ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാളെ കേരളവും തമിഴ്നാടും നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അനിശ്ചിത കാലത്തേക്കാണു ചര്‍ച്ച മാറ്റിയത്. കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനാണു കേന്ദ്ര ജലവിഭവ മന്ത്രാലയം സന്ദേശം നല്‍കിയത്.
ഇരു സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരുടെ ചര്‍ച്ച കേന്ദ്ര ജലവിഭവ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടത്താനാണു തീരുമാനിച്ചിരുന്നത്. ചര്‍ച്ച നടത്തുന്നതിനുള്ള അറിയിപ്പ് രണ്ടു സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു. തമിഴ്നാടുമായി കൂടിയാലോചിച്ചതിനു ശേഷമാണു കേന്ദ്രം ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ നിന്നു തമിഴ്നാട് പിന്മാറുകയായിരുന്നു.
തമിഴ്നാടിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രം കത്തു നല്‍കുകയും ചെയ്തു. ഈ കത്തിനു മറുപടി നല്‍കിക്കൊണ്ട് ഉന്നതാധികാര സമിതിയുടെ തീരുമാനം വരുന്നതുവരെ ചര്‍ച്ചയ്ക്കില്ലെന്നു തമിഴ്നാട് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണു ചര്‍ച്ച മാറ്റിവച്ചതായി കേന്ദ്രം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: