അഹമ്മാദാബാദ്: കൃത്രിമ മരുന്നുകള്‍ തിരിച്ചറിയാനുള്ള ഉപകരണങ്ങളടങ്ങിയ ഒരു കിറ്റ് ഗുജറാത്ത് ഫുഡ്, ഡ്രഗ്സ് കണ്ട്രോള് വകുപ്പ് വികസിപ്പിക്കുന്നു. അമേരിക്കയിലെ ആരോഗ്യ മനുഷ്യ സേവന വകുപ്പുമായി ചേര്‍ന്നുള്ള ഈ പദ്ധതി ഇന്ത്യയില്‍ ആദ്യമാണ്. അമേരിക്കയിലെ ആരോഗ്യവകുപ്പില്‍നിന്നും ഒരു മൂന്നംഗ സംഘം ഫെബ്രുവരിയില്‍ തങ്ങളുടെ പരീക്ഷണശാല സന്ദര്‍ശിക്കുമെന്നും മരുന്നുകളുടെ വേഗത്തിലുള്ള പരിശോധനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തങ്ങള്‍ അവരുമായി നടത്തുമെന്നും ഗുജറാത്ത് ഡ്രഗ്സ് കമ്മീഷണര്‍ എച്ച്.ജി.കോഷ്യ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്ക്കോപ്പിയുടെ ഉപയോഗത്തിലൂടെ മരുന്നുകളുടെ ഗുണനിലവാരം തിരിച്ചറിയുന്ന കിറ്റുകള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇത്തരം മൂന്നുതരം അതിസൂക്ഷ്മവും കൊണ്ടുനടക്കാവുന്നതുമായ ഉപകരണങ്ങള്‍ അമേരിക്കന്‍ ആരോഗ്യവകുപ്പിന്റെ പക്കലുണ്ട്. ഇവ ഉപയോഗിച്ച് ഏതു സ്ഥലത്തും കുറച്ചു സമയത്തിനുള്ളില്‍ മരുന്നുകളുടെ ഗുണമേന്മ നിശ്ചയിക്കാനാവും. സാധാരണയായി ഒരു ഔഷധത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്ന പ്രക്രിയയ്ക്ക് 36 മുതല്‍ 72വരെ മണിക്കൂറുകളെടുക്കും. 34000 കോടി ഔഷധങ്ങളാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലുള്ളത്. അതിനാല്‍ വ്യാജമരുന്നുകള്‍ 30 ശതമാനത്തോളം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഈ സാഹചര്യത്തില്‍ മരുന്നുകളുടെ ഗുണമേന്മ വേഗത്തില്‍ നിശ്ചയിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഒരനുഗ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: