംഘടനാ സംവിധാനങ്ങളെ നിരന്തരം ശീലിച്ചിട്ടും ഒരു തനി തമിഴന്റെ രക്തത്തില്‍ ദേശീയവീക്ഷണം കലര്‍ത്താന്‍ ആ പ്രകടനങ്ങള്‍ തികഞ്ഞില്ലെന്ന ദുഃഖസത്യം. ദേശീയ നേതൃത്വത്തില്‍ പോലും ദേശീയത വളര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ലെന്ന ദുരന്ത സത്യം. അതിനെ തിരുത്താന്‍ തങ്ങളെ ബാധിച്ച മതേതരഭീതിയാല് കോണ്‍ഗ്രസിനു കഴിയില്ല.
മലയാളിക്ക് ഉന്നയിക്കാനുള്ളത് സമനില നഷ്ടപ്പെട്ട വേറിടല്‍ വാദമല്ല. തമിഴ്നാട്ടിലേക്ക് ചുരുങ്ങിത്തീര്ത്ത കോണ്‍ഗ്രസിന്റേതുപോലെ ഹിതപരിശോധനയെന്ന മഹാഫലിതമല്ല. അതിന്റെ സാധ്യതകള്‍ കോടമ്പാക്കത്തും ദല്‍ഹിയിലും മുംബൈയിലും നിരവധിതെരുവുകളിലും മണലാരണ്യത്തിലെ മരുപ്പച്ചകളിലും വരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ മലയാളി രാഷ്ട്രീയവിഡ്ഡിത്തം പുലമ്പാറില്ല. എന്നാല്‍ മിതവും അത്യാന്താപേക്ഷിതവുമായ ആവശ്യങ്ങളുന്നയിക്കാന്‍ രാഷ്ട്രീയം തടസ്സമാകരുത്. അത് പാടില്ലെന്ന് ശഠിക്കുന്ന സംഘടന ജനകീയമല്ല; ഫാസിസ്റ്റാണ്. ജനം സംഘടനയ്ക്കുവേണ്ടിയല്ല സംഘടന ജനത്തിനുവേണ്ടിയാണെന്ന് തൊഴില്‍ പാര്‍ട്ടിയിലെ നയവ്യാഖ്യാതാക്കള് ഓര്‍ക്കുന്നത് നന്ന്. ആന്റണിക്കും ആദിയായവര്‍ക്കും ശ്രമിക്കാവുന്നതാണ്. ഒരിക്കലെങ്കിലും അധികാരസിംഹാസനങ്ങള്ക്കുമുന്നില്, അമ്മ മഹാറാണിക്കു മുന്നില്‍ നട്ടെല്ലു നിവര്‍ത്തിനില്‍ക്കാന്‍ കുറഞ്ഞപക്ഷം മൃതി തിരയടിച്ചുവരുമ്പോഴെങ്കിലും.
നമ്മുടെ പ്രശ്നം ഇപ്പോഴത്തെ മൗനമല്ല. ഇത്രകാലവും പുലര്‍ത്തിയ മൗഢ്യമാണ്. രാഷ്ട്രീയത്തിന്റെ പ്രസക്തി മഹാഗര്‍ത്തത്തിന്റെ വക്കില്‍നിന്നുകൊണ്ട് പരിഹാരങ്ങളാരായലല്ല. കാലാതിവര്‍ത്തിയായ വിവേകമാണ്. പ്രസ്ഥാനങ്ങളുടെ പ്രസക്തി വികാരവും ഭീതിയും ഉണര്ത്തിവിടലല്ല. അതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കലാണ്. ഇക്കാലമത്രയും നാമെന്താണ് ചെയ്തത്? ഇടവും വലവും ഭരിച്ചപ്പോഴും അല്ലാത്തപ്പോഴും? മാധ്യമങ്ങള്‍ ചോര്‍ച്ച പുറത്തുകൊണ്ടുവന്നതിനുശേഷമുള്ള ഈ ദീര്‍ഘകാലവും നമ്മുടെ ഉദ്യോഗസ്ഥവൃന്ദവും ഭരണസാരഥ്യവും ഏതു വാത്മീകത്തിലൊളിച്ചിരിക്കുകയായിരുന്നു. തമിഴനെ, കേന്ദ്രസര്‍ക്കാരിനെ അധികാരസമിതികളെ കോടതിയെ ഒക്കെയും ബോധ്യപ്പെടുത്താന്‍ നമുക്കെന്തേ കഴിയാതെ പോയി? ഭരണനിര്‍വഹണ പ്രക്രിയകളുടെ ദീര്‍ഘദൂരങ്ങള്‍ താണ്ടി, ഗര്‍ത്തവും കിടങ്ങുകളും താണ്ടി വന്നുചേരാവുന്ന സാമാന്യസ്വഭാവമുള്ള തീര്‍പ്പാണോ നാം കാത്തിരിക്കുന്നത്?
കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഈ പ്രശ്നത്തിലിടപെടുമെന്ന് വിശ്വസിക്കാന്‍ വയ്യ. ഇടപെട്ടാല്‍ വിജയിക്കുമെന്നും വിശ്വസിച്ചുകൂടാ. പരീക്ഷണങ്ങള്‍ക്കുള്ള സമയം നമുക്കില്ലാത്തതിനാല്‍ തമിഴ്നാടുമായി യോജിച്ച് അഭികാമ്യനായ ഒരു മധ്യസ്ഥനെ തേടാവുന്നതാണ്. അത് ആരായേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നിയമത്തിന്റെ ദീര്‍ഘസ്വഭാവമുള്ള തീര്‍പ്പുകള്‍ക്ക് നാം കാത്തിരിയ്ക്കാമോ? അതും വൈകിവന്നണയുന്ന നീതി അനീതിയായി മാറാവുന്ന തരം വിള്ളലുകള്‍ തടയണയുടെ സ്ഥൂല ഗാത്രത്തിലെമ്പാടും പൊട്ടിപ്പടരുമ്പോള്‍? ഭൗമപാളികളുടെ നിര്‍വചനത്തിനു വഴങ്ങാത്ത ചലനങ്ങളെ നാം വിശ്വസിക്കണോ? അടിയന്തര സ്വഭാവം എന്നൊന്ന് കോടതികള്‍ക്ക് സ്വീകരിക്കാമെന്നിരിക്കെ അതിനുള്ള നിയമവീഥികള്‍ ആരാണ് വെട്ടിത്തുറക്കേണ്ടത്? വാക്കിന്റെ വക്രതയിലും ഗൂഢതയിലും സത്യത്തെ നിര്‍വചിച്ച, ആപേക്ഷികമാക്കിയ അഭിഭാഷകാധിപരാണോ, ഗോത്രത്തിനും തീര്പ്പില്ലായ്മക്കുമിടയില് പെട്ടുഴലുന്ന ഭരണകൂടങ്ങളാണോ അതോ സത്യത്തെ വിസ്മയ പാത്രം കൊണ്ടുമൂടിയ കാലമേ നീയാണോ?
മാനവ സമൂഹത്തിന്റെ മഹാഭീതികള്ക്കു മീതേ ഒരു ഭരണകൂടവും ദീര്‍ഘകാലം ഉറച്ചിരുന്ന ചരിത്രമില്ല. നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് ഒരു രാഷ്ട്രീയ സ്വയംസേവകന്റെ ലളിത സുഭഗമായ രാഷ്ട്രപ്രസാദത്തിനായി, ഒരു തികഞ്ഞ ഗാന്ധിയന്റെ നിരായുധ വിപ്ലവത്തിനായി, ഒരു സമ്പൂര്‍ണ്ണ വിപ്ലവകാരിയുടെ ആദ്ധ്യാത്മിക സോഷ്യലിസത്തിനായി, ഒരു ജനായത്ത യാജ്ഞികന്റെ രാഷ്ട്ര പ്രതിബദ്ധതയ്ക്കായി, ഒരു മേഖല മാത്രം നാം വിട്ടുകളയരുത്, സ്നേഹത്തിന്റെത്. എല്ലാ വൈകാരിക ജനതകളെയുംപോലെ തമിഴന്റെയും തനിമ വികാരധാരാളിത്തമാണ്. അതുകൊണ്ട് കഠിനമായി വെറുക്കാന്‍ മാത്രമല്ല അന്ധമായി സ്നേഹിക്കാനും തമിഴനറിയാം. സ്നേഹത്തിന്റെ ഒരരുവി നാം അതിര്‍ത്തി കടത്തിവിട്ടാല്‍ ഒരു ഗംഗയായി തമിഴന് അത് തിരിച്ചൊഴുക്കും. അങ്ങനെ ഒരു സാധ്യത, അഗാധ സ്നേഹത്തിന്റേത് നിലനില്‍ക്കുന്നുണ്ട്. അതിനെ നാം വിട്ടുകളയരുത്.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: