മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം ജാതി-മത-രാഷ്ട്രീയ ചേരിതിരിവുകള്‍ക്കതീതമായി ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോഴും വ്യക്തിപരമായും ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തിലായാലും സ്വാര്‍ത്ഥത അതിന് പ്രതിരോധമൊരുക്കുകയാണ്. ഇതോടെ കേരളം തമിഴ്നാടിനോട് പിന്നെയും തോല്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇന്ത്യ നമ്മുടെ രാജ്യമാണ് എന്ന് ഒരു ചടങ്ങിനെന്നപോലെ വിവിധ സംസ്ഥാനവാസികള്‍ അംഗീകരിക്കുന്നത് ജനഗണമന പാടുമ്പോള്‍ മാത്രമാണ്. ബാക്കി എല്ലാ വിഷയത്തിലും വിവിധ സംസ്ഥാനക്കാര്‍ സങ്കുചിത താല്‍പ്പര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സാങ്കേതിക വിസ്മയമായി 116 കൊല്ലം നിലനില്‍ക്കുമ്പോഴും അത് പൊട്ടി മുപ്പത്തിയഞ്ച് ലക്ഷം മലയാളികള്‍ ഒലിച്ചുപോയി മരിച്ചാലും അതുവരെ ഒരു തടസവും കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനിര്‍ത്തണമെന്നാണ് തമിഴ്നാട് ശഠിക്കുന്നത്. വഴങ്ങിയില്ലെങ്കില്‍ ആഹാരത്തിനുപോലും തമിഴ്നാടിനെ ആശ്രയിക്കുന്ന മലയാളിയെ പട്ടിണിക്കിട്ട് കൊല്ലാനാണ് വൈക്കോ എന്ന രാഷ്ട്രീയ നേതാവ് പറയാതെ പറയുന്നത്. കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളെ തടയുന്നത് ഈ ലക്ഷ്യമിട്ടാണ്. തമിഴ്നാടിന് മനുഷ്യത്വമില്ല എന്ന് തെളിയിക്കുന്ന നിലപാടാണിത്. നാല്പ്പത്തിനാല് നദികളും ലക്ഷക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളും പശുക്കളും കോഴികളുമെല്ലാം ഉണ്ടായിരുന്ന കേരളം സ്വാശ്രയത്വം ബലികഴിച്ച് കൃഷി നശിപ്പിച്ച് പരാശ്രയം കൈവരിച്ചു. നെല്‍കൃഷി വിസ്തൃതിയില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്.
മലയാളിക്ക് കര്‍ഷകനാണ് എന്ന് പറയുന്നതുപോലും ഇന്ന് അപമാനമാണ്. സര്‍ക്കാര്‍ ജോലിയോ ഗള്‍ഫ് ജോലിയോ മതി. നെല്‍കൃഷി വേണ്ട. നാണ്യവിളകൃഷി മതി. കാര്‍ഷികവൃത്തിയോടുതന്നെ അവജ്ഞയാണ്. കേരളത്തില്‍ ഭൂപരിഷ്ക്കരണം നടന്നെങ്കിലും കാര്‍ഷിക വിപ്ലവം നടന്നില്ല. കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം നടന്നില്ല. കൂടുതല്‍ പണവും സര്‍ക്കാര്‍ സഹായവും തേടി കര്‍ഷകര്‍ നാണ്യവിളകളിലേക്ക് ചേക്കേറിയപ്പോള്‍ നാണ്യവിളകളുടെ വില ആഗോളവിപണിയെ ആശ്രയിച്ച് കയറിയിറങ്ങുമ്പോള്‍ കേരള കര്ഷകന് നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കേരളത്തിലും കര്‍ഷക ആത്മഹത്യകള്‍ കൂടി. പക്ഷേ 1995-2002ല്‍ 1292 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത കേരളത്തില്‍ 2003-2010 കാലഘട്ടത്തില്‍ 1071 കാര്‍ഷിക ആത്മഹത്യകളായി കുറഞ്ഞു. അതിന് കാരണമായി പറഞ്ഞത് കടാശ്വാസ കമ്മീഷനും ഉല്‍പ്പന്നങ്ങള്‍ക്ക് നല്കിയ താങ്ങുവിലയുമാണത്രെ. പക്ഷേ വയനാട്ടില്‍ വീണ്ടും കാര്‍ഷിക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നവര്‍ നാണ്യവിള കര്‍ഷകരാണ്. ഇന്ന് അവശേഷിക്കുന്ന കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവിളകള്‍ കേരളത്തിന്റെ വിശപ്പ് മാറ്റുകയില്ല. അരിയ്ക്കും ഇറച്ചിയ്ക്കും കോഴിയ്ക്കും മുട്ടയ്ക്കും പാലിനും തമിഴ്നാടിനെ ആശ്രയിക്കുന്ന കേരളം ഇപ്പോഴുള്ള നെല്‍വയലില്‍ കൃഷിയിറക്കാനും പുല്ല് പറിയ്ക്കാനും കൊയ്യാനും തമിഴരടക്കമുള്ള അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നത് മലയാളി തൊഴിലാളികള്‍ ലഭ്യമല്ലാത്തതിനാലാണ്. ഇത് സ്വയം വരുത്തിവച്ച വിനയാണ്. സ്വാശ്രയം എന്ന തത്വം ബലികഴിച്ച് തമിഴ്നാടിന്റെ സാമന്ത രാജ്യമായി അവരുടെ ആജ്ഞാനുവര്‍ത്തികളായി ജീവിക്കേണ്ട ഗതികേട് മലയാളിയുടെ സ്വയംകൃതാനര്‍ത്ഥമാണ്.
ഇപ്പോള്‍ തമിഴ്നാടിന് അനുകൂലമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍ നിലപാടായി അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത് മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കേരളത്തിന് ഒരു നാശവും സംഭവിക്കുകയില്ലെന്നും ആര്‍ത്തുലച്ചുവരുന്ന ജലം ഇടുക്കി കുളമാവ് അണക്കെട്ടുകള്‍ താങ്ങും എന്നുമാണ്. മാധ്യമങ്ങളുടെ കുപ്രചാരണത്തില്‍ മനോനില തെറ്റുന്ന ഒരു സമൂഹമായി സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ ചിത്രീകരിച്ച് സ്വന്തം നാടിനെ കുരുതികൊടുക്കുവാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആയുധം നല്കിയ അഡ്വക്കേറ്റ് ജനറലിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും. സ്വന്തം ജനങ്ങളുടെ അങ്ങോളമിങ്ങോളം അലയടിയ്ക്കുന്ന വികാരവിക്ഷോഭങ്ങളെ തൃണവല്‍ഗണിച്ച് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും എജിയും ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത് എന്ന ചോദ്യം ന്യായമായി ഉയരുന്നു. താന്‍ രാജിവയ്ക്കില്ലെന്നും ചൊവ്വാഴ്ച കോടതിയില്‍ താന്‍തന്നെ വാദിക്കുമെന്നുകൂടി എജി ഉറപ്പിച്ച് പറയുമ്പോള്‍ വിറയ്ക്കുന്ന മന്ത്രിസഭയും പാര്ട്ടിയുമാണിവിടെ. തമിഴ്നാട് 100 കോടി രൂപ പ്രതിവര്‍ഷം മുല്ലപ്പെരിയാര്‍ വിഷയത്തിന് നീക്കിവയ്ക്കുന്നത് ആരുടെ കീശയിലെത്തുന്നുവെന്നും ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും തമിഴ്നാട്ടില്‍ സ്ഥലമുണ്ടെന്നുമുള്ള വിവരം ജയലളിത ശേഖരിക്കുന്നുവെന്ന വാര്‍ത്തയാണോ കേരള രാഷ്ട്രീയ നേതാക്കളെ മുട്ടുകുത്തിച്ചിരിക്കുന്നത്? നിരാഹാരമനുഷ്ഠിക്കാന്‍ നേതാക്കളും പ്രമുഖരും രംഗത്തെത്തുമ്പോഴും തമിഴ്നാടിന്റെ ഒൗദാര്യത്തില്‍ പട്ടിണി അകറ്റേണ്ട എന്ന് ആരും വാദിക്കുന്നില്ല. തമിഴ്നാട്ടിലെ കൃഷിയുടെ മുഖ്യഉപഭോക്താക്കള്‍ മലയാളികളാണെന്നറിയുന്ന തമിഴ്നാട് വാഹനങ്ങള്‍ തടയുന്നത് കേരളത്തിന് നട്ടെല്ലില്ല എന്ന തിരിച്ചറിവിലാണ്.
ഇനിയെങ്കിലും കേരളം കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും പരിശ്രമിക്കേണ്ടതാണ്. വയലുകള്‍ നികത്തുന്നത് അവയ്ക്ക് താരതമ്യേന വില കുറവായത് ഉപയോഗപ്പെടുത്തി റിയല്‍എസ്റ്റേറ്റ് ലോബി വാങ്ങി നികത്തുന്നതിനാലാണ്. കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും നെല്ല് ബോര്‍ഡ് സ്ഥാപിച്ച് നെല്ലിന്റെ വില വര്‍ധിപ്പിച്ച് സംഭരണം ശക്തിപ്പെടുത്താനും മറ്റുമുള്ള ആര്‍ജവം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണ്. കേരളത്തില്‍ കൃഷിക്ക് അനുകൂലമായ മണ്ണും വെള്ളവും കാലാവസ്ഥയും ഉണ്ട്. പക്ഷേ കൃഷി ചെയ്യുന്നത് അഭിമാനമാണെന്ന തോന്നല്‍ മലയാളി മനസുകളിലില്ല. ഇവിടെ പഞ്ചായത്തുകള്‍തോറും കൃഷിഭവനുകളും വാര്‍ഡുകള്‍തോറും അഗ്രോ ക്ലിനിക്കും വിഭാവനം ചെയ്തിരിക്കുന്നത് എന്തിനുവേണ്ടിയാണ്. മുല്ലപ്പെരിയാര്‍ സമരം പുതിയൊരു അണക്കെട്ടിനുവേണ്ടിയുള്ളത് മാത്രമല്ല, ഇതിന്റെ പേരില്‍ തമിഴ്നാട് കാണിക്കുന്ന മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെയുമാണ്. ഇതാണ് കേരളത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടത്? എന്തുകൊണ്ട് കേരളം എപ്പോഴും എവിടെയും തോല്ക്കുന്നു? മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടനുബന്ധിച്ചുള്ള പ്രതിഷേധത്തില്‍ വിഭാഗീയതയില്ലാതെ ഏകമനസ്സായി അണിനിരക്കുകയാണ് കേരളത്തിലെ ജനങ്ങള്‍ ചെയ്യേണ്ടത്. ഈ ഐക്യം കേരളത്തിന്റെ കാര്‍ഷിക സംസ്ക്കാരം വീണ്ടെടുക്കാനും തമിഴ്നാടിനോടുള്ള ആശ്രയത്വവും വിധേയത്വവും അവസാനിപ്പിക്കാനും ഉപയോഗിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: