
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 യിൽ ഭാരതം ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. ഭാരതം ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.4 ഓവറിൽ 81 റൺസിൽ ഓൾഔട്ടായി.
ബംഗ്ലാദേശ് നിരയില്‍ ഓപ്പണര്‍ ദിലാര അക്തര്‍ മാത്രമാണ് തിളങ്ങിയത്. താരം 23 പന്തില്‍ 27 ണ്‍സ് സ്വന്തമാക്കി. 4 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. ഷര്‍മിന്‍ അക്തര്‍ (10), സുല്‍ത്താന്‍ ഖാത്തൂന്‍ (പുറത്താകാതെ 12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
3 വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ നന്ദനി ശര്‍മ, ദീപ്തി ശര്‍മ എന്നിവരുടെ മിന്നും ബൗളിങാണ് ഭാരതത്തിന് ജയം അനായാസമാക്കിയത്. ദീപ്തി ശര്‍മ 2.4 ഓവറില്‍ 7 റണ്‍സ് മാത്രം വഴ്ങ്ങി 3 വിക്കറ്റെടുത്തു. നന്ദനി ശര്‍മ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയും 3 വിക്കറ്റെടുത്തു. ശ്രീ ചരണി 3 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി. പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഭാരതം 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 49 പന്തിൽ 9 സിക്സറുകളും 3 ഫോറുമടക്കം പുറത്താകാതെ 100 റൺസ് നേടിയ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറിയാണ് ഭാരതത്തെ
മികച്ച സ്കോറിലെത്തിച്ചത്. സ്മൃതി മന്ദാനയും (19 പന്തിൽ 37) ഷഫാലി വർമ്മയും ചേർന്ന് ഒന്നാം വിക്കറ്റിൽ 72 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. തുടർന്നെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (33 പന്തിൽ 40) ഷഫാലിക്കൊപ്പം 94 റൺസ് കൂട്ടിചേർത്ത് ഭാരതത്തിന്റെ
സ്കോർ ഉയർത്തി.
റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഷെഫാലിയുടെ കിടിലന്‍ ഇന്നിങ്‌സ്. ഭാരതത്തിനായി ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരമായി ഷെഫാലി മാറി. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരങ്ങളുടെ അന്താരാഷ്‌ട്ര റെക്കോര്‍ഡില്‍ ഷെഫാലിയുടെ 9 സിക്‌സ് പ്രകടനം രണ്ടാം സ്ഥാനത്തും എത്തി.
ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ സ്വർണ്ണ മെഡലിനായി ഭാരതം ശ്രീലങ്കയെ നേരിടും