സ്വതന്ത്ര ഇന്ത്യകടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലമര്‍ന്നു കഴിഞ്ഞതായി കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പുറത്തുവന്ന വിവിധ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നു. വിദേശ വ്യാപാരക്കമ്മി ഞെട്ടലുണ്ടാക്കും വിധംഅപകടസ്ഥിതിയിലാണുള്ളത്. കാര്‍ഷിക വളര്‍ച്ചാ നിരക്കും വ്യാവസായിക വളര്‍ച്ചാനിരക്കും പ്രതീക്ഷയുടെ നടുവൊടിച്ചുകൊണ്ട് താഴോട്ടുപോകയാണ്. വ്യവസായിക വളര്‍ച്ച ‘മൈനസ്സി’ ലേക്ക് മുതുലക്കൂപ്പുനടത്തിക്കഴിഞ്ഞു. വ്യാവസായിക ഉല്പാദനത്തിന്റെ കുറവ് 5.1 ശതമാനമാണ് എന്ന സത്യം ആരേയും അമ്പരിപ്പിക്കുന്നതാണ്. രൂക്ഷമായ വിലക്കയറ്റം, നാണയപ്പെരുപ്പം,സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കിലുള്ള താഴോട്ടുപോക്ക്; കയറ്റിറക്ക് മേഖലയിലെ തിരിച്ചടികള്‍ തുടങ്ങി സമ്പദ്വ്യവസ്ഥയെ മാരകമായി ബാധിച്ചരോഗങ്ങള് നിരവധിയാണ്.
1991 ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണിപ്പോഴത്തേത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പുവരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിയായ ദിശയില്‍ ഉയര്‍ച്ചയുടെ തോതിലാണെന്ന് എല്ലാവരും കരുതിയിരുന്നു. ഈ ലേഖകന്‍ ഇതേ പംക്തിയില്‍ വളര്‍ച്ചയേക്കുറിച്ച് രണ്ടാഴ്ച മുന്‍പ് എഴുതിയിരിക്കുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ കീഴ്മേല്‍മറിയുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അക്കൗണ്ടില്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ എഴുതിത്തള്ളി ഭരണകൂടത്തിന് രക്ഷപ്പെടാനാകാത്തവിധം ആഴത്തിലാണ് പ്രശ്നങ്ങളുള്ളത്.
1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രിയും ശ്രീ. മന്‍മോഹന്‍സിംഗ് ധനമന്ത്രിയുമായ ഘട്ടത്തില്‍ ബി.ജെ.പി. പാര്‍ലമെന്റിലെ പ്രബലപ്രതിപക്ഷമായിരുന്നു. 1991 ഡിസംബറില്‍ മന്‍മോഹന്‍സിംഗ് പാര്‍ലമെന്റിലവതരിപ്പിച്ച പ്രത്യേക പ്രസ്താവനയാണ് ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ അടിക്കല്ലായിഅറിയപ്പെടുന്നത്. 44 കൊല്ലത്തെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക പ്രയാണം തികഞ്ഞ പരാജയമായിരുന്നതായിട്ടാണ് അന്നത്തെ കോണ്‍ഗ്രസ്സ് ധനമന്ത്രി ശ്രീ.മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത്. രൂക്ഷമായ വിലക്കയറ്റം നാണയപ്പെരുപ്പം, വിദേശനാണ്യശേഖരത്തിന്റെ അഭാവം എന്നിവയാല്‍ നട്ടംതിരിയുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണെന്നായിരുന്നു അന്നദ്ദേഹം പ്രസ്താവിച്ചത്. ഒരു കേവല സാമ്പത്തിക പ്രശ്നമെന്ന നിലയില്‍ ഭരണകൂടത്തിന് കൈകാര്യംചെയ്യാവുന്നതിനപ്പുറം സാമ്പത്തിക നില രൂക്ഷമായ പ്രതിസന്ധിയിലായതിനാല്‍ പ്രതിപക്ഷ സഹായം അദ്ദേഹം തേടുകയാണുണ്ടായത്. രാജ്യം ഒന്നാമത്തേതും രാഷ്ട്രീയം രണ്ടാമത്തേതുമെന്ന് കരുതുന്ന ക്രാന്തദര്‍ശിയായ ശ്രീ. അടല്‍ ബിഹാരി വാജ്പേയിയുടെ പേരെടുത്ത് പറഞ്ഞാണ് 1991 ല്‍ മന്‍മോഹന്‍സിംഗ് സഹായാഭ്യര്‍ത്ഥന നടത്തിയത്.
രാജ്യത്തിന്റെ രക്ഷയെകരുതി അടല്‍ജീയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സും മറ്റും സാമ്പത്തിക പ്രതിസന്ധിതരണം ചെയ്യാന്‍ സര്‍ക്കാരിനെ ആത്മാര്‍ത്ഥമായി സഹായിച്ചിരുന്നു. 91 മുതല്‍ 98 വരെ രാജ്യത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിലും കൂടുതല്‍ രൂക്ഷമാകാതെ സംരക്ഷിക്കാനും നിലനിര്‍ത്താനും നരസിംഹറാവു-ദേവഗൗഡ-ഗുജ്റാള്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ മികച്ച സഹകരണം കൊണ്ടായിരുന്നു.
1998 ല്‍ വാജ്പേയിക്ക് അധികാരം കൈമാറുമ്പോഴും വിലക്കയറ്റം, ഭക്ഷ്യദൗര്‍ലഭ്യത, നാണയപ്പെരുപ്പം, വിദേശനാണ്യശേഖരത്തിന്റെ പോരായ്മ, മോശമായ സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ദോഷങ്ങളുണ്ടായിരുന്നു. വാജ്പേയ് അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടന്ന 4 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്ക് കനത്ത തിരിച്ചടി നേരിടാനിടയായത് ഉള്ളിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റത്തിന്റെ പേരിലായിരുന്നു. ഈ ദു:സ്ഥിതി മുന്‍ ഭരണങ്ങളുടെ സൃഷ്ടിയായിരുന്നു. പക്ഷേ ചെയ്യാത്ത കുറ്റത്തിന് ബി.ജെ.പി ശിക്ഷിക്കപ്പെട്ടു. അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തന്റെ കൈവശം മാന്ത്രികവിദ്യയൊന്നുമില്ലെന്ന് പറഞ്ഞ്. ശ്രീ.വാജ്പേയ്ക്ക് വിലക്കയറ്റ പ്രശ്നത്തില്‍ ഒഴിഞ്ഞുമാറാനാകുമായിരുന്നു. എന്നാല്‍ അദ്ദേഹമതു ചെയ്തില്ല. പ്രധാനമന്ത്രി വാജ്പേയ്ജീ രാജ്യം നേരിടുന്ന വെല്ലുവിളിയെ സമയചിത്തതയോടെ നേരിടാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു. അത് ഗുണഫലങ്ങള്‍ നല്കുകയുംചെയ്തു.
2000 ആകുമ്പോഴേക്കും ഇന്ത്യയില്‍ വിലക്കയറ്റം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ വാജ്പേയ് ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിന്റെ ചുറ്റിലുമായി സുഖ പ്രയാണം നടത്തുന്ന അവസ്ഥയിലെത്തി.വിദേശനാണ്യശേഖരവും ഭക്ഷ്യ ഉല്പാദനവും സര്‍വ്വകാല റിക്കാര്‍ഡ് വളര്‍ച്ചയിലെത്തിച്ചു. ഭക്ഷ്യക്ഷാമം പരിഹരിച്ച് ഭക്ഷ്യസാധനങ്ങള്‍ ഇന്ത്യയില്‍ നിന്നും അധികമുള്ളത് കയറ്റുമതി ചെയ്യാവുന്ന അവസ്ഥയില്‍ രാജ്യം അക്കാലത്ത് എത്തിപ്പെട്ടു. ഇപ്പോള്‍ നാം വീണ്ടും ഇറക്കുമതി രാജ്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്!
എന്‍.ഡി.എ ഭരണത്തിന്‍കീഴില്‍ രാജ്യം കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ഇറക്കുമതി കുറയുകയും ചെയ്യുന്ന അവസ്ഥ കൈവരിച്ചു. കര്‍ഷകര്‍ക്കായി രാജ്യത്ത് കാര്‍ഷിക നയം ആദ്യമുണ്ടാക്കിയ സര്‍ക്കാര്‍ എന്ന ബഹുമതി വാജ്പേയ്ജീയുടെ ക്യാബിനറ്റിനുള്ളതാണ്. കോണ്‍ഗ്രസ്സ് ഭരണത്തിന്‍കീഴില്‍ വിലക്കയറ്റവും ഗുരുതരസാമ്പത്തിക പ്രതിസന്ധികളും അവരുടെ മുഖമുദ്രയായി എക്കാലത്തും നാണക്കേടുണ്ടായിരുന്നു. എന്നാല്‍ മൊറാര്ജീ-വാജ്പേയ് എന്നീ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിമാരുടെ കീഴില്‍ വിലക്കയറ്റവും മറ്റ് സാമ്പത്തിക ദോഷങ്ങളും നിയന്ത്രിച്ചു നിര്‍ത്തിയിരുന്നു.
2004 ല്‍ വാജ്പേയില്‍ നിന്ന് അധികാരം ഏറ്റെടുത്ത മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അവതരിപ്പിച്ച കന്നി ബജറ്റില്‍ വ്യക്തമായും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സുസ്ഥിരമാണെന്ന് എടുത്തുകാട്ടിയിട്ടുണ്ട്. ആ സുസ്ഥിര സമ്പദ് വ്യവസ്ഥ 7 കൊല്ലം കൊണ്ട് ഗുരുതര പ്രതിസന്ധിയുള്ള മോശപ്പെട്ട സമ്പദ്വ്യവസ്ഥയാക്കി മാറ്റിയ കുറ്റത്തിന് പ്രതി കോണ്‍ഗ്രസ്സ് തന്നെയാണ്. ഏതൊരു നിഷ്പക്ഷപഠനത്തിലും ഇന്നത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.പി.എ സംവിധാനമാണ് എന്ന് കാണാനാവും. 1991 ല്‍ 44 കൊല്ലത്തെ കോണ്‍ഗ്രസ്സ് ഭരണം പരാജയമാണെന്ന് ഏറ്റുപറഞ്ഞ മന്‍മോഹന്‍സിംഗ് എന്തുകൊണ്ട് നെഹ്റുവിയന്‍ ആസൂത്രണം തകര്‍ന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ സൗകര്യപൂര്‍വ്വം രക്ഷപ്പെട്ടയാളാണ്. ദേശസ്നേഹം പരമമായി കരുതുന്ന ബി.ജെ.പി ഇക്കാര്യത്തില്‍ വിവാദത്തിന് ശ്രമിക്കാതിരിക്കയാണുണ്ടായത്. 1950-91 കാലത്ത് ആസൂത്രണരംഗത്തും മറ്റും കോണ്‍ഗ്രസ്സ് സ്വീകരിച്ച നിലപാടുകള്‍ അക്കാലത്ത് ചര്‍ച്ചാവിഷയമാകാതിരിക്കുകയും അതുവഴി കോണ്‍ഗ്രസ്സ് രക്ഷപ്പെടുകയുമാണുണ്ടായത്.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ആഴത്തിലുള്ളതും സമസ്ത മേഖലകളേയും ബാധിച്ചിട്ടുള്ളതുമാണ്. വ്യാവസായിക ഉല്പാദനം 5.2 ശതമാനം കുറഞ്ഞത് നിര്‍മ്മാണ ഖാനന മേഖലകളിലുണ്ടായ ഉല്പാദന വീഴ്ചമൂലമാണെന്ന് സാമ്പത്തിക വിദഗ്ധന്മാര് ചൂണ്ടികാട്ടുന്നു. എന്നാല്‍ മൂലധന ഉല്‍പ്പന്ന നിര്‍മ്മാണ മേഖല രേഖപ്പെടുത്തിയിരിക്കുന്ന ഉല്പാദന തകര്‍ച്ച 25 ശതമാനമാണ്. കേന്ദ്ര എക്സൈസ് നികുതി പിരിവില്‍ മുന്‍ കൊല്ലത്തെ അപേക്ഷിച്ച് 2011 നവംബറില്‍ 6.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 9 ശതമാനം സാമ്പത്തിക വളര്‍ച്ചകൈവരിക്കുമെന്ന് ആവര്‍ത്തിച്ചാണയിട്ട കേന്ദ്ര ഭരണകൂടവും ആസൂത്രണ കമ്മീഷനും സാമ്പത്തിക മേലാളന്മാരും ഇപ്പോള്‍ മൗനികളാണ്. ഏറ്റവുമൊടുവിലായി സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.3 ശതമാനമെങ്കിലും ആക്കി നിര്‍ത്താനാകുമോ എന്ന ആശയിലേക്ക് ഭരണാധിപന്മാര് ചുരുങ്ങിയിരിക്കുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും രൂക്ഷമായ വിലക്കയറ്റമാണിപ്പോഴുള്ളത്. കറന്‍സിയുടെ വര്‍ത്തമാന വിലതകര്ച്ച രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും വിദേശവ്യാപാരമേഖലയെയും ആകെ തളര്ത്തിക്കഴിഞ്ഞിട്ടുണ്ട്. റിപ്പോ നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെ റിസര്‍വ് ബാങ്ക് കൈകൊണ്ട് നടപടികളെല്ലാം പണപ്പെരുപ്പമുള്പ്പെടെയുള്ള ദോഷങ്ങള്‍ പരിഹരിച്ചില്ലെന്നു മാത്രമല്ല രൂക്ഷമാക്കുകയും ചെയ്തു. രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നതുമൂലം വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിന് മൂല്യം കൂടുകയെന്ന അനൂകൂല സാഹചര്യമുണ്ടെന്നു വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നാടിനെ വെട്ടിലാക്കുകയാണ് ചെയ്യുന്നത്.
വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയുടെ തെളിവാണെന്ന പഴഞ്ചന്‍ സാമ്പത്തിക ഭാഷ്യം പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്.ഈ നിലപാട് തികഞ്ഞ ജനവിരുദ്ധതയാണ് വിളിച്ചോതുന്നത്. പ്രശ്നങ്ങളുടെ നടുക്കയത്തില്‍ കയ്യും കാലുമിട്ടടിക്കുന്ന അദ്ദേഹത്തിന് സ്വയം രക്ഷപ്പെടാനോ നാടിനെ രക്ഷപ്പെടുത്താനോ കഴിയില്ല. ശക്തവും വ്യക്തവുമായ ദിശാബോധവും പ്രായോഗിക സമീപനവും ഇന്ത്യന്സമ്പദ്വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതാണ്. അത് നല്കാന് ഇന്നത്തെ ജനവിരുദ്ധ ഭരണകൂടത്തിനാവില്ല.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: