ഈ ഡിസംബര്‍ 18 ഞായര്‍, മുഹമ്മദ് ബൗസീസിയുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു. അറബ് മരുഭൂമിയിലെ വസന്തത്തിന് തിരി കൊളുത്തപ്പെട്ടത്, ടുണീഷ്യക്കാരനായ ബൗസീസി സ്വന്തം ശരീരത്തിന് തീ കൊളുത്തിയപ്പോഴാണ്.
സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് ഇസ്ലാമിക രാജഭരണം അടിച്ചോടിച്ച ആ മലക്കറി കച്ചവടക്കാരന് ഒരിക്കലും നിനച്ചുകാണില്ല, തന്റെ ശരീരം കത്തി ഉയരുന്ന അഗ്നിജ്വാലകള്‍ അറബിനാടാകെ പടരുമെന്ന്. മധ്യപൂര്‍വദേശത്തിന് ഇനിയൊരിക്കലും പഴയതുപോലെ ആകാനാകില്ല. പക്ഷേ, ഒരു കൊല്ലം പിന്നിടുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ നാം കാണുന്നതെന്ത്?
പല പല പേരുകളിലെങ്കിലും മൊറോക്കോ മുതല്‍ ഗള്‍ഫ് വരെയുള്ള അറബ് ദേശത്ത്, ജനങ്ങളില്‍ വിപ്ലവ ചിന്തകളുണര്ന്നു. ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്നുള്ള മോചനത്തിനുമായുള്ള മുറവിളികള്‍, ഖത്തര്‍ ഒഴിച്ചുള്ള സകല അറബ് സമൂഹങ്ങളിലും ഉയര്‍ന്നു. പ്രതിഷേധത്തിന്റെ ചൂടിന് ടെമ്പറേച്ചര്‍ വ്യത്യാസങ്ങളുണ്ടെങ്കിലും തീം പൊതുവായിരുന്നു: “ഭൂതകാലത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുക.”
പക്ഷേ, സകല ബഹളങ്ങളുടേയും അവസാനം, നാല് അറബ് ഏകാധിപതികള്‍ മാത്രമാണ് സ്ഥാനഭ്രഷ്ടരായത്. അതില്‍ ഒരുത്തനേ ജീവന് നഷ്ടപ്പെട്ടുള്ളൂ. ബാക്കി മൂന്നിനും അധികാരം മാത്രമേ നഷ്ടമായുള്ളൂ. സൈന്‍ എബിദീന് ബെന്‍ അലിയാണ് അറബ് വസന്തത്തിന്റെ ആദ്യ ഇര. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഭാണ്ഡം മുറുക്കി അലി സൗദി അറേബ്യയിലെത്തി സ്വന്തം തടി രക്ഷിച്ചു. രണ്ടാമൂഴം ഈജിപ്തിലെ ഹോസ്നി മുബാറക്കിന്റേതായിരുന്നു. മുബാറക്ക് കസേരയില്‍നിന്നു ചാടിയെങ്കിലും നാടുവിട്ടോടിയില്ല.
മുസ്ലീം വസന്തത്തിന്റെ മൂന്നാമത്തെ ഇര കേണല്‍ ഗദ്ദാഫിയായിരുന്നു. 1969 ലാണ് ലിബിയയുടെ സ്വേച്ഛാധിപത്യം ഗദ്ദാഫി ഏറ്റെടുത്തത്. തനിക്ക് ബഹുജന പിന്തുണയുണ്ടെന്ന് ധരിച്ചുവശായ ഇയാള്‍ നാറ്റോ പിന്തുണയുള്ള പ്രതിപക്ഷത്തോട് സുധീരം പോരാടി. പോരാട്ടത്തിന്റെ ഒടുക്കം, ഗദ്ദാഫിയെ സിര്‍ട്ടെയില്‍ വെച്ച്, രോഷാകുലരായ, ഒരു ജനക്കൂട്ടം ഗദ്ദാഫിയെ പിടികൂടി തല്ലിക്കൊന്നു. നാലാമൂഴത്തിനു ഭാഗ്യമുണ്ടായത് യെമനിലെ പ്രസിഡന്റ് അബ്ദുള്ളാ സാലേക്കാണ്. വിചാരണ നേരിടേണ്ടതില്ല എന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഈ പ്രസിഡന്റ് വളരെ വൈമനസ്യത്തോടെയാണെങ്കിലും അധികാരം വിട്ടൊഴിഞ്ഞു.
ചുരുക്കിപ്പറഞ്ഞാല്‍ പലായനം, കുറ്റവിചാരണ നേരിട്ടുകൊണ്ടൊ അല്ലാതെയോ ഉള്ള രാജിവെക്കല്‍, തല്ലിക്കൊല്ലപ്പെടുക എന്നീ മൂന്ന് ഓപ്ഷനുകളാണ് അറബ് വസന്തം തങ്ങളുടെ ഏകാധിപതികള്ക്കു പ്രദാനം ചെയ്യുന്നത്.
ഇനി നാലാമത് ഒരു ഓപ്ഷനുണ്ടോ? ജോര്‍ദാനിലെ അബ്ദുള്ളാ രാജാവ് അതിനുള്ള ശ്രമത്തിലാണ്. ഭരണപരിഷ്ക്കാരവും നവീകരണവും നടപ്പാക്കുക; അധികാരത്തില്‍ കടിച്ചുതൂങ്ങുക. 2011 ജനുവരി മുതല്ക്കുതന്നെ അയാള്‍ തുടങ്ങിയ ‘ജനക്ഷേമപദ്ധതികള്‍ പ്രാധാന്യമുള്ളതും ദീര്ഘകാലാടിസ്ഥാനത്തിലുള്ളതുമാണ്. പക്ഷേ, ഇസ്ലാമിസ്റ്റു പ്രതിപക്ഷംകടിവിടുന്നില്ല.
മധ്യപൂര്‍വദേശത്തെ രാജസ്ഥാനങ്ങളുടെ ദുര്ബലവിധേയത്വവും ഇസ്ലാമിക മര്‍ക്കടമുഷ്ടികളുടെ ബാലറ്റ് വിജയങ്ങളും ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ടിനും സലാഫികള്‍ക്കും ധൈര്യം പകരുന്നു. പ്രവാചകന്റെ പുത്രി ഫാത്തിമയുടെ സന്തതിപരമ്പരകളില്പ്പെട്ടവരെന്ന് അവകാശപ്പെടുന്ന മൊറോക്കോയിലേയും ജോര്‍ദാനിലെയും മറ്റും രാജകുടുംബാംഗങ്ങള്‍ക്ക് (ഹാഷിമൈറ്റ്) ഭരണഘടനയില്‍ പദവി ചാര്‍ത്തിക്കൊണ്ടും, ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാരിനെ (എന്നുപറഞ്ഞാല്‍, ഒരു ഇസ്ലാമിക മര്‍ക്കട മുഷ്ടി സര്‍ക്കാരിനെ) ഭരണമേല്പ്പിച്ചുകൊണ്ടും ഒരു പുതിയ വ്യവസ്ഥിതിക്ക് തുടക്കമിടുകയാണ് ജോര്‍ദാന്‍ രാജാവിനെപ്പോലുള്ളവരുടെ ഉന്നം.
മറ്റ് അറബി സ്വേച്ഛാധിപതികള്‍ പരമ്പരാഗത ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള എണ്ണ സമ്പന്ന അറബ് രാഷ്ട്രങ്ങള്‍ പെരുത്ത പെട്രോള്‍ ഡോളര്‍ വാരിയെറിഞ്ഞ് ജനതയുടെ പ്രതിഷേധത്തെ ഞെക്കിക്കൊല്ലാനും രാഷ്ട്രീയ പ്രതിയോഗികളെ വിലയ്ക്കെടുക്കാനും ഉദ്യമിക്കുന്നു. കലുഷിതമായ രാഷ്ട്രീയ കാലാവസ്ഥയെ സാമ്പത്തികാനുകൂല്യങ്ങള്‍ അവര്‍ പരുവപ്പെടുത്തി. സൗദി അറേബ്യയാണ് ഈ തന്ത്രത്തിന് മുന്നില്‍. അത്ര സാമ്പത്തികശേഷിയില്ലാത്ത ബഹ്റൈനിനും ഒമാനും അവരുടെ സമ്പന്ന അയല്‍ക്കാരും ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സിലും സഹായങ്ങള്‍ നല്കി. ബഹ്റൈന്‍ ഒരു പിടികൂടി മുന്നോട്ടുപോയി പ്രതിപക്ഷത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.
സിറിയയും അടിച്ചമര്‍ത്തലിന്റെ വഴി സ്വീകരിച്ചു. ഇടയ്ക്ക്, പ്രസിഡന്റ് ബാഷര്‍-അല്‍ അസ്സദ് കരുതിയത് അറബ് വസന്തത്തിന്റെ സംഗീതക്കുരുവികള്‍ സിറിയയില്‍ എത്തില്ലെന്നാണ്. തന്റെ ജനപ്രിയ നയങ്ങളാണ് സിറിയയില്‍ സമാധാനം ഭഞ്ജിക്കാതിരിക്കുന്നതിന് കാരണമെന്ന് വരെ ബാഷര്‍ പറഞ്ഞുകളഞ്ഞു. പക്ഷേ, വലിയ താമസം കൂടാതെ തന്നെ, സിറിയന്‍ അന്തരീക്ഷത്തിലും അറബ് വസന്തത്തിന്റെ അലകളെത്തി. യുഎന്‍ മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ടിന് പ്രകാരം കഴിഞ്ഞ ഏഴുമാസത്തില്‍ 5000 സാധാരണ ജനങ്ങളാണ് സിറിയയില്‍ സര്‍ക്കാര്‍ സേനകളില്‍ കൊല്ലപ്പെട്ടത്. അല്‍ അസ്സദിന്റെ ഭരണം തീര്‍ന്നാല്‍ രാജ്യത്തിന് ഇറാക്കിന്റെ ഗതി വരുമെന്ന് സിറിയക്കാര്‍ ഭയപ്പെടുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഭൂമിശാസ്ത്രപരമായ സ്ട്രാറ്റജിക് പരിഗണനകള്‍ മൂലം ചൈനയും റഷ്യയും മാത്രമല്ല, അമേരിക്കയും സിറിയയില്‍ ഭരണമാറ്റം ഉണ്ടാകുന്നതിനെ ആശങ്കയോടെ വീക്ഷിക്കുന്നു. സിറിയയില്‍ ഇസ്ലാമിക കാളികൂളികള്‍ പേ പേയ്ത്താടുന്ന ഒരു ജനാധിപത്യ അരാജകത്വത്തേക്കാള്‍ ഭേദം അസ്സദിന്റെ മര്ദ്ദകഭരണമാണെന്ന് ഒരുപാടു പേര് കരുതുന്നു. അതുകൊണ്ടാണ് ഈ വേളയില്‍ അസ്സദ് അവിടെ തുടരുന്നത്, എന്നുവരെ നീളുമെന്നറിഞ്ഞുകൂടാ.
മൊറോക്കോയിലും ടുണീഷ്യയിലും തെരഞ്ഞെടുപ്പുകള്‍ നടന്നു. ഈജിപ്തില്‍ ബഹുഘട്ട ഇലക്ഷന് നടന്നുകൊണ്ടേയിരിക്കുന്നു. മൂന്നു രാജ്യങ്ങളിലും ഇസ്ലാമിക മര്‍ക്കടമുഷ്ടികള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ജോര്‍ദാനില്‍ ഇലക്ഷന് നടത്തിയാല്‍ ഇസ്ലാമിക ആക്ഷന്‍ ഫ്രണ്ട് നിര്‍ണായക വിജയം നേടുമെന്നുറപ്പാണ്. തന്റെ ഭരണകൂടം താഴെപ്പോയാല് മര്‍ക്കടമുഷ്ടിയായ മുസ്ലീം ബ്രദര്‍ഹുഡ് ഉയര്‍ന്നുവരുമെന്ന ഭയം സിറിയയിലെ അസ്സദിന് താങ്ങാകുന്നു.
അനേകര്‍ക്ക്, അനുകരണീയമായ ഒരു മാതൃകയായി ടര്‍ക്കി പ്രത്യക്ഷപ്പെടുകയാണ്. ചില രാജ്യങ്ങളില്‍, പട്ടാളം സ്വയം കാണുന്നത് ദേശീയ ഐക്യത്തിന്റേയും ഉദ്ഗ്രഥനത്തിന്റെയും കാവല്‍ക്കാരായാണ്. പട്ടാളത്തിന് പരമപ്രധാനമായ ഒരു റോള്‍ വേണമെന്നും ഇസ്ലാമിസ്റ്റുകളും പ്രചോദനത്തിനായി ടര്‍ക്കിയെ ഉറ്റുനോക്കുന്നു.
പല അറബ് രാജ്യങ്ങളിലും ഇസ്ലാമിസ്റ്റുകള്‍ക്ക് അനുഗ്രഹമാകുന്നത് രണ്ടു ഘടകങ്ങളാണ്. പതിറ്റാണ്ടുകളായി, രാഷ്ട്രീയപ്പാര്‍ട്ടികളെ അറബ് ലോകത്ത് വെച്ചുപൊറുപ്പിച്ചിരുന്നില്ല; പ്രവര്‍ത്തിക്കാന്‍ സാധിച്ച ചുരുക്കം ചില പാര്‍ട്ടികളാകട്ടെ അഴിമതി ജടിലവും സംഘടനാപാടവം തൊട്ടുതീണ്ടാത്തവയും ഫലപ്രദമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ കഴിവ് ലവലേശമില്ലാത്തവയും ആണ്. ഇതിന് വ്യത്യസ്തമായി ഇസ്ലാമിസ്റ്റുകള്‍ താഴേത്തട്ടില്‍ പ്രവര്‍ത്തനം വ്യാപിക്കയും അറബ് രാജ്യങ്ങള്‍ ഉടനീളം വിപുലമായ പ്രവര്‍ത്തനശൃംഖല ഉണ്ടാക്കിയെടുക്കയും ചെയ്തു. പക്ഷേ, ഏകാധിപത്യഭരണങ്ങളില്, അവര്‍ക്ക് പരസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ഫാരോമാര് രംഗമൊഴിഞ്ഞ സാഹചര്യത്തില്‍, ഈ മര്‍ക്കടമുഷ്ടികളുടെ വളര്‍ച്ചക്ക് ഒന്നുംതന്നെ വിഘാതം സൃഷ്ടിക്കുന്നില്ല.
ജോര്‍ദാനിലെ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ട്, ലബനനിലെ ഹിസ്ബുള്ള, ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ്, പാലസ്തീനിലെ ഹമാസ് എന്നിവയ്ക്ക് പരക്കെയുള്ള ജനപ്രീതിക്ക് ഹേതു അവ പുറമേക്കു നടത്തുന്ന ജീവകാരുണ്യ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാകുന്നു. ജനാധിപത്യം എന്നാലര്‍ത്ഥം ജനപ്രീതിയെ തെരഞ്ഞെടുപ്പ് നേട്ടമായി പരിവര്‍ത്തനം ചെയ്യലാകുന്നു.
അങ്ങനെ, താല്‍ക്കാലികമായെങ്കിലും, അവമതിക്കപ്പെടുകയും സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ചെയ്ത അറബ് ഏകാധിപതികളുടേയും ദുര്‍ബലരായ മതേതര പ്രതിപക്ഷപാര്‍ട്ടികളുടേയും ചെലവില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികളും ഗ്രൂപ്പുകളും കരുത്തുനേടുന്നതാണ് അറബ് നാടുകളില്‍ കാണുന്നത്. ആശങ്കയുണര്‍ത്തുന്ന ഇത്തരം സ്ഥിതിവിശേഷമല്ല, സ്വയം തീ കൊളുത്തുമ്പോള്‍ ബൗസീസി പ്രത്യാശിച്ചിരുന്നത്.
പി.കുമാരസ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: