തൃശൂര്‍: രാമനിലയം ഗസ്റ്റ് ഹൗസ് വളപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന കൂത്തമ്പലത്തിനു തീപിടിച്ചു. തടി കൊണ്ടുണ്ടാക്കിയ കൂത്തമ്പലം പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാലു മണിയോടെയാണു സംഭവം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.
തൊട്ടടുത്തുള്ള സംഗീതനാടക അക്കാഡമിയില്‍ ചമയം ക്യാമ്പില്‍ പങ്കെടുത്തിരുന്ന കുട്ടികളാണ് തീ കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. ഏഴ് വാഹനങ്ങളും മുപ്പത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും മണിക്കൂറുകളോളം നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. 12,000 സ്ക്വയര്‍ഫീറ്റ് കെട്ടിടമാണ് കത്തിനശിച്ചത്.
കലാകാരന്മാര്ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുകയായിരുന്നു ലക്ഷ്യം. അഴിമതിയാരോപണങ്ങളെ തുടര്‍ന്നു പണി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. മേല്‍ക്കൂര ഉള്‍പ്പെടെ പൂര്‍ണ്ണമായും മരംകൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. 180 മീറ്റര്‍ക്യൂബ് ആഞ്ഞിലി മരം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് നിര്‍മ്മാണം നിറുത്തിവച്ചത്. 2006ല്‍ നിര്‍മ്മാണം ആരംഭിച്ച കൂത്തമ്പലത്തിന്റെ തൊണ്ണൂറ് ശതമാനം പണിയും 2007 അവസാനത്തോടെ തീര്‍ത്തിരുന്നു. കഴിഞ്ഞദിവസം ഇതിന്റെ മറ്റു പണികള്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് മന്ത്രി കെ.സി. ജോസഫ് നേരിട്ട് തൃശൂരിലെത്തി ചര്‍ച്ച ചെയ്ത് ഉടനടി ഇതിനുള്ള ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതാണ്.
84 ലക്ഷത്തിന്റെ ബഡ്ജറ്റിലാണ് കെട്ടിടം പണി ആരംഭിച്ചത്. പിന്നീട് ചെലവായ അധികതുക അടക്കമാണ് ഒന്നേകാല്‍ കോടിയിലേക്ക് നിര്‍മ്മാണ ചിലവ് എത്തിയത്. കൂത്തമ്പലത്തില്‍ വൈദ്യുതി കണക്ഷന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് പറയാന്‍ കഴിയില്ല. കൂത്തമ്പലത്തിനുള്ളില്‍ ചില സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കാറുള്ളതായി ആക്ഷേപമുണ്ട്. ഇതിനുള്ളില്‍ നിന്നും മദ്യക്കുപ്പികളും മറ്റും കണ്ടെത്താറുണ്ടെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: