കഴിഞ്ഞ ഏഴുദിവസങ്ങളായി തിരുവനന്തപുരം നഗരത്തില്‍ ലോകസിനിമകളുടെ സമ്മേളനം നടക്കുകയാണ്. അറുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അനന്തപുരിയില്‍ സമ്മേളിച്ചു. പതിനായിരത്തിലധികം സിനിമാ പ്രേമികള്‍ നല്ല സിനിമകള്‍ക്കു മുന്നില്‍ ധ്യാനത്തിലിരുന്നു. ഓരോ സിനിമയെയും ആത്മാവിലേക്കാവാഹിച്ച് സിനിമയുടെ സ്വര്ഗ്ഗത്തിലേറുകയായിരുന്നു അവരെല്ലാം. 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചപ്പോള്‍ ലോകമെങ്ങുമുള്ള നല്ല സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലെത്തി. നല്ല സിനിമകാണാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ സിനിമയെ സ്നേഹിക്കുന്നവരാരും തയ്യാറായിരുന്നില്ലെന്നതാണ് പതിനാറാമത് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രേക്ഷക പങ്കാളിത്തം വ്യക്തമാക്കുന്നത്. ചലച്ചിത്രമേള വിജയമോ പരാജയമോ എന്നത് ഇവിടെ ചര്‍ച്ചയ്ക്കു വയ്ക്കുന്നില്ല. മറ്റു ചില വസ്തുതകള്‍ വായനക്കാരനിലേക്കെത്തിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളായി കേരളാരാജ്യാന്തര ചലച്ചിത്രമേള നടക്കുന്നുണ്ട്. ഓരോ വര്‍ഷവും നല്ല സിനിമകള്‍ നിരവധിയായി എത്തുന്നുമുണ്ട്. ചില വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും സിനിമാ ബാഹ്യമായ വിവാദങ്ങള്‍ക്ക് ചലച്ചിത്രമേളയില്‍ സ്ഥാനമുണ്ടായിരുന്നില്ല. സിനിമയുടെ തെരഞ്ഞെടുപ്പും പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കു മാത്രമേ ചലച്ചിത്രമേളയില്‍ സ്ഥാനമുണ്ടായിരുന്നുള്ളു. ചലച്ചിത്ര മേളയെ ഉപയോഗിച്ചിരുന്നത് സിനിമകാണാനും സിനിമയെക്കുറിച്ചു ചര്‍ച്ച ചെയ്യാനുമുള്ള വേദിയായി മാത്രമാണ്. അതങ്ങനെയായിരിക്കുകയും വേണം. മറിച്ചുള്ള നടപടികള്‍ മേളയെ ദുഷിപ്പിക്കുമെന്നുമാത്രമല്ല, സിനിമയെ നശിപ്പിക്കുക കൂടി ചെയ്യും.
കേരളാ രാജ്യാന്തര ചലച്ചിത്രമേളയും ഇത്തരത്തില്‍ സിനിമയ്ക്കും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകനും ആത്മാര്‍ത്ഥതയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ളതായിരുന്നു. ഓരോ വര്‍ഷവും പ്രേക്ഷകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ഈ മേളയുടെ കാലിക പ്രസക്തി വ്യക്തമാക്കുന്നതാണ്. നിലവാരമുള്ള വലിയൊരു സമൂഹം പ്രേക്ഷകര്‍ ഇവിടെയെത്തുന്നുണ്ട്. അവര്‍ കൃത്യമായി സിനിമകാണുന്നു. നല്ല സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്തും വിശകലനം ചെയ്തും മേള ദിവസങ്ങളില്‍ അവര്‍ ജീവിക്കുന്നു. ഭക്ഷണവും ഉറക്കവും അവര്‍ക്ക് പ്രശ്നമാകുന്നില്ല. എപ്പോഴും സിനിമ മാത്രം. മേറ്റ്ല്ലാ കാര്യങ്ങളില്‍ നിന്നും മോചനം നേടി സിനിമയില്‍ മാത്രം അഭിരമിക്കും. അത്തരക്കാരായ പ്രേക്ഷകരാണ് ചലച്ചിത്രമേളകളുടെ വിജയവും.
പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ആത്മാര്‍ത്ഥമായി സിനിമയെ സമീപിക്കുന്ന പ്രേക്ഷക സമൂഹമുണ്ടായിരുന്നു. അവര്‍ സിനിമ മാത്രം കണ്ടുനടന്നു. തീയറ്ററുകളില്‍ നിന്ന് തീയറ്ററുകളിലേക്കുള്ള യാത്ര അവര്‍ക്ക് തീര്‍ത്ഥാടനമായിരുന്നു. ഈശ്വരനുമുന്നില്‍ കൈകൂപ്പി നില്ക്കുമ്പോലെ വെള്ളിത്തിരയിലെ വിസ്മയക്കാഴ്ചകള്‍ക്കു മുന്നില്‍ അവര്‍ കൈകൂപ്പി നിന്നു.
ഓരോ വര്‍ഷവും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയെക്കുറിച്ചു സൂചിപ്പിച്ചല്ലോ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ മേളയില്‍ മൂവായിരത്തിലധികം പ്രതിനിധികളുടെ വര്‍ദ്ധനയാണുണ്ടായത്. മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം ആയിരത്തോളം കൂടി. എന്നാല്‍ ഇവരെല്ലാം തീയറ്ററിലെത്തിയിട്ടുണ്ടോ എന്ന അന്വേഷണമാണ് വേണ്ടത്. ചലച്ചിത്ര മേളയ്ക്കെത്തുന്നത് ഫാഷനായിക്കാണുന്നവരുണ്ട്. അവരെല്ലാം ലഹരിപിടിച്ച തലച്ചോറുമായി മേളപ്പറമ്പില്‍ കറങ്ങി നടക്കും. മേള ഫാഷന്പരേഡിനുള്ള വേദിയാക്കുന്നവരുണ്ട്. പലതരത്തിലുള്ള, നല്ലതും ചീത്തയുമായ വസ്ത്രം ധരിച്ച് അവിടവിടെയായി ചുറ്റിത്തിരിയുന്നവരുടെ കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളുമുണ്ട്. ഇവര്‍ക്കൊന്നും സിനിമയല്ല പ്രധാനം. അതിനുപുറത്തുള്ള വ്യാപാരങ്ങളില്‍ വ്യാപൃതരാകാനാണ് പ്രതിനിധികളായി ഇവരെല്ലാം കടന്നു കൂടുന്നത്.
ചലച്ചിത്രമേളകളില്‍ കഴിഞ്ഞ കുറേനാളുകളായി ഇതെല്ലാം നമുക്കു കാണാന്‍ കഴിയും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ പ്രവണതകളും കടന്നു വന്നിരിക്കുന്നതിലേക്കാണ് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു സിനിമയ്ക്കു പോലും തീയറ്ററിനുള്ളില്‍ കയറാത്ത കുറെയാളുകള്‍ മേളയിലെത്തുന്നു. ഇത്തവണ അവരുടെ സ്വാധീനം മേളയുടെ നടത്തിപ്പിനെ തന്നെ ബാധിച്ചുവെന്നു പറയാം. പ്രതിഷേധക്കാരായാണ് ഇവരെത്തുന്നത്. എല്ലാത്തരം പ്രതിഷേധത്തിനുമുന്നിലും അവരുണ്ടായിരുന്നു. വളരെ അപകടകരമായ പ്രവണതയിലേക്കത് എത്തുന്നുവെന്നു പറയാതിരിക്കാന്‍ കഴിയില്ല.
പലതരത്തിലുള്ള പ്രതിഷേധങ്ങളായിരുന്നു രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയില്‍ നടന്നത്. ആദിമധ്യാന്തം സിനിമ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് അതിന്റെ സംവിധായകന് നടത്തിയ സമരം അക്കാദമിക്കെതിരായിട്ടുള്ളതായിരുന്നു. അദ്ദേഹത്തിന് പ്രതിഷേധിക്കാനുള്ള വേദി ചലച്ചിത്രോത്സവ പരിസരമാണ്. അതദ്ദേഹം ഭംഗിയായി ചെയ്യുകയും അക്കാദമിക്ക് പ്രതിഷേധത്തിനു മുന്നില്‍ മനസ്സുമാറ്റേണ്ടി വരികയും ചെയ്തു. അദിമധ്യാന്തം ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു.
മറ്റു പ്രതിഷേധങ്ങളെല്ലാം സിനിമാബാഹ്യമായതും ചലച്ചിത്ര അക്കദമിയുമായി യാതൊരു ബന്ധവും ഇല്ലാത്തതുമായിരുന്നു. തീവ്രവാദക്കേസ്സില്‍ പിടിയിലായി ജയിലിലുള്ള അബ്ദുള്‍ നാസര്‍ മദനിയ്ക്കുവേണ്ടി വാദിക്കുകയും അയാളെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഷാഹിനയെന്ന പത്രപ്രവര്‍ത്തകയെ കര്‍ണ്ണാടകത്തിലെ ഏതോ സ്ഥലത്തു വച്ച് ആരോ കയ്യേറ്റം ചെയ്തതിന് കേരളാ രാജ്യാന്തര ചലച്ചിത്രമേള എന്തു പിഴച്ചു?. ഷാഹിനയെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ചലച്ചിത്രമേളയുടെ പ്രധാനവേദിയില്‍ കുത്തിയിരുന്നവര്‍ക്ക് ഒട്ടും വെളിവില്ലായിരുന്നു. സിനിമകാണാനും ആസ്വദിക്കാനും വന്നവരുടെ വഴിമുടക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
കര്‍ണ്ണാടകയിലെ ജയിലില്‍ കിടക്കുന്ന മദനിയെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടന്നതും ചലച്ചിത്രമേളയിലാണ്. പ്രകടനത്തിനും മുദ്രാവാക്യം വിളിക്കും മുന്നില്‍ നില്ക്കുന്ന, ചാനലുകളില്‍ ആകാശത്തിനു കീഴെയുള്ള ഏതുവിഷയത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയുന്ന ‘മുതിര്‍ന്ന’ ഒരു മാധ്യമ പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു ഒപ്പു ശേഖരണം. സംവിധായകനായ കമാലുദ്ദീനെന്ന കമലും അതില്‍ ഒപ്പിട്ടവരിലുണ്ട്.
രാത്രിയില്‍ പെണ്‍കുട്ടികള്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ചു നടന്നാല്‍ പോലും പൂവാലന്മാര് പിടികൂടുന്ന നാടാണ് നമ്മുടേത്. അതെല്ലാവര്‍ക്കും അറിയാവുന്ന, മറച്ചുവയ്ക്കാന്‍ കഴിയാത്ത സത്യമാണ്. അങ്ങനെയുള്ളപ്പോള്‍ മോശമായ വസ്ത്രധാരണം നടത്തി രാത്രിയില്‍ നടക്കുന്ന പെണ്‍കുട്ടിയെ കമന്റടിച്ചുവെന്നത് വലിയ വാര്‍ത്തയാണോ?. അത്തരത്തില്‍ കമന്റടിക്കപ്പെട്ട പെണ്‍കുട്ടി കമന്റടിച്ച യുവാവിന്റെ ചെകിട്ടത്ത് ഒന്നു പൊട്ടിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം ചലച്ചിത്രോത്സവ വേദികണ്ടത് യുവതിയെ കമന്റടിച്ചതിനെതിരായ പ്രതിഷേധമാണ്. പ്ലക്കാര്‍ഡുമുയര്‍ത്തി തീയറ്റര്‍ പടിയില്‍ കുത്തിയിരുന്നവര്‍ ഷാഹിനയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചവര്‍ തന്നെയായിരുന്നു. അക്കൂട്ടത്തില്‍ കൊച്ചിയില്‍ സദാചാര പോലീസിന്റെ അക്രമത്തിനിരയായെന്നു പറയുന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു. കവി അയ്യപ്പനു സ്മാരകം വേണം, മുല്ലപ്പെരിയാറില്‍ ഡാം വേണം…..തുടങ്ങി പല കാരണങ്ങളും ഉന്നയിച്ചുള്ള പ്രതിഷേധങ്ങള്‍ക്കും ചലച്ചിത്രോത്സവ വേദി സാക്ഷിയായി.
ഇത്തവണ ജമാ അത്തെ ഇസ്ലാമിക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരും ചലച്ചിത്രോത്സവ വേദി കയ്യടക്കി. ‘അറബ് വസന്ത’ ത്തില്‍ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങളെക്കുറിച്ച് ജമാ അത്തെ ഇസ്ലാമി സംഘടനയായ സോളിഡാരിറ്റി പ്രത്യേക പതിപ്പിറക്കി. അവര്‍ക്ക് സിനിമ ‘ഹറാ’മാണെങ്കിലും അറബ് നാട്ടില്‍ നിന്നുള്ള സിനിമയല്ലെ, എങ്ങനെ പ്രചരിപ്പിക്കാതെ മാറിനില്‍ക്കും?. മുസ്ലീം രാജ്യമായ ഇറാനില്‍ നടക്കുന്ന സ്ത്രീ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ പ്രവര്‍ത്തികളെ എതിര്‍ക്കുന്ന നിരവധി സിനിമകള്‍ മേളയിലുണ്ടായിരുന്നത് അവരാരും കണ്ടതുമില്ല.
ചലച്ചിത്രോത്സവം സാംസ്കാരിക മുന്നേറ്റത്തിനുള്ള വഴിയാണ്. നല്ല സിനിമയിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ച് നടത്തപ്പെടുന്നതാണ്. അതിനെ ഹൈജാക്ക് ചെയ്യാന്‍ വരുന്നവരാണിവരെല്ലാം. അവരുടെ ഉദ്ദേശ്യവും വ്യക്തമാണ്. അതനുവദിക്കുന്നത് ചലച്ചിത്രമേളകള്‍ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: