
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തന്നെ നിരന്തരം അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുവിന്റെ പരാതി. സനൽ കുമാർ തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ സനൽ കുമാർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വർഷങ്ങളായി താൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങൾ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതെന്നാണ് സനൽകുമാർ പറയുന്നത്. മഞ്ജു ചില റാക്കറ്റിന്റെ പിടിയിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സനൽ ആവശ്യപ്പെടുന്നത്.
തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താന്‍ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്താൻ തയ്യാറാകുന്നില്ലെന്നും സനൽ പറയുന്നു. അതേസമയം സനലിന്റെ സമരത്തിനെതിരെ സിനിമ രംഗത്തെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തില്‍ പരസ്യമായി അപമാനിക്കുന്നതാണെന്ന് സംവിധായകൻ ഡോക്ടർ ബിജു അടക്കമുള്ളവർ വിമർശിച്ചത്
‘ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്തവും ഉള്ള ഒരാൾ പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.