ദൈവത്തിന്റെ സ്വന്തം നാട് എന്ന് എല്ലാവരും ഓമനയോടെ വിളിക്കുന്ന കേരളം കര്‍ഷകരുടെ സ്വന്തം കണ്ണീരിന്റെ നാടാവുകയാണ്. സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തുനിന്നും കര്‍ഷകരുടെ പ്രാണന്‍പോയ വാര്‍ത്തകളാണ് അനുദിനം കേള്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ വരുന്നത് വയനാട് ജില്ലയില്‍ നിന്നാണ്. മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഒരു ഡസനോളം കര്‍ഷകര്‍ ജീവനൊടുക്കിക്കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും വയനാട്ടുകാരാണ്. ഏറ്റവും പിന്നോക്ക ജില്ലയായ വയനാട് ഇക്കാര്യത്തില്‍ മാത്രം മുന്നിലെത്തിയെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞദിവസം വയനാട്ടില്‍ രണ്ടുപേരും പാലക്കാട് ജില്ലയില്‍ ഒരാളുമാണ് ജീവനൊടുക്കിയത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് കാര്‍ഷികകടം എന്ന ദുര്‍ഭൂതം വിളയാടിയതുകൊണ്ടല്ല, മേറ്റ്ന്തോ കാരണമാണെന്നാണ് ചില ഔദ്യോഗിക കേന്ദ്രങ്ങളുടെ പ്രതികരണം. മനുഷ്യന്റെ നിലനില്പ് തന്നെ കൃഷിയെ ആസ്പദിച്ചാണെന്നുള്ള അടിസ്ഥാന പരമായ തിരിച്ചറിവില്‍ നിന്ന് ഭരണകൂടവും ബന്ധപ്പെട്ടവരും അനേകകാതം അകലെയാണെന്നു വേണം കരുതാന്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കര്‍ഷകരെ സംബന്ധിച്ച് ഒരു വഴിയും മുമ്പിലില്ലാത്തതുകൊണ്ടാണ് ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ ഉണ്ടാവുന്നത്.
കോടികളുടെ പാക്കേജിനെക്കുറിച്ച് പലവട്ടം, പലതട്ടില്‍, പലതരത്തില്‍ ചര്‍ച്ച നടത്തുകയും പ്രചാരണ കോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് വിശകലനം ചെയ്യാന്‍ അരമണിക്കൂര്‍പോലും ചെലവാക്കുന്നില്ല എന്നതത്രേ യാഥാര്‍ഥ്യം. വയനാട്ടിലെ ആത്മഹത്യകളെക്കുറിച്ച് ഒരുതരം നിസ്സംഗ മനോഭാവം പുലര്‍ത്തിയ സര്‍ക്കാര്‍ ഒടുവില്‍ ചില പാക്കേജുകള്‍ പൊടിതട്ടിയെടുത്തിരുന്നു. എന്നാല്‍ അതൊന്നും തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്ന സംശയംകൊണ്ടാകാം കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ ഏഴുകര്‍ഷകര്‍ ജില്ലയില്‍ പ്രാണന് വെടിഞ്ഞത്. പ്രഖ്യാപനങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ഇടറിവീഴാനാണ് കര്‍ഷകരുടെ വിധി. കര്‍ഷകരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഭരണകൂടത്തിന് അത്ര വലിയ താല്പര്യമില്ലെന്ന ഒരു വികാരം വയനാട് ജില്ലയിലും മറ്റിടങ്ങളിലും രൂക്ഷമായി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്ക്കാര്യന്ത്രത്തിന്റെ സ്വാഭാവിക ചലനം കാണുന്നതിനു മുമ്പുതന്നെ കര്‍ഷകര്‍ ജീവിതത്തില്‍ നിന്ന് ഓടിയൊളിക്കുകയാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ അനുവദിക്കുമെന്നാണല്ലോ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ലക്ഷങ്ങളുടെ കൃഷിനഷ്ടം സംഭവിച്ച് നട്ടം തിരിയുന്ന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല; എന്നാല്‍ സര്‍ക്കാരിന് പ്രതിച്ഛായാ ഗുണമുണ്ടുതാനും.
ഇത്തരം ആത്മഹത്യകള്‍ ശ്രദ്ധിച്ചാല്‍ മറ്റൊരുകാര്യം അറിയാന്‍ കഴിയും. മരണമടഞ്ഞവരില്‍ മിക്ക കര്‍ഷകരും അവരുടെ മേഖലയില്‍ പേരെടുത്തവരാണ്. പലരും കാര്‍ഷിക വൃത്തിയിലെ അഭിവൃദ്ധിക്ക് അവാര്‍ഡ് പോലും വാങ്ങിയവരാണ്. അത്തരക്കാര്‍ക്കുപോലും പിടിച്ചുനില്ക്കാന് കഴിയാത്ത സ്ഥിതിയാണെങ്കില്‍ നാമമാത്ര വരുമാനമുള്ളവരുടെ കഥയെന്താവും. ഇക്കാര്യത്തെക്കുറിച്ച് ഇപ്പോഴും സര്‍ക്കാരിന് ശരിയായ രൂപമില്ലെന്നുവേണം കണക്കാക്കാന്‍. ഒരു പക്ഷേ, പാക്കേജ് വഴി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ നിശ്ചയിച്ചാലും അര്‍ഹതപ്പെട്ടവര്‍ക്ക് അത് കിട്ടുമോ എന്നത് സംശയമാണ്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് അഴിമതി നടത്താന്‍ മറ്റൊരു വഴിയായി അത് മാറിപ്പോകാനാണ് സാധ്യത കൂടുതല്‍. മദ്യനയത്തിന്റെ പേരില്‍ തലതല്ലിക്കീറുന്ന കക്ഷികളും മത സംഘടനകളും മറ്റും കാര്‍ഷികകേരളത്തിന്റെ കണ്ണീരായി മാറിപ്പോയ കര്‍ഷകരുടെ താല്പര്യങ്ങള് തീരെ വകവെക്കുന്നില്ല. ഉപഭോക്തൃ സംസ്ഥാനമായി കേരളം മാറുന്നതിനെക്കുറിച്ച് വായിട്ടലയ്ക്കുന്നവരും അങ്ങനെതന്നെ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്കി ആവുന്നതൊക്കെ ചെയ്യണം. കൃഷിക്ക് വകുപ്പും മന്ത്രിയും ഉണ്ടെങ്കിലും ആ മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയുമോ എന്ന് സംശയമാണ്. അതുകൊണ്ട് അടിയന്തരമായി കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ തലനാരിഴകീറി വിശകലനം ചെയ്യുകയും ഒരു കര്‍ഷകന്റെ കണ്ണീരുപോലും വീണ് ഇനി മണ്ണ് ചുട്ടുപൊള്ളരുതെന്ന നിര്‍ബന്ധബുദ്ധി സ്വീകരിക്കുകയും വേണം. ഇതുസംബന്ധിച്ച് എല്ലാ രാഷ്ട്രീയ നേട്ടങ്ങളും നിലപാടുകളും മറ്റീവ്ക്കാനുള്ള താല്പര്യവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
പച്ചപ്പട്ടുവിരിച്ച കേരളത്തിന്റെ രൂപം വെള്ളപട്ടുവിരിച്ച് കിടക്കുന്നതിലേക്ക് മാറാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കാര്‍ഷികകടം കൊണ്ടല്ല ആത്മഹത്യകള്‍ ഉണ്ടാവുന്നതെന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ വിദഗ്ധന്മാരെ നിശ്ചയിക്കുന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് അത്തരമൊരു സ്ഥിതിവിശേഷം വരുത്താതിരിക്കാനാണ്. പതിനൊന്നായിരം കോടിരൂപയുടെ പാക്കേജ് പ്രധാനമന്ത്രിയുടെ മുമ്പില്‍ വെക്കാന്‍ കാണിച്ച താല്പര്യത്തിന്റെ ആയിരത്തിലൊരംശമെങ്കിലും കണ്ണീര്‍തൂവുന്ന കാര്‍ഷികകേരളത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടി മറ്റീവ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറാവണമെന്നാണ് ഞങ്ങള്‍ക്കുപറയാനുള്ളത്.
ശുഭോദര്‍ക്കം ഈ വിധി
കഴിഞ്ഞദിവസത്തെ ഹൈക്കോടതിവിധി കേരളത്തെ സംബന്ധിച്ച് വളരെയേറെ ആശ്വാസമുള്ളതാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെ മണ്ണില്‍ ലയിച്ചു ചേരാത്ത കവറുകളില്‍ പൊതിഞ്ഞ് മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നതിനെതിരെയാണ് വിധി. സംസ്ഥാനത്തെ ഏതു റോഡിലൂടെ പോയാലും മാലിന്യത്തിന്റെ രൂക്ഷതയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. റോഡിനോരങ്ങള് മാലിന്യം തള്ളാനുള്ള സ്ഥലമാണെന്ന് മലയാളികള്‍ ധരിച്ചുവശായിരിക്കുന്നു. ഭക്ഷണ പദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇങ്ങനെ കവറുകളിലാക്കി തള്ളുന്നത് കാക്കയും മറ്റും കൊത്തിവലിച്ച് പരിസരം മുഴുവനും മലിനമാക്കാറുണ്ട്. റോഡിനോരത്ത് വീട് വെച്ച് കഴിയാന്‍ വിധിക്കപ്പെട്ടവര്‍ അനുനിമിഷം നരകിച്ചു ജീവിക്കുകയാണ്. സമാധാനപൂര്‍വം ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കാവുന്നില്ല. ബൈക്കുകളിലും കാറിലും എത്തി ഏറെ ‘ശാസ്ത്രീയ’മായാണ് മാലിന്യക്കവറുകള്‍ ആളുകള്‍ പൊതുസ്ഥലത്ത് തള്ളാറുള്ളത്.
മാലിന്യം തള്ളുന്നവര്‍ക്കെതിരെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കണമെന്നാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും ജസ്റ്റിസ് പി.എസ്.ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്. കോടതിയുടെ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാന്‍ എക്സിക്യൂട്ടീവ് ഉണര്‍ന്നുപ്രവര്‍ത്തിച്ചേ മതിയാകൂ. ഒപ്പം ബോധവല്‍ക്കരണവും വേണം. ഇതേപോലുള്ള പല ഉത്തരവുകളോടും കാണിച്ച നിസ്സംഗമനോഭാവം അവയുടെ പ്രസക്തിതന്നെ ചോദ്യംചെയ്തിട്ടുണ്ട് എന്ന് ഓര്‍മവേണം. മാനുഷികതയ്ക്ക് അങ്ങേയറ്റം പരിഗണനകൊടുത്തുകൊണ്ടുള്ള മേപ്പടി ഉത്തരവ് പൊതുസമൂഹം സഹര്‍ഷം സ്വാഗതം ചെയ്തേമതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: