പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിദഗ്ധരുടെ ഇരട്ടത്താപ്പുകള്‍ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അവിടെ നിന്നും പാഞ്ഞെത്തുന്ന മഹാ ജല പ്രവാഹം താങ്ങാന്‍ ഇടുക്കി ഡാമിന് കഴിയില്ലെന്ന് 2007 ല്‍ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചവര്പോലും 2011 ല്‍ ഹൈക്കോടതിയുടെ മുന്നില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കരുത്തുണ്ടെന്ന് ഉറപ്പുകൊടുക്കുന്നതിലെ വൈരുദ്ധ്യമാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്.
മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ ചെയര്മാന് എം.കെ.പരമേശ്വരന്‍നായരാണ് മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച് രണ്ടു സമയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത്. എം.കെ.പരമേശ്വരന്‍നായരുടെ ‘മുല്ലപ്പെരിയാര്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ എന്ന 2007 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുണ്ടാകുന്ന ജലപ്രവാഹത്തെ താങ്ങാന്‍ ഇടുക്കിയ്ക്ക് കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുസ്തകത്തിലെ പ്രസക്തഭാഗങ്ങളിങ്ങനെ “മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 317.5 ദശലക്ഷം ഘനമീറ്റര്‍ ജലവും (136 അടിയില്‍ ജലം നില്ക്കുമ്പോള്) അണക്കെട്ടിന്റെ അവശിഷ്ടങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകി ഇടുക്കി ജലാശയത്തില്‍ എത്തിച്ചേരും. 100 ദശലക്ഷം ഘനമീറ്റര്‍ ജലം ഇടുക്കി ജലാശയം ഉള്‍ക്കൊള്ളും. ബാക്കി 217.5 ദശലക്ഷം ഖാനമീറ്റര് ജലം ഉച്ചതമ ജലാശയ നിരപ്പിന് (ങണഘ) മുകളിലേക്ക് കുതിച്ചുയരും. അധികജല സമ്മര്‍ദ്ദം താങ്ങാനാവാതെ ഇടുക്കി പദ്ധതിയുടെ ഇടുക്കി, കുളമാവ്, ചെറുതോണി, എന്നീ മൂന്ന് കൂറ്റന്‍ അണക്കെട്ടുകള്‍ തകരും. മനുഷ്യ നിര്‍മ്മിതമായ മഹാ പ്രളയം അയല്‍ സംസ്ഥാനത്തിന്റെ പിടിവാശിയുടെ ഫലമായി സംഭവിക്കും” എന്നാണ് തന്റെ പുസ്തകത്തിന്റെ 51 ാം പേജില്‍ അദ്ദേഹം പറയുന്നത്. അശ്വിനി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
1999 ല്‍ കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാറിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിയോഗിച്ച വിദഗ്ധ കമ്മറ്റിയിലും രണ്ടായിരാമാണ്ടില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ കമ്മറ്റിയിലും കേരളത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു എം.കെ.പരമേശ്വരന്‍നായര്‍. നിലവില്‍ മുല്ലപ്പെരിയാര്‍ സ്പെഷ്യല്സെല്ലിന്റെ ചെയര്‍മാനുമാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഏഴംഗ വിദഗ്ധ കമ്മിറ്റിയില്‍ കേരളത്തെപ്രതിനിധീകരിച്ച ഏക അംഗമായ ഇദ്ദേഹം വിദഗ്ധ കമ്മറ്റിയുടെ അഭിപ്രായ പ്രകടനങ്ങളോട് പല അവസരങ്ങളിലും വിയോജനക്കുറിപ്പുകള്‍ നല്‍കുകയും ഏകപക്ഷീയമായി മെനഞ്ഞെടുത്ത മിനിട്ട്സില്‍ ഒപ്പിടാതിരുന്ന അവസരങ്ങളുമുണ്ടെന്നാണ് പുസ്തകത്തിന്റെ മുഖവുരയില്‍ ആശയദീപം എഡിറ്റര്‍ എസ്.കുമരേശപിള്ള പറയുന്നത്. സര്‍ക്കാരുകള്‍ വരും പോകും കേരള മക്കളുടേയും ചെന്നൈ മക്കളുടേയും ചോരയും നീരും ഒന്നാണെന്ന് കാലം തെളിയിക്കുമെന്ന പ്രത്യാശയോടെയാണ് എം.കെ.പരമേശ്വരന്‍നായര്‍ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്.
ഹൈക്കോടതിയില്‍ നേരത്തെ എ.ജി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദങ്ങളുണ്ടാക്കിയേക്കും. തന്റെ പുസ്തകത്തില്‍ 2007 ല്‍ രേഖപ്പെടുത്തിയ ലേഖനങ്ങളില്‍ പരമേശ്വരന്‍നായര്‍ സ്വീകരിച്ച നിഗമനങ്ങളില്‍ നിന്നും ഹൈക്കോടതിയ്ക്ക് മുമ്പില്‍ ചുവടുമാറ്റം നടത്തിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് അഡ്വ.പീലിപ്പോസ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: